Image

ഗള്‍ഫ് യാത്രക്കാര്‍ നേരിടേണ്ടിവരുന്ന ദുരിതം വളരെ വലുത്; ന്യായീകരണമില്ലാത്തത് - മുഖ്യമന്ത്രി

Published on 25 September, 2021
 ഗള്‍ഫ് യാത്രക്കാര്‍ നേരിടേണ്ടിവരുന്ന ദുരിതം വളരെ വലുത്; ന്യായീകരണമില്ലാത്തത് - മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡാനന്തരം ഗള്‍ഫ് യാത്രക്കാര്‍ അനുഭവിക്കുന്ന വിഷമം വളരെ വലുതാണെന്നും ന്യായീകരണമില്ലാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. യാത്രാക്ലേശം അടക്കം വിദേശ മലയാളികള്‍ അഭിമുഖീകരിക്കുന്ന  വിഷയങ്ങള്‍ പരിഗണിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രവാസിചിട്ടി മൂന്നു വര്‍ഷം കൊണ്ട് അഞ്ഞൂറുകോടി എന്നിടത്തേക്കു വളര്‍ന്നു. പ്രവാസികളെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ പങ്കാളികളാക്കി അതുവഴി അവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും നാടിന് വികസനവും കൈവരുത്തുക എന്ന ആശയത്തിന്റെ ഫലപ്രാപ്തിയായിരുന്നു കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി. ആദ്യ 250 കോടി രൂപ നിക്ഷേപിക്കുവാന്‍ ചിട്ടികള്‍ തുടങ്ങി 24 മാസം വേണ്ടിവന്നെങ്കില്‍ അത് 500 കോടിയിലെത്തുവാന്‍ വെറും 10 മാസം മാത്രമേ  വേണ്ടിവന്നുള്ളൂ. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ എണ്ണം 1,13,000 കടന്നു. നിലവില്‍ വിദേശത്ത് താമസിക്കുന്ന 1,02,812 പ്രവാസി മലയാളികളും ഇന്ത്യയില്‍ കേരളത്തിന് പുറത്ത് താമസിക്കുന്ന 10,250 പ്രവാസി മലയാളികളും അടക്കം 1,13,062 പേര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.


എല്ലാ പ്രവാസികളും ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളികളാകാനുള്ള ഈ അവസരം വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക