Image

യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു; മൃതദേഹം വീടിന് മുന്നില്‍ തള്ളി

Published on 10 October, 2021
 യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു; മൃതദേഹം വീടിന് മുന്നില്‍ തള്ളി



ജയ്പുര്‍: യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നില്‍ ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഘട്ട് ജില്ലയിലെ പ്രേംപുര ഗ്രാമത്തിലാണ് സംഭവം. കേസില്‍ മുഖ്യപ്രതി അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.  പ്രേംപുര സ്വദേശിയായ ജഗദീഷ് മേഗ്വാളിനെ(29)യാണ് ഒരുസംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

 പ്രതികളിലൊരാളുടെ ഭാര്യയുമായി ജഗദീഷിന് ബന്ധമുണ്ടായിരുന്നതായും ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സംഭവദിവസം സൂറത്ത്ഘട്ടിലേക്ക് പോയി തിരിച്ചുവരുന്നതിനിടെ ജഗദീഷിനെ പ്രതികള്‍ ട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദിച്ചു. വടി കൊണ്ടും മറ്റും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മര്‍ദനമേറ്റ് മരിച്ച ജഗദീഷിനെ പ്രതികള്‍ വീടിന് പുറത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.  സംഭവത്തില്‍ യുവതി ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് ജഗദീഷിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവാണ് കേസിലെ മുഖ്യപ്രതി. ഇയാളെ ശനിയാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കി പ്രതികളെല്ലാം ഇവരുടെ ബന്ധുക്കളാണെന്ന് പോലീസ് പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക