മുംബൈ: മുംബൈയില്‍ വീണ്ടും ലഹരി വേട്ട. നവി മുംബൈയിലെ നവ ഷേവ തുറമുഖത്ത് (ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖം) നിന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ മുംബൈ സോണല്‍ യൂണിറ്റ് 25 കിലോ ഹെറോയിന്‍ പിടികൂടി. രാജ്യാന്തര വിപണിയില 125 കോടി രൂപ വിലവരുന്നതാണിത്്. ലഹരിമരുന്ന കൈവശം വച്ച ജയേഷ് സാംഘ്‌വി എന്ന ബിസിനസുകാരനെ കസ്റ്റഡിയില്‍ എടുത്തു.
അതിനിടെ, ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടിയില്‍ നടത്തിയതില്‍ അറസ്റ്റിലായ ആര്യാന്‍ ഖാന്‍ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ ഖാന്‍ അടക്കമുള്ള എട്ട് പ്രതികളെ വീണ്ടും എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിടാന്‍ കോടതി തയ്യാറായില്ല. റിമാന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. ഇതിനു തൊട്ടുപിന്നാലെയാണ് ആര്യന്റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഇവരുടെ കോവിഡ് പരിശോധനാ ഫലം എത്താത്തതും ജയിലില്‍ പ്രവേശിപ്പിക്കുന്നതിനുള്ള സമയം പിന്നിട്ടതിനാലും ഇന്നലെ രാത്രി എന്‍.സി.ബി ഓഫീസിലാണ് താമസിപ്പിച്ചത്. ആര്യനെ കാണാന്‍ മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ശനിയാഴ്ചയാണ് ആഡംബര കപ്പലില്‍ നിന്ന് ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ പിടിയിലായത്. ആര്യന്റെ പക്കല്‍ നിന്നും ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെങ്കിലും ഇടപാടുകാരുമായി നടത്തിയ വാട്‌സ്ആപ് സന്ദേശങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതിനകം 16 പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
അതേസമ്യം, എന്‍.സി.ബി പിടികൂടിയവരില്‍ ഒരാളെ വിട്ടയച്ചിട്ടുണ്ടെന്നും അയാള്‍ ഒരു ബി.ജെ.പി നേതാവിന്റെ മരുമകനാണെന്നും എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു. രാജ്യത്തെ ലഹരി വിരുദ്ധ സേന കഴിഞ്ഞ ഒരു വര്‍ഷമായി മഹാരാഷ്ട്രയില്‍ വലവിരിച്ചിരിക്കുകയാണ്. അത് കീര്‍ത്തിക്കു വേണ്ടി മാത്രമാണ്.
റെയ്ഡ് കഴിഞ്ഞയുടന്‍ എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വങ്കെഡെ പറഞ്ഞത് 8-10 പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ്. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ആദ്യം മൂന്നു പേരും പിന്നീട് അഞ്ചു പേരും പിന്നെ എട്ടു പേരുമായി ആ പട്ടിക ചുരുങ്ങി. 10 പേരെ എന്‍.സി.ബി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് തനിക്കുറപ്പാണ്. രണ്ട് പേരെ എന്‍.സി.ബി പിന്നീട് വിട്ടയച്ചതാണ്. ആഡംബര കപ്പലില്‍ പരിശോധനയ്ക്ക ആളുകളെ വിളിച്ചുവരുത്തിയ ആളാണ് വിട്ടയച്ചവരില്‍ ഒരാള്‍. ബി.ജെ.പി നേതാവിന്റെ മരുമകനാണ് രണ്ടാമത്തേയാളെന്നും നവാബ് മാലിക് പറഞ്ഞു. വളരെ ഉത്തരവാദിത്തത്തോടെയാണ് ഇക്കാര്യം താന്‍ പറയുന്നതെന്നും തെളിവുകള്‍ വെള്ളിയാഴ്ച പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.