Image

സെലിബ്രിറ്റി ഭാര്യക്കു ബാലിദ്വീപില്‍ മുളവീട്, രാജിവ് അക്കരപ്പറമ്പില്‍ ഒപ്പം (കുര്യന്‍ പാമ്പാടി)

(കുര്യന്‍ പാമ്പാടി) Published on 09 October, 2021
സെലിബ്രിറ്റി ഭാര്യക്കു  ബാലിദ്വീപില്‍ മുളവീട്,  രാജിവ് അക്കരപ്പറമ്പില്‍ ഒപ്പം (കുര്യന്‍ പാമ്പാടി)
കാനഡയില്‍ ജനിച്ചു മാസച്ചുസെറ്റ്‌സിലെ  ടഫ്റ്റ്സ് യൂണിവേഴ്‌സിറ്റിയില്‍ ഫൈന്‍ ആര്‍ട് സ്  പഠിച്ച് ന്യുയോര്‍ക്ക് സിറ്റിയില്‍  ഡോണകാരന്‍ എന്ന ആഗോള ബ്രാന്‍ഡിന്റെ ഡിസൈനര്‍ ആയ എലോറ,  മലയാളി രാജീവ് അക്കരപറമ്പിലിനെ പ്രണയിച്ച്  വിവാഹം കഴിച്ചു.

ഇന്‍ഡോനേഷ്യയിലെ ബാലിദ്വീപിലാണ് രണ്ടുപേരും  സ്ഥിരതാമസം.  അവിടെ മുള വീടുകള്‍ നിര്‍മ്മിച്ച് മറ്റൊരു ആഗോള ബ്രാന്‍ഡിന്റെ ഉടമസ്ഥരായി. ബാലിയില്‍ ഹൈന്ദവ രീതീയില്‍ നടന്ന കല്യാണം തന്നെ ഒരു വലിയ സംഭവം ആയിരുന്നു.. വോഗ് മാസികയുടെ അമേരിക്കന്‍ എഡിഷനില്‍ അതിനെക്കുറിച്ച് വലിയ സചിത്ര ഫീച്ചര്‍ വന്നു.

നെറ്റ്ഫ്ലിക്സും  ആമസോണ്‍ പ്രൈമും പോലെ ആപ്പിള്‍ പ്ലസ്  നിര്‍മ്മിച്ച 'ഹോംസ്' (വീടുകള്‍) എന്ന  ആഗോള പരമ്പരയില്‍ എട്ടു രാജ്യങ്ങളിലെ വിശിഷ്ട ഭവനങ്ങളെ ലോകത്തിനു പരിചയപ്പെടുത്തുന്നു. അവയില്‍ ഒന്ന് ബാലിയിലെ എലോറയുടെ മുളവീടുകളാണ്.

നാട്ടില്‍  ഒരു അക്കരപ്പറമ്പിലിനെ മാത്രമേ എനിക്ക് പരിചയം ഉള്ളൂ--കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ജനിച്ചു കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍ പഠിച്ച് യുഎസിലെ  പോളോക്ക് ക്രേസ്നര്‍ ഫൗണ്ടേഷന്‍ ഫെലോഷിപ് നേടിയ ആര്ടിസ്‌റ്. കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം നേടി.ഒരുപാടി എക്‌സിബിഷനുകള്‍ നടത്തി.  ബിനാലെ പ്രമോട്ടര്‍ ബോസ് കൃഷ്ണമാചാരി നയിക്കുന്ന  'ലോകമേ തറവാട്'  കലാമേളയില്‍ ശ്രദ്ധ പിടിച്ചു പറ്റി..    

ജോണ്‍ ഹാര്‍ഡിയുടെ മകളായി ടൊറന്റോയില്‍ ജനിച്ചു ഇന്തോനേഷ്യയില്‍ ബാല്യകാലം കഴിച്ച എലോറ  14 വര്‍ഷം യുഎസില്‍   പഠിക്കുകയായിരുന്നു.  ടഫറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ടെക്‌സ്‌റ്റൈല്‍ ഡിസൈനിങ് പഠിച്ചു. 

അച്ഛനമ്മമാര്‍ ജീവിക്കുന്ന ബാലിദ്വീപിലെ നെല്‍പ്പാടങ്ങളും ആറും തോടും മുളംകാടുകളുമുള്ള ഉബുദ് എന്ന പ്രകൃതി രമണീയമായ സ്ഥലത്ത് വളര്‍ന്ന എലോറക്ക് ചിത്രരചനയില്‍ കൗതുകം ജനിച്ചു.

'ഞാന്‍  വരച്ച കൂണുപോലൊരു വീട് അച്ഛനമ്മമാര്‍ മുളകൊണ്ട് നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു'--ജയ്പ്പൂരില്‍ ഇങ്ക് എന്ന സാര്‍വദേശീയ വനിതാ കൂട്ടായ്മ  സംഘടിപ്പിച്ച  സമ്മേളനത്തില്‍ എലോറ പറഞ്ഞു. 'അമേരിക്കയില്‍ വസ്ത്രങ്ങളുടെ രൂപകല്‍പന പഠിച്ച ഞാന്‍ ഇപ്പോള്‍ മുളകൊണ്ടുള്ള വീടുകളുടെ പ്രയോക്താവാണ്. വാസ്തുവിദ്യ പഠിക്കുകയോ എംബിഎ നേടുകയോ ചെയ്തിട്ടില്ല.'

ന്യുയോര്‍ക്ക് സിറ്റിയിലെ ഡോണകാരന്‍ എന്ന പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലിക്കു കയറി.  ബാര്‍ബറ കെന്നഡി പ്രസിഡണ്ട് ആയ ഈ കമ്പനിയുടെ 'ഡികെഎന്‍വൈ' (ഡോണാകാരന്‍ ന്യുയോര്‍ക്) എന്ന ബ്രാന്‍ഡ് ഫാഷന്‍ ലോകത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയതാണ്.

 
ഒരു യോഗ ക്ളാസില്‍ വച്ചാണ് രാജീവിനെ കണ്ടു മുട്ടുന്നത്. അവര്‍. പ്രേമബന്ധരായി. ഇനി ജീവിത പങ്കാളികളായി തുടരണമെന്ന് തീരുമാനിച്ചു. രണ്ടു കൂട്ടരുടെയും കുടുംബങ്ങള്‍ക്കും ഇഷ്ടമായി. ബാലിയില്‍ വച്ചുള്ള  വിവാഹത്തില്‍ രാജീവിന്റെ അമ്മയും സഹോദരന്‍ രഞ്ജിത്ത് അക്കരപറമ്പിലും പങ്കെടുത്തു. 

യു.എസ്, കാനഡ, യുകെ, ഫ്രാന്‍സ്, ഇന്ത്യ, സൗത്ത് ഈസ്‌റ് ഏഷ്യ ഇനിഇവിടങ്ങളിലെ അഞ്ഞൂറോളം പേര്‍ പങ്കെടുത്ത വിവാഹം ഹൈന്ദവാചാരപ്രകാരമാണ് നടന്നത്.  മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷത്തില്‍ സംഗീതവും നൃത്തവുമെല്ലാം നിറഞ്ഞു നിന്നു. ഇലയിട്ട് വിഭവസമൃദ്ധമായ ഊണും ഉണ്ടായിരുന്നു.

ജോണ്‍ ഹാര്‍ഡി ഇന്തോനേഷ്യയില്‍ ആ പേരില്‍ ഡിസൈനര്‍ സ്വര്‍ണാഭരണങ്ങളുടെ ബിസിനസ് നടത്തിയിരുന്നു. എലോറ മടങ്ങി വന്നതോടെ അദ്ദേഹം അതവസാനിപ്പിച്ചു മകള്‍ ആരംഭിച്ച 'ഇബുക്കു' (മൈ മോം--എന്റെ അമ്മ  എന്നര്‍ത്ഥം)  മുളവീടുകളുടെ നിര്‍മ്മാതാവായി എലോറ വിദഗ്ധരായ ഒരു പറ്റം  ചെറുപ്പക്കാറീ പരിശീലിപ്പിച്ചെടുത്തു.

ഇതിനിടെ ഗ്രീന്‍ സ്‌കൂള്‍ എന്ന പേരില്‍ ജോണ്‍ തുടങ്ങിയ വേറിട്ട വിദ്യാലയത്തിന് വേണ്ട കെട്ടിടങ്ങള്‍ എല്ലാം മുളകൊണ്ട് നിര്‍മ്മിച്ച് അവര്‍ മാതൃക കാട്ടി.

തൃശൂര്‍ അടുത്ത് കിനാലൂരില്‍ ഒരു സല്‍ സബീല്‍  ഗ്രീന്‍ സ്‌കൂള്‍ ഉണ്ട്. 'സല്‍ സബീല്‍' എന്നാല്‍ സ്വര്‍ഗ്ഗത്തിലെ നീരുറവ. മേധാപട് കര്‍ ഉദ്ഘാടനം ചെയ്ത ഈ സ്‌കൂള്‍ വ്യത്യസ്തമാണ്. ഹുസൈനും സൈനബയും നടത്തുന്ന സ്‌കൂളില്‍ മിശ്രവിവാഹിതരുടെ കുട്ടികള്‍ക്കാണ് പ്രഥമപരിഗണന.

വയനാട്ടില്‍ കല്‍പറ്റയില്‍ നിന്നു പത്തു കിമീ അകലെ  തൃക്കൈപ്പറ്റയില്‍ മുളകൊണ്ട് വീടുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന 'ഉറവ്' എന്നൊരു സ്ഥാപനം പ്രസിദ്ധമാണ്.

ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുളംതൂണുകളില്‍ കെട്ടിഉയര്‍ത്തുന്ന വീടുകള്‍  ധാരാളം. അവിടെ ധാരാളം മൂളം കാടുകള്‍ ഉണ്ടുതാനും. ജപ്പാനില്‍ മുളയോടുള്ള പ്രേമം ലോകപ്രസിദ്ധമാണ്. അവരുടെ എയര്‍പോര്‍ട്ടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഉദ്യാനങ്ങളിലും മുളയുടെ സാന്നിധ്യം ഞാന്‍ നേരിട്ട്  കണ്ടിട്ടുണ്ട്.

ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശ്രുംഘല  'ഐകിയ' ഹൈദ്രബാദ്, മുംബൈ ഡല്‍ഹി എന്നിവിടങ്ങളില്‍ ഷോപ്പുകള്‍ തുറന്നിട്ടുണ്ട്. മുളകൊണ്ടുള്ള ഉത്പന്നങ്ങളാണ് അവയില്‍ ഒരിനം. വടക്കുകിഴക്കേ ഇന്ത്യയില്‍ നിന്നുള്ള മുളകള്‍ അവര്‍ക്കു പ്രയോജനപ്പെടുന്നു.

ബാലിയില്‍ ജോണ്‍ ഹാര്‍ഡി 'ഇന്‍ഡാ' എന്നപേരില്‍ തുടങ്ങിയ ഗ്രീന്‍ റിസോര്‍ട്ടിനുള്ള കെട്ടിടങ്ങളും മുള കൊണ്ടാണ് സജ്ജീകരിച്ചിട്ടുള്ളത്.  ഭക്ഷണം അടക്കം 695 ഡോളര്‍ (ഏകദേശം 50,000 രൂപ) ആണ് അവിടെ ഒരുദിവസത്തെ വാടക.

പ്രകൃതിയിടു ഇണങ്ങിയ ഈ മുളവീടുകള്‍ എല്ലാം ലോക ശ്രദ്ധ ആകര്‍ഷിച്ചു. ബാലിയില്‍ സുലഭമായ കല്ലന്‍ മുളകള്‍ മുറിച്ച് ഈടുനില്‍ക്കത്തക്കവിധം രാസവസ്തുക്കള്‍ കലര്‍ത്തിയ വെള്ളത്തില്‍ മുക്കിയിട്ടിട്ടാണ് കെട്ടിടങ്ങള്‍ പണിയുക.

എലോറ ഒരു സെലിബ്രിറ്റി ആയി. യുഎസിലും യൂറോപ്പിലും എല്ലാം പ്രസംഗത്തിന് ആളുകള്‍ ക്ഷണിക്കാന്‍ തുടങ്ങി.എലോറയുടെ കമ്പനിയില്‍ രാജീവ്  ബ്രാന്‍ഡ് ഡയറക്ടര്‍ ആണ്. നാട്ടുകാരി സെപ്റ്റി ധന്യന്തരി ക്രിയേറ്റിവ് ഡയറക്ടറും.

ഡോണയെ വാനോളം വാഴ്ത്തിക്കൊണ്ടുള്ള ഫീച്ചറുകള്‍ വോഗില്‍ മാത്രമല്ല ന്യുയോര്‍ക് ടൈംസിലും കോണ്ടിനാസ്‌റ്  ട്രാവലറിലും ഒക്കെ വരുന്നുണ്ട്. അവരുടെ കല്യാണം ഷൂട്ട് ചെയ്യാന്‍   പ്രശസ്തനായ സുഹൃത്ത് ജോണ്‍ പീറ്റേര്‍സണ്‍ തന്നെ പറന്നെത്തി.

'ബാലിയിലെ ഉബുദ് എന്ന സ്ഥലത്ത് പ്രകൃതിയുടെ മടിത്തട്ടിലാണ് ഞാന്‍ ചെന്നെത്തിയത്. നെല്‍പ്പാട ങ്ങളുടെ നടുമുറ്റം, സായന്‍ മലയിടുക്കിലെ വെള്ളച്ചാട്ടത്തില്‍ ഞങ്ങളുടെ നാഗരിക പിരിമുറുക്കങ്ങള്‍ എല്ലാം അലിഞ്ഞു പോയി. കല്യാണത്തിന്റെ ചിത്രങ്ങള്‍ ഞാന്‍ പകര്‍ത്തി. ഒരു വലിയ ആല്‍മരത്തിന്റെ തണലില്‍ ആയിരുന്നു സ്വീകരണം, രാജീവന്റെ അനുജന്‍ രഞ്ജിത്ത് ഗാനങ്ങള്‍ ആലപിച്ചു'--ജോണ്‍ എഴുതി.

എലോറയോടും രാജീവിനോടും വിടപറയും മുമ്പ് മുളയും കേരളവുംതമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടി പറയാം. സെപ്തം: 18നു  ലോകമുളദിനം. നാലു വര്‍ഷം മുന്‍പ് പെരിയാറിന്റെ തീരത്ത്,   ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്  നട്ട ഇല്ലിത്തൈകള്‍ പടര്‍ന്ന് പന്തലിച്ച് ഇന്ന് വലിയൊരു മുളങ്കൂട്ടമായി മാറിയിരികുന്നു.

പെരിയാറിനൊരു ഇല്ലിത്തണല്‍ എന്ന കാമ്പയിന്റെ ഭാഗമായി 2017 ലാണ് ഇല്ലിത്തൈകള്‍ നട്ടത്. നേര്യമംഗലം മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമായി ഏകദേശം 100 കിലോമീറ്റര്‍ ദൂരത്തില്‍ നൂറുകണക്കിന്  തൈകള്‍ നട്ടു. ഇന്നത് വളര്‍ന്ന് വലിയ മുളങ്കാടായി. മുള മണ്ണിന്റെ സുരക്ഷാ കവചമാണെന്നും, പ്രളയക്കെടുതികള്‍ക്ക് ഒരു പരിധി വരെ പ്രതിവിധിയാകാമെന്നും മുന്‍കൂട്ടി കണ്ടാണ് പെരിയാറിനൊരു ഇല്ലിത്തണല്‍ പദ്ധതി ആരംഭിച്ചത്. 

കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിനും മണ്ണിനെ ബലപ്പെടുത്താനും മുളകള്‍ നട്ടുവളര്‍ത്തുക വഴി സാധിക്കും. മണ്ണിടിച്ചിലിനെ തടയാനും കഴിയും.  കൂടുതല്‍ വേഗത്തില്‍ വളര്‍ന്ന് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കാനും ഓക്‌സിജന്‍ പുറത്തുവിടാനും മുളയ്ക്ക് കഴിവുണ്ട്. 

ആലുവ മണപ്പുത്ത് പ്രളയത്തെ അതിജീവിച്ച ഇല്ലിത്തൈകള്‍ നാലുവര്‍ഷം കൊണ്ടാണ് മുളങ്കാടായത്.  പെരിയാറിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി ജനകീയ കാമ്പയിന്‍ സംഘടിപ്പിച്ചതും ആദ്യമായാണ്. ഇതോടൊപ്പം 2018ലെ പ്രളയത്തിനു ശേഷം ചെളിയടിഞ്ഞ കുണ്ടാലക്കടവ് മണപ്പുറം നടപ്പാതയും വൃത്തിയാക്കിയതോടെ പ്രഭാത സായാഹ്ന സാവാരിക്കാര്‍ക്ക് ടൈല്‍ വിരിച്ച റോഡും മുളങ്കാടും ഉപയോഗപ്പെടുന്നു.

വയനാട്ടില്‍ ഉറവ് എന്ന ബാംബൂ പ്രസ്ഥാനത്തില്‍ ജോലിചയ്തു പരിചയസമ്പന്നനായ മുഹമ്മദ് സാദിക്ക് മുള വീടുകളുടെ സ്‌പെഷ്യലിസ്‌റ് ആണ്. നാലുവര്‍ഷമായി പലയിടത്തും വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു. ജയന്റ് ഗ്രാസ് ബാംബൂ സെന്റര്‍ എന്നാണ് സ്ഥാപനത്തിനു  പേര്. വയനാട് , കോഴിക്കോട് ജില്ലകളില്‍ മുളയും അത്  കെമിക്കല്‍ ട്രീറ്റ് ചെയ്യാന്‍ പ്ലാന്റും ഉണ്ട്. ച. അടിക്കു കുറഞ്ഞത് 1400  രൂപ ചെലവ് വരുമെന്നു സാദിഖ് പറയുന്നു. വെബ്: https://mycrd.in/giant-grass-bamboo-center

 
ചിത്രങ്ങള്‍

 

1. ഡിസൈനര്‍ പരിണയം-എലോറയും രാജീവ് അക്കരപ്പറമ്പിലും ബാലിദ്വീപില്‍


സെലിബ്രിറ്റി ഭാര്യക്കു  ബാലിദ്വീപില്‍ മുളവീട്,  രാജിവ് അക്കരപ്പറമ്പില്‍ ഒപ്പം (കുര്യന്‍ പാമ്പാടി)സെലിബ്രിറ്റി ഭാര്യക്കു  ബാലിദ്വീപില്‍ മുളവീട്,  രാജിവ് അക്കരപ്പറമ്പില്‍ ഒപ്പം (കുര്യന്‍ പാമ്പാടി)സെലിബ്രിറ്റി ഭാര്യക്കു  ബാലിദ്വീപില്‍ മുളവീട്,  രാജിവ് അക്കരപ്പറമ്പില്‍ ഒപ്പം (കുര്യന്‍ പാമ്പാടി)സെലിബ്രിറ്റി ഭാര്യക്കു  ബാലിദ്വീപില്‍ മുളവീട്,  രാജിവ് അക്കരപ്പറമ്പില്‍ ഒപ്പം (കുര്യന്‍ പാമ്പാടി)സെലിബ്രിറ്റി ഭാര്യക്കു  ബാലിദ്വീപില്‍ മുളവീട്,  രാജിവ് അക്കരപ്പറമ്പില്‍ ഒപ്പം (കുര്യന്‍ പാമ്പാടി)സെലിബ്രിറ്റി ഭാര്യക്കു  ബാലിദ്വീപില്‍ മുളവീട്,  രാജിവ് അക്കരപ്പറമ്പില്‍ ഒപ്പം (കുര്യന്‍ പാമ്പാടി)സെലിബ്രിറ്റി ഭാര്യക്കു  ബാലിദ്വീപില്‍ മുളവീട്,  രാജിവ് അക്കരപ്പറമ്പില്‍ ഒപ്പം (കുര്യന്‍ പാമ്പാടി)സെലിബ്രിറ്റി ഭാര്യക്കു  ബാലിദ്വീപില്‍ മുളവീട്,  രാജിവ് അക്കരപ്പറമ്പില്‍ ഒപ്പം (കുര്യന്‍ പാമ്പാടി)സെലിബ്രിറ്റി ഭാര്യക്കു  ബാലിദ്വീപില്‍ മുളവീട്,  രാജിവ് അക്കരപ്പറമ്പില്‍ ഒപ്പം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക