Image

അരങ്ങൊഴിഞ്ഞു അഭിനയത്തികവിന്റെ ആള്‍രൂപം

Published on 11 October, 2021
അരങ്ങൊഴിഞ്ഞു അഭിനയത്തികവിന്റെ ആള്‍രൂപം


മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു(73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ഞായറാഴ്‌ച വൈകിട്ടു മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രിയില്‍ നിന്നും കുണ്ടമണ്‍കടവിലെ വീട്ടിലേക്ക്‌ കൊണ്ടു പോയി. സംസ്‌ക്കാരം ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍. രാവിലെ 10.30 മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തി നു വയ്‌ക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൊതുഭരണ വകുപ്പ്‌ പുറത്തിറക്കി. ഭാര്യ സുശീല. മക്കള്‍ ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍.
ഇന്ത്യന്‍ സിനിമകളിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌. രതീഷ്‌, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, പിന്നീട്‌ പൃഥ്വിരാജ്‌, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം വരെ അഭിനയിച്ചിട്ടുണ്ട്‌. നായകന്‍, വില്ലന്‍, കോമഡി എന്നിവ ഉള്‍പ്പെടെയുള്ള വേഷങ്ങള്‍ ചെയ്‌തവേണു ക്യാരക്‌ടര്‍ വേഷങ്ങളും തമാശ വേഷങ്ങളും ഭംഗിയായി ചെയ്‌തു. അതിഗംഭീരമായ അഭിനയശൈലിയും പ്രതിഭയും കൊണ്ട്‌ ഇന്ത്യന്‍ സിനിമയിലെ മികച്ചഅഭിനേതാക്കളില്‍ ഒരാളായി. ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറു വട്ടവും ലഭിച്ച അതുല്യ കലാകാരനാണ്‌ നെടുമുടി വേണു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ്‌ 22നാണ്‌ വേണു ഗോപാല്‍ എന്ന നെടുമുടിവേണു ജനിച്ചത്‌. നെടുമുടി എന്‍.എസ്‌.എസ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചമ്പക്കുളം സെന്‍ര്‌മേരീസ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ആലപ്പുഴ എസ്‌.ഡി കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജ്‌ പഠനകാലത്തു തന്നെ കലാസാംസ്‌ക്കാരിക പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു. മൃദംഗകലയില്‍ പ്രാവീണ്യമുള്ള വേണു അസാമാന്യ താളബോധമുള്ള നടനായിരുന്നു. കുറച്ചകാലം പാരലല്‍ കോളേജ്‌ അധ്യാപകനായും ജോലി ചെയ്‌തിരുന്നു. കോളേജിലെ സഹപാഠിയായിരുന്ന ഫാസിലുമായി ചേര്‍ന്ന്‌ മിമിക്രിയും നാടകവും അവതരിപ്പിച്ചുകൊണ്ടാണ്‌ കലാരംഗത്ത്‌ സജീവമായത്‌.

കോളേജ്‌ കാലത്ത്‌ തോപ്പില്‍ ഭാസിയുടെ `ഒരു സുന്ദരിയുടെ കഥ' എന്ന സിനിമയില്‍ മുഖം കാണിച്ചിരുന്നു. അക്കാലത്ത്‌ കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണുവിന്‌ നാടക ലോകത്ത്‌ സജീവമാകാന്‍ അങ്ങനെ വഴി തുറന്നു. അങ്ങനെയാണ്‌ ഭരത്‌ ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടാകുന്നത്‌. ജവഹര്‍ ബാലഭവനില്‍ കുറച്ചു കാലം അധ്യാപകനായും ജോലി ചെയ്‌തു. പിന്നീട്‌ തിരുവന്തപുരത്തേക്ക്‌ തട്ടകം മാറ്റി. കാവാലത്തിന്റെ `അവനവന്‍കടമ്പ' അടക്കം പ്രശസ്‌ത നാടകങ്ങളില്‍ അഭിനയിച്ചത്‌ അവിടെ വച്ചാണ്‌. അക്കാലത്ത്‌ കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ജോലി നോക്കിയിരുന്നു.

അരവിന്ദന്‍, പത്മരാജന്‍, ജോണ്‍ എബ്രഹാം, ഭരതന്‍ തുടങ്ങിയ സംവിധായകുമായി അടുപ്പത്തിലായ #േ്‌പിവണു അരവിന്ദന്റെ `തമ്പി'ലൂടെയാണ്‌ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്‌. പിന്നാലെ വന്ന ഭരതന്റെ `ആരവവും' തകരയും വേണുവിലെ അഭിനയ പ്രതിഭയെ പ്രശസ്‌തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെയെല്ലാം സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്റെ തുടക്കക്കാലത്ത്‌ ശ്രദ്ധേയമായ പരമ്പരകളിലും അഭിനയിച്ചു. വേണ സംവിധാനം ചെയ്‌ത `കൈരളി വിലാസം ലോഡ്‌ജ്‌' എന്ന പരമ്പര വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചാമരം, ഒരിടത്തൊരു ഫയല്‍വാന്‍, കളളന്‍ പവിത്രന്‍, വിട പറയും മുമ്പേ. യവനിക, എനിക്ക്‌ വിശക്കുന്നു. അച്ചുവേട്ടന്റെ വീട്‌, പഞ്ചവടിപ്പാലം, അരപ്പട്ട കെട്ടിയ ഗ്രാമം, മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ള, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്‌. സൈറ, മാര്‍ഗ്ഗം തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങള്‍. ഇന്ത്യന്‍, അന്യന്‍ എന്നീ തമിഴ്‌ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക