Image

സ്ത്രീയുടെ മാല കവര്‍ന്ന ശേഷം വെടിയുതിര്‍ത്തു; തമിഴ്‌നാട്ടില്‍ മോഷ്ടാവിനെ പോലീസ് വെടിവെച്ചുകൊന്നു

Published on 11 October, 2021
 സ്ത്രീയുടെ മാല കവര്‍ന്ന ശേഷം വെടിയുതിര്‍ത്തു; തമിഴ്‌നാട്ടില്‍ മോഷ്ടാവിനെ പോലീസ് വെടിവെച്ചുകൊന്നു


ചെന്നൈ: തമിഴ്‌നാടില്‍ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും കൈത്തോക്കുകൊണ്ട് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കള്ളനെ പോലീസ് വെടിവെച്ചു കൊന്നു. തമിഴ്‌നാടിലെ ശ്രീപെരുംപുത്തൂര്‍ ടോള്‍ പ്ലാസയ്ക്കരികില്‍ ഞായറാഴ്ചയാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍താസ എന്നയാളെയാണ് കാഞ്ചീപുരം പോലീസ് വെടിവെച്ചുകൊന്നത്. 55 വയസ്സുകാരിയായ സ്ത്രീ ടോള്‍ പ്ലാസയ്ക്കരികിലുള്ള ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുമ്പോഴാണ് മുര്‍താസ, അക്തര്‍ എന്നിവര്‍ ചേര്‍ന്ന് കവര്‍ച്ച നടത്തിയത്. കഴുത്തിലുണ്ടായിരുന്ന ഏഴ് പവന്റെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചതോടെ സ്ത്രീ ബഹളം വെച്ചു. തുടര്‍ന്ന് സമീപവാസികള്‍ സ്ത്രീയുടെ സഹായത്തിനെത്തി.


ഇതോടെ മുര്‍താസ കൈയ്യില്‍ ഒളിപ്പിച്ചു വെച്ചിരുന്ന തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസ് പിന്തുടര്‍ന്നു. മോഷ്ടാക്കള്‍ അടുത്തുള്ള കാട്ടില്‍ ഒളിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ മുന്നൂറിലേറെ പോലീസുകാര്‍ കാട് വളയുകയും ഡ്രോണ്‍ ഉപയോഗിച്ച് ഇവര്‍ നില്‍ക്കുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മുര്‍താസ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതികള്‍ രണ്ടുപേരും ജാര്‍ഖണ്ഡ് സ്വദേശികളാണെന്നാണ് പോലീസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക