കണ്ണൂർ: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കെ.പി്.സി.സി അധ്യക്ഷൻ കെ.സുധാകരൻ. മോൻസനുമായി ബന്ധമുണ്ട്, വീട്ടിൽ പോയിട്ടുണ്ട്. ഡോക്ടർ എന്ന നിലയിലാണ് വീട്ടിൽ പോയത്. അവിടെ ചെന്നപ്പോഴാണ് പുരാവസ്തുക്കൾ കണ്ടത്. കോടികൾ വിലമതിക്കുന്ന സാധനങ്ങൾ എന്നാണ് എന്നോട് പറഞ്ഞത്. അതിനപ്പുറം ഒരു ബന്ധവുമില്ല. തന്നോട് സംസാരിച്ചുവെന്ന് പറയുന്ന പരാതിക്കാരനെ താൻ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല എന്ന് അടിവരയിട്ട് പറയുന്നുവെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തനിക്കെതിരായ ആരോപണത്തിനു പിന്നിൽ ഒരു കറുത്ത ശക്തിയുണ്ട്. മുഖ്യമ്രന്തിയുടെ ഓഫീസിൽ നിന്ന് പല തവണ സെക്രട്ടറി വിളിച്ചുവെന്ന് പരാതിക്കാരൻ പറയുന്നു. ആ ്രപസ്താവന ശരിയാണെങ്കിൽ അതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. തനിക്കെതിരെ കൊണ്ടുവന്ന കരുണാകരൻ ട്രസ്റ്റിന്റെ പേരിലുള്ള 18 കോടിയുെട കേസ് ഇപ്പോൾ എന്തായി. പാർട്ടി വിട്ടുപോയ പ്രശാന്ത് ബാബുവിനെ കൊണ്ട് പരാതി കൊടുപ്പിച്ച് പോലീസ് അന്വേഷിച്ചല്ലോ? തെളിവ് കൊടുക്കുമെന്ന് പറഞ്ഞ പ്രശാന്ത് ബാബു എന്ത് തെളിവു കൊടുത്തത്. അവസാനം ഡിഐജി തെറിവിളിച്ചപ്പോൾ പരാതി പിൻവലിച്ചുപോയി എന്നാണ് കേട്ടതെന്നും സുധാകരൻ പറഞ്ഞു.
2018ൽ എം.പി ആണെന്നാണ് പരാതിയിൽ പറയുന്നത്. താൻ 2018ൽ എം.പിയല്ല. താൻ ഫിനാൻസ് കമ്മിറ്റിയിൽ അംഗമാണെന്ന് പറയുന്നു. ജീവിതത്തിൽ ഒരു കമ്മിറ്റിയിലും താൻ അംഗമായിട്ടില്ല. എം.പി പോലുമല്ലാതെ എങ്ങനെ പാർലമെന്റ് കമ്മിറ്റിയിൽ വരും.
2018 നവംബർ 22ന് മോൻസന്റെ വീട്ടിൽ വച്ചുകണ്ടുവെന്നാണ് പരാതിയിൽ പറയുന്നത്. കോൺഗ്രസ് നേതാവും എം.പിയുമായ ഐ.എം ഷാനവാസ് മരിച്ചത് നവംബർ 21നാണ്. പിറ്റേന്ന് സംസ്‌കാരവും കഴിഞ്ഞ് മൂന്നു മണിയോടെയാണ് അവിടെ നിന്നു പിരിഞ്ഞത്. പിന്നെയെങ്ങനെ ഉച്ചയ്ക്ക് രണ്ടു മണിക്ക് മോൻസന്റെ വീട്ടിൽ വച്ച് കാണും.
ഇത് കെട്ടിച്ചമച്ച കഥയാണ്. ഇതിനു പിന്നിൽ പരാതിക്കാരന്റെ ബുദ്ധിയല്ല. ഒരു കറുത്ത ശക്തി തന്നെ കുടുക്കാൻ ശ്രമിക്കുന്നു. ഒരു സെക്രട്ടറിക്ക് എന്താണ് ഈ കേസിൽ ഇത്ര ജാഗ്രത. സ്വർണക്കടത്തും ചെവിയിൽ സ്വകാര്യം പറഞ്ഞ സെക്രട്ടറിയുമൊക്കെ ഉണ്ടായിരുന്നല്ലോ ആ കേസൊക്കെ എവിടെ പോയി. മുഖ്യമ്രന്തിയുടെ ഓഫീസ് ഈ കേസിൽ ഇത്രയും ജാഗ്രത കാണിക്കുമ്പോൾ അതിനു പിന്നിലുള്ള കറുത്ത ശക്തി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്.
മോൻസന്റെ വീട്ടിൽ ഒരാഴ്ച താൻ പോയി താമസിച്ചുവെന്നാണ് മെറ്റാരു ആക്ഷേപം. ഒരു സ്‌നേഹിതന്റെ വീട്ടിൽ പോലും താൻ പോയി താമസിച്ചിട്ടില്ല. ഗസ്റ്റ് ഹൗസുകളിലല്ലാതെ താമസിച്ചിട്ടില്ല.
കെ.പി.സി.സി അധ്യക്ഷനായ ശേഷം ഓഫീസിൽ വന്ന് മോൻസൻ തന്നെവന്നു കണ്ടിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരിയാണെന്ന് ആളുകളുമായി വന്ന് കണ്ടു, മാലയിട്ടു. അതാണ് അവസാനമായി കണ്ടത്.
മോൻസന്റെ സാമ്പത്തിക ഇടപാടിൽ എവിടെയെങ്കിലും താൻ അനധികൃതമായി ഇടപെട്ടുവെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തി ക്ഷമ പറഞ്ഞ് കളം വിടാം.
വ്യാജഡോക്ടർ എത്രപേർ നാട്ടിലുണ്ട്. ആത് തന്റെ കുറ്റമല്ല. അദ്ദേഹം സ്‌കിൻ സ്‌പെഷ്യലിസ്റ്റ് ആണെന്ന് അറിഞ്ഞപ്പോൾ പോയതാണ് കിടന്നു ചികിത്സിക്കേണ്ട ആവശ്യം വന്നിട്ടില്ല. പോയതു മുഴുവൻ ചികിത്സയ്ക്കാണ്. ഒരു ഓയിൽമെന്റ് നൽകി. അതാണ് ചികിത്സ. രോഗം മാറാതെ വന്നപ്പോൾ താൻ ആയുർവേദ ചികിത്സ നടത്തിയെന്നും സുധാകരൻ പറഞ്ഞു.
അവരുടെ പ്രവാസി സംഘടനയുമായി തനിക്ക് ബന്ധമില്ല. കോൺഗ്രസിന് വേറെ സംഘടനയുണ്ട്.
ചികിത്സ കഴിഞ്ഞ് ഇറങ്ങുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ് തന്നോടൊപ്പം ഫോട്ടോ എടുത്തത്. വി.ഐ.പികൾ ചികിത്സക്ക് പോകുന്ന ആളുടെ അടുത്ത പോകാൻ താനെന്തിന് ശങ്കിക്കണം. അയാൾ തട്ടിപ്പുകാരനാണെന്ന് തോന്നിക്കുന്ന ഒന്നും താനവിടെ കണ്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.