Image

ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് യുവാവും യുവതിയും മരിച്ചു

Published on 28 September, 2021
ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് യുവാവും യുവതിയും മരിച്ചു
മണിമല: ജന്മദിനാഘോഷം കഴിഞ്ഞു മടങ്ങിയ ബന്ധുക്കളുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ചു യുവാവും ബന്ധുവായ യുവതിയും മരിച്ചു. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ 3 പേര്‍ക്കു പരുക്കേറ്റു.

ചാമംപതാല്‍ കിഴക്കേമുറിയില്‍ സജി തോമസിന്റെ മകന്‍ ഷാരോണ്‍ സജി (18), ചാമംപതാല്‍ തടത്തിലാങ്കല്‍ ജോര്‍ജുകുട്ടിയുടെ മകള്‍ രേഷ്മ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്. മുണ്ടയ്ക്കല്‍ അമല മേരി (25), തോമ്പുങ്കല്‍ ജോബിന്‍ ജയിംസ് (29), കടയനിക്കാട് മുട്ടത്തുപാറയില്‍ മെല്‍ബിന്‍ തോമസ് (39) എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. രേഷ്മയുടെ പിതാവ് ജോര്‍ജ് കുട്ടിയുടെ സഹോദരി മോളിയുടെ ഭര്‍ത്താവ് ജയിംസിന്റെ സഹോദരി സുനിയുടെ മകനാണ് ഷാരോണ്‍.

ഷാരോണിന്റെ ജന്മദിനമായിരുന്നു ഞായറാഴ്ച. 2 മാസം മുന്‍പ് വിവാഹ നിശ്ചയം കഴിഞ്ഞ രേഷ്മയുടെ വിവാഹം അടുത്തു തന്നെ നടക്കാനിരിക്കുകയായിരുന്നു. പരുക്കേറ്റ അമലയുടെ ജന്മദിനം ഇന്നലെയായിരുന്നു. ജോബിനാണ് കാറോടിച്ചിരുന്നത്.  പരുക്കേറ്റ ജോബിന്റെ പിതാവിന് കരിക്കാട്ടൂരില്‍ കൃഷിയിടത്തില്‍ വീടുണ്ട്. ഇവിടെ ഷാരോണിന്റെ ജന്മദിനം ആഘോഷിച്ച ശേഷം ചാമംപതാലിലേക്കു മടങ്ങുകയായിരുന്നു സംഘം. ഇന്നലെ അമലയുടെ ജന്മദിനം ആഘോഷിക്കാനും പദ്ധതിയിട്ടിരുന്നു.

കരിക്കാട്ടൂരിലെ വീടിന് 2 കിലോമീറ്റര്‍ അകലെ പുനലൂര്‍ – മൂവാറ്റുപുഴ ദേശീയപാതയില്‍ മണിമല പാലത്തിനു സമീപം ഇന്നലെ രാവിലെ ആറിനാണു സംഭവം.  വര്‍ഷങ്ങളായി പുണെയിലാണ് രേഷ്മയുടെ കുടുംബം. പുണെയില്‍ വ്യവസായിയായ ജോര്‍ജ് കുട്ടിയും ഭാര്യ മുന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ ഗീതയും അടുത്തിടെയാണ് നാട്ടിലേക്കു താമസം മാറ്റിയത്.

പുണെയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ് രേഷ്മ. രേഷ്മയുടെ സംസ്കാരം പിന്നീട് നടക്കും. സഹോദരന്‍: രാഹുല്‍. കോട്ടയത്ത് സിഎ കോഴ്‌സിനു പഠിക്കുകയാണ് ഷാരോണ്‍. സഹോദരി അല്‍ഫോന്‍സ. ഷാരോണിന്റെ സംസ്കാരം ഇന്നു 11നു ഫാത്തിമ മാതാ പള്ളിയില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക