വാട്സ്ആപ് പരതിനോക്കിയ വേളയില്‍ അവളുടെ പ്രൊഫൈല്‍ പിക്ചര്‍ കാണുന്നില്ല. പെട്ടെന്ന് തന്നെ അവളെ വിളിച്ചു. എന്തുപറ്റി പ്രൊഫൈല്‍ പിക്ചര്‍ കാണുന്നില്ലല്ലോ? അവളുടെ മറുപടി എന്നെ വളരെയധികം ചിന്തിപ്പിച്ചു. അവള് പറയുകയാണ് ഞാന്‍ നോയമ്പിലാണ്. എന്ത് നോയമ്പ്? പെട്ടെന്നാണ് ഞാന്‍ ക്ലിക്ക് ചെയ്തത്. അതേ ആന്റി (അവള് എന്റെ കസിന്റെ (നെഫ്യൂ) ഭാര്യയും ഒരു ഡോക്ടര്‍ കുട്ടിയും ആണ്). ഞാനിനി കുറച്ചുകാലത്തേക്ക് നോയമ്പിലാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും മാറിനില്ക്കുന്നു.
ഞാനൊത്തിരി സന്തോഷവതിയായി. ഈ ജനറേഷനിലും മാറി ചിന്തിക്കുന്ന ആള്‍ക്കാരുണ്ടല്ലോ! അതിന് വലിയൊരു കാരണവും അവള് പറഞ്ഞതിതാണ്: ഞാന്‍ ഫോണ്‍ എടുത്താല്‍ മകൾ ഐപാഡ് എടുക്കും. ഒന്നര വയസുള്ള കുഞ്ഞുമകള്‍ എവിടെയൊക്കെ കുത്തുമെന്ന് നമുക്കറിയില്ലല്ലോ?
അപ്പോഴേയ്ക്കും മരുമകള്‍ തീര്‍ച്ചപ്പെടുത്തി. ഞാനിനി നോയമ്പിലാണ്. അതും മറ്റൊന്നിലല്ല. എന്റെ അഡിക്ഷനില്‍ തന്നെ.
'താങ്ക് ഗോഡ്' അവളുടെ തീരുമാനത്തെ ഞാന്‍ അഭിനന്ദിച്ചു . പിന്നെ കാര്യങ്ങള്‍ക്കൊരു തീരുമാനമായി. കുഞ്ഞുമകള്‍ "കേണ്ടേ പാത്തേ'യും മറ്റും കളിക്കാന്‍ കൂടുതല്‍ താത്പര്യം കാട്ടി.
സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തില്‍ പൊള്ളിപ്പോകുന്ന കുഞ്ഞുമനസ്സുകളെ ഓര്‍ക്കുക. സത്യത്തില്‍ ഞാനും ഈ പ്രായത്തില്‍ മീഡിയയുടെ വലയത്തില്‍ തന്നെ. പക്ഷെ ഇപ്പോള്‍ ഞാനും ഒരു തീരുമാനത്തില്‍ എത്തിനില്‍ക്കുന്നു. വല്ല യോഗയും, മെഡിറ്റേഷനും ഒക്കെ ആയി കഴിഞ്ഞാല്‍ ആരോഗ്യം ഒരു പടികൂടി മുന്നിലാകുമല്ലോ. പ്രത്യേകിച്ച് മാനസികം. രാത്രികാലങ്ങളില്‍ കിണി കിണി സ്വരത്തോടെയുള്ള മെസേജുകള്‍ എന്നെ വളരെ അലോരസപ്പെടുത്തിയിട്ടുണ്ടെങ്കിലും ഞാനും മെസേജുകള്‍ വായിക്കുന്ന കൂട്ടത്തില്‍ തന്നെയായിരുന്നു. പക്ഷെ അതിനൊക്കെ ഒരു വിരാമമിടേണ്ടകാലം കഴിഞ്ഞുപോയി എന്നു തോന്നിപ്പോകുന്നു. തോന്നലിനുമുപരി സത്യം തന്നെ.
കുഞ്ഞുമകള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ കാടു കയറാന്‍ നാം അവസരം നൽകാതിരിക്കുന്നതില് തെല്ലും തെറ്റില്ല. ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവര്‍ക്ക് അത് ഒരു ഹോബിയും.
എന്തുകണ്ടാലും പ്രതികരിക്കുന്ന ഒരു സ്വഭാവം എന്നിലുള്ളത് ഒരുപക്ഷെ കുറെ പേര്‍ക്കെങ്കിലും അലോരസമുണ്ടാക്കിയിട്ടുണ്ട്. കാലം എനിക്ക് മാപ്പ് തരും എന്നു കരുതുന്നു.
ഇതിന്റെ പിന്നിലുള്ള ഉദ്ദേശം ന്യൂജനറേഷന്റെ വാര്ത്തെടുപ്പിലുള്ള എന്റെ ചെറിയ ഒരു സന്ദേശം മാത്രം.