Image

ഈ സകലകലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേ; തമ്പി ആന്റണി

Published on 29 September, 2021
ഈ സകലകലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേ; തമ്പി ആന്റണി
ഈ സകലകലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേ; തമ്പി ആന്റണി

തമ്പി ആന്റണിയുടെ കുറിപ്പ്:

ആരോ ഒരാള്‍. മോന്‍സി മാവുങ്കല്‍ എന്നാ ശരിക്കുക്കുള്ള പേര് എന്നു പറയുന്നു. അതിപ്പം എന്തുമാകട്ടെ ആള് പുപ്പുലിയാ. വിസാ പോലുമില്ലാതെ ജര്‍മനിയിലും, സിംഗപ്പൂരിലും അമേരിക്കയിലും വരെ പടര്‍ന്നു പന്തലിച്ച വ്യവസായ സാബ്രാജ്യം! പ്രവാസി സംഘടനയുടെ തലപ്പത്ത്, പത്താം ക്ലാസ്സും ഗുസ്തിയും മാത്രമേയുള്ളുവെങ്കിലും എട്ടു ഡിക്ടറേറ്റ്! ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളായ ബെന്റ്‌ലിയും, റോള്‍സ് റോയിസുള്‍പ്പെടെ ആഡംബരകാറുകളുടെ ശേഖരം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം!

അതില്‍ വാളുപിടിച്ചിരിക്കാന്‍ മന്ത്രിമാരും സിനിമാക്കാരും മത്സരിക്കുന്നു. ഇനിയിപ്പം ആ സിംഹാസനത്തില്‍ ഇരിക്കാത്തതായി സാഷാല്‍ ടിപ്പു സുല്‍ത്താന്‍ മാത്രമേയുള്ളു! കോവിഡ് കാലമായതുകൊണ്ട് അങ്ങോട്ടൊന്നും പോകാന്‍ പറ്റിയില്ല. അതുകൊണ്ട് അതില്‍ ഇരുന്നൊരു ഫോട്ടോ പടം പിടിക്കാനുള്ള അവസരം കിട്ടിയില്ല. അതില്‍ പ്രവാസികള്‍ക്കിത്തിരി വിഷമമുണ്ടു കേട്ടോ. ഇനി അല്‍പ്പം ചരിത്രം.. നല്ല പ്രായത്തില്‍ കൃസ്തുവിന്റെ മണവാട്ടിയായ കന്യാസ്ത്രിയെയും കൊണ്ടൊരു മുങ്ങല്‍.

ശ്വാസംമുട്ടിയപ്പോള്‍ പൊങ്ങിയെങ്കിലും കന്യസ്ത്രിയെ കണ്ടവരാരുമില്ല. പൊങ്ങിയ ഉടന്‍ തന്നെ ഒന്നരക്കോടി മുടക്കി പള്ളിപെരുനാള്‍ അങ്ങനെ മാതാവിന്റെയും, മെത്രാന്മാരുടെയും കൈമുത്തി അനുഗ്രഹം കിട്ടിയ, റോമന്‍ കത്തോലിക്കന്‍ കുഞ്ഞാട്. പുരാവസ്തു ശേഖരണം.. ! ദ്വാപരയുഗത്തിലെ കുടം, മോശയുടെ അംശവടി, യൂദാസിന്റെ വെള്ളിക്കാശ്, നബിയുടെ കെടാവിളക്ക്. അതൊന്നും പോരാഞ്ഞു, കാനായിലെ കല്ല്യാണത്തിന് കര്‍ത്താവു വെള്ളം വീഞ്ഞാക്കിയ ഭരണിയും, ഹനുമാന്റെ ഗദയും കണ്ടിട്ടുള്ളവരുണ്ട്!

ആളു മതേതരനാണെന്നുള്ളതിന് ഇതില്‍ക്കൂടുതല്‍ തെളിവു വല്ലതും വേണോ ? പോലീസ് ഓഫിസര്‍ന്മാരുള്‍പ്പെടെ ഉന്നതരുടെ സൗഹൃദം, പുരാവസ്തു ഗവേഷകന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, ആദുര സേവനം, സംരംഭകന്‍ .. അങ്ങെനെ എണ്ണിയാല്‍ തീരില്ല. ദുഷ്ടന്മാരെ പനപോലെ വളര്‍ത്തുമെന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും മലയാളികളുടെ അടുത്ത് അതൊന്നും വിലപ്പോകില്ല. ഒരുപാടു വളര്‍ന്നാല്‍, ആദ്യം പാരവെക്കും പിന്നെ കോടാലി വെക്കും. കൃപാസനം പാത്രം കാണിച്ചു വിശ്വാസികളെ പറ്റിക്കുന്ന അച്ചന്മാരും.

നേര്‍ച്ച കാഴ്ചകള്‍ക്കും കതിനാ വെടിക്കുവരെ വെടിവഴിപാട് എന്ന ഓമനപ്പേരിട്ടു കാശുണ്ടാക്കുന്ന മതപുരോഹിതന്മാരും, അമ്പലക്കമ്മറ്റിക്കാരും ഇതൊക്കെത്തന്നെയല്ലേ ചെയുന്നത്. പുണ്യസ്ഥലങ്ങളുടെ പേരിലാണെങ്കിലും, വഴിപാടുകളുടെ പേരിലാണെങ്കിലും പറ്റിക്കപെടാന്‍ എന്തും സഹിച്ചു റെഡിയായി നില്‍ക്കുന്ന സാക്ഷരകേരകളീയരെ സമ്മതിച്ചു! സിനിമാ നടന്‍ കൂടിയായ മാവുങ്കലിനിനി ഫാന്‍ക്ലബ്ബും വരുന്നെന്നു കേട്ടു.
ഇനിയിപ്പം അസൂയപെട്ടിട്ടൊന്നും ഒരു കാര്യവുമില്ല. അങ്ങനെ കേരളത്തിലെ സകല സാംസ്‌കാരിക നായകന്മാര്‍ക്കിട്ടുവരെ പണികൊടുത്ത, സകലകാലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേ ? പുണ്യാളനും കൂടി ആയതു കൊണ്ട് പദ്മഭൂഷണ്‍ കിട്ടിയാലും അത്ഭുതപ്പെടാനൊന്നുമില്ല അതാണല്ലോ നാട്ടുനടപ്പ്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക