മാനവരാശിയെ ഒരു കുടക്കീഴിലേക്ക് സമന്വയിപ്പിക്കാൻ കലയോളം കാമ്പുള്ള മറ്റൊന്നുമില്ല ഭൂമിയിൽ എന്ന തിരിച്ചറിവാണ് പലപ്പോഴും ഈ ലോകം മാറ്റി മറിക്കാൻ തന്നെ കാരണമായിട്ടുള്ളത്. അമേരിക്കൻ മലയാളി കൂട്ടായ്മയായ ഫോമയുടെ ഉദ്യമത്തിൽ നടക്കുന്ന സാന്ത്വന സംഗീതം എഴുപത്തിയഞ്ചിന്റെ നിറവിലേക്കെത്തി നിൽക്കുന്നതും ഇതുപോലൊരു അത്ഭുതം കലയിൽ മാത്രം സാധ്യമായതുകൊണ്ടാണ്. കോവിഡ് ഭീതിയിൽ വീടുകളിലേക്ക് ചുരുങ്ങിപ്പോയ മനുഷ്യരെ പൊടി തട്ടി വീണ്ടെടുക്കുക എന്നതായിരുന്നു സാന്ത്വന സംഗീതത്തിന്റെ ലക്ഷ്യം. ഈ എഴുപതിയഞ്ചാം എപ്പിസോഡിലും ആ ലക്ഷ്യം കൃത്യമായിത്തന്നെ നിറവേറാൻ കാരണക്കാരനായ ഒരു മനുഷ്യനുണ്ട്, ഈ സംഗീത സപര്യയുടെ അമരക്കാരൻ സിബി ഡേവിഡ്.
എന്തും നിലനിർത്തുക, അതേ പകിട്ടിൽ മുന്നോട്ട് കൊണ്ടു പോവുക എന്നുള്ളത് ഏറെ പ്രയാസകരമാണ്. സാന്ത്വന സംഗീതം ഇപ്പോഴും തുടങ്ങിയതിനേക്കാൾ ഭംഗിയിൽ നടന്നു പോകുന്നതിന്റെ കാരണം സിബിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകളുടെ നിരന്തര ശ്രമമാണ്, ആത്മാർഥമായ ഇടപെടലുകളാണ്.
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരക്കാരനായ സിബി ഡേവിഡ് 1987 ലാണ് ന്യൂയോർക്കിൽ എത്തിച്ചേരുന്നത്. 1990-1991 ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ചലച്ചിത്രപഠനങ്ങൾ നടത്തി. സംഗീതവും കലയും ഒരുപോലെ ജീവിതത്തിൽ ഇട കലർന്നത് കൊണ്ട് കല ജീവിതം തന്നെയാണ് എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ ന്യൂയോർക്ക് ജീവിതം കടന്നു പോയത്. 1989 -ൽ പ്രശസ്ത സാഹിത്യകാരനായ ശ്രീ ചെറിയാൻ കെ . ചെറിയാൻ സംവിധാനം ചെയ്ത ‘കെട്ടടങ്ങാത്ത കനൽ’ എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടാണ് സിബിയുടെ കലാസപര്യയ്ക്കു തുടക്കം.
സംഗീതത്തോടുള്ള അദമ്യമായ അഭിനിവേശം ക്ലാസിക്കൽ സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങളിലേക്കുള്ള അന്വേഷണത്തിന് വഴി തുറന്നു. 1989 ൽ നിലമ്പുർ കാർത്തികേയൻ എന്ന സംഗീതജ്ഞൻ അമേരിക്കയിലേക്ക് കുടിയേറിയെന്ന വർത്തയറിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ തേടിപ്പിടിച്ച് ബാലപാഠങ്ങൾ അഭ്യസിക്കാനായി എല്ലാ ശനിയാഴ്ചകളിലും ദൂരെയുള്ള നഗരത്തിലെ അദ്ദേഹത്തിൻറെ വസതിയിൽ എത്തുമായിരുന്നു. എന്നാൽ സാഹചര്യങ്ങൾ മൂലം അധികംനാൾ ആ സപര്യ തുടരാൻ കഴിഞ്ഞില്ല. ഗുരുദക്ഷിണയായി, സിബിയും കൂട്ടുകാരും ചേർന്ന് രൂപം നൽകിയ യുണൈറ്റഡ് ആർട്സ് എന്ന കലാസംഘടനയുടെ ബാനറിൽ 1991 ജൂലൈ മാസത്തിൽ Queens - ലെ ഫോറസ്ററ് ഹിൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഒരു വമ്പിച്ച ഗാനമേള നടത്താൻ സാധിച്ചു. ആ ധന്യമുഹൂർത്തം കടന്നുപോയിട്ട് ഇന്നേക്ക് 30 വർഷം കഴിയുന്നു. ന്യൂയോർക്ക് നഗരത്തെ സംഗീതം കൊണ്ട് കീഴടക്കാൻ അന്ന് നിലമ്പൂർ കാർത്തികൻ മാഷിനൊപ്പം ബംഗാളി ഗായിക സാഗറും ഉണ്ടായിരുന്നു. 1993-ൽ ഡോളർ എന്ന സിനിമയുടെ ചെറിയൊരു ഭാഗമാകാനും കഴിഞ്ഞു. ഇതിനിടയിൽ തൊണ്ണൂറുകളിൽ തന്നെ ന്യൂ യോർക്ക് സിറ്റിയിൽ കുറെനാൾ ഒരു റെസ്റ്ററന്റ് ഉടമയായിരുന്നിട്ടുണ്ട് . ഫുൾ ടൈം ജോലി, ബിസിനസ്സ്, അതിനിടയിൽ ചില്ലറ പഠനങ്ങൾ അങ്ങനെയായിരുന്നു തൊണ്ണൂറിന്റെ ആദ്യഘട്ടം. തൊണ്ണൂറുകളിൽ ന്യൂ യോർക്കിൽ സജീവമായി പ്രവർത്തിച്ചിരുന്ന കേരള ടെലിവിഷൻ എന്ന ടി വി പരിപാടിയുടെ ഭാഗമാകാനും കഴിഞ്ഞിരുന്നു.
കലാപരമായ അഭിരുചി എപ്പോഴും പിന്തുടർന്നുകൊണ്ടിരിക്കുമ്പോൾ അതിൽ നിന്ന് തെന്നിമാറി ജീവിക്കാൻ കഴിയില്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോൾ 1996 ൽ യുണൈറ്റഡ് ആർട്സിന്റെ ബാനറിൽ അദ്ദേഹം കലകളുടെ ഒരു മത്സരവേദി തന്നെ ന്യൂയോർക്കിൽ സംഘടിപ്പിക്കുകയുണ്ടായി. യുവ തലമുറയിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. സംഗീത മത്സരം, ഗാനമേള, നൃത്തം, ലഘുനാടകം തുടങ്ങി എല്ലാമുൾപ്പെടുത്തിയുള്ള ഒരു കലാമേളയായിരുന്നു അത്. യശ്ശശരീരനായ കലാകാരൻ കോട്ടയം ജോസെഫിന്റെ മിമിക്രി അന്നത്തെ പരിപാടിയുടെ ഒരു ഭാഗമായിരുന്നു. പിന്നീട്. 2000 -ൽ ‘ഇല പൊഴിയും പോലെ’ എന്ന രാജീവ് അഞ്ചൽ ചിത്രത്തിന് വേണ്ടി മധുപാലിന് പറഞ്ഞു വച്ച വേഷം ചെയ്തുകൊണ്ട് മിനി സ്‌ക്രീനിലേക്കും തന്റെ കലാജീവിതം തുടർന്നു. പിന്നീട് ചുരുക്കം ചില ഹൃസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് .
20004 ൽ കലാവേദി എന്ന പേരിൽ കലാസംഘടനയ്ക്ക് രൂപം നൽകി. കലാപരിപാടികളും ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ആയിരുന്നു കലാവേദിയുടെ പ്രഖ്യാപിത ലക്‌ഷ്യം. കലകളിലൂടെ മാത്രമേ മാനവ ഐക്യം നിലനിൽക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് ഇതിനു പ്രേരിപ്പിച്ചത്. എല്ലാ വർഷവും ന്യൂ യോർക്കിൽ കലാപരിപാടികൾ നടത്തുക വഴി ലഭിക്കുന്ന മിച്ചം തുക കേരളത്തിൽ പ്രേത്യകിച്ചു അശരണരായ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി സഹായം നൽകിപ്പോരുന്നു. 2013 - ൽ കലാവേദിയിൽ കൂടുതൽ അംഗങ്ങളെ ചേർത്തുകൊണ്ട് പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കി. അന്ന് മുതൽ ഇരുപത് കുടുംബങ്ങൾ ഉള്ള ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസഷൻ ആയി കലാവേദി പ്രവർത്തിക്കുന്നു. എല്ലാ വർഷവും അമേരിക്കയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ കലാവേദി ചെയ്യുന്നുണ്ട്.
ഒന്നര വർഷം മുൻപ് കോവിഡ് കാലത്ത് വീടുകളിലേക്ക് ചുരുങ്ങിപ്പോയ മനുഷ്യർക്ക് വേണ്ടി മലയാളി ഹെല്പ് ലൈൻ തുടങ്ങിവച്ച സാന്ത്വന സംഗീതം ഫോമ ഏറ്റെടുക്കുന്നതും അങ്ങനെയാണ്. ഫോമയുടെ കീഴിൽ ഏറ്റവും വലിയ ഒരു പരിപാടിയായി സാന്ത്വന സംഗീതം മാറുകയായിരുന്നു. ഇതൊന്നും ഒരു ഒറ്റയാൾ പോരാട്ടമല്ല, ഇതൊരു വലിയ ടീം വർക്ക് തന്നെയാണ് എന്ന സിബിയുടെ നിഷ്കളങ്കമായ വാക്കുകൾ തന്നെയാണ് അമേരിക്കയിലെ മലയാളികളെ അത്രമേൽ പ്രിയപ്പെട്ടവരാക്കുന്നത്. ദിലീപ് വര്ഗീസ്, അനിയൻ ജോർജ്ജ്, പ്രദീപ് നായർ , തോമസ് ടി ഉമ്മൻ, റ്റി. ഉണ്ണികൃഷ്ണൻ, ജോസ് മണക്കാട്ട്, ബൈജു വര്ഗീസ്, ബിജു തോണിക്കടവിൽ, സാജൻ മൂലേപ്ലാക്കൽ, ബോബി ബാൽ, സിറിയക് കുര്യൻ, സിജി ആനന്ദ്, ജെയിൻ കണ്ണച്ചാൻപറമ്പിൽ, റോഷിൻ മാമ്മൻ ഇവരെല്ലാം തന്നെ സിബി ഡേവിഡിനൊപ്പം സാന്ത്വന സംഗീതത്തിന് വേണ്ടി നിലകൊണ്ടവരാണ്. അമേരിക്കൻ മലയാളികളിൽ നിന്ന് 85 ലധികം പാട്ടുകാരെയാണ് സാന്ത്വന സംഗീതം കണ്ടെടുത്തത്. അതിൽത്തന്നെ മുപ്പതിലധികം ഗായകരും അമേരിക്കയിൽ തന്നെ ജനിച്ചു വളർന്നവരാണ്. തികഞ്ഞ അക്ഷരസ്പുടതയോടെ അവർ പാടുന്നത് വിസ്മയമായി സിബി കാണുന്നു. ബോബി ബാൽ നയിച്ചിരുന്ന ട്രിവിയ സെഷൻ, സാന്ത്വന സംഗീതത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. ബോബിയുടെ അസാന്നിധ്യത്തിൽ സഹ ആങ്കർമാരാണ് ട്രിവിയ കൈകാര്യം ചെയ്യുന്നത്.
കലയുടെയും സംഗീതത്തിന്റെയും മേഖലയിലെ സംരംഭങ്ങൾക്കും സത്യസന്ധമായ സമീപനത്തിനും ദൈവം നൽകിയ സമ്മാനമായിട്ടാണ് ഓരോ അവസരങ്ങളെയും താൻ കാണുന്നത്. അമേരിക്കയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അദ്ദേഹത്തിന്റെ കലാസപര്യകൾ. 2005 ലും 2006 ലും യഥാക്രമം 2 വലിയ ഷോകളാണ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. മന്ത്രിമാർ, സിനിമാ താരങ്ങൾ തുടങ്ങിയ പ്രമുഖർ സാമൂഹിക നേതാക്കൾ പങ്കെടുത്ത കലാവേദി ചലച്ചിത്ര അവാർഡ് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഈ 30 വർഷത്തെ പൊതുസേവനത്തിൽ അദ്ദേഹം സ്വയം വളർത്താൻ ശ്രമിച്ചില്ല എന്നതാണ് രസകരമായ വസ്തുത. കല, സംഗീതം എന്നിവയിലൂടെ എല്ലാവരെയും ഒന്നിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്നു .
2004 മുതൽ ദൈനംദിന വാർത്താ അപ്‌ഡേറ്റുകളുമായി കലാവേദി ഓൺലൈൻ പ്രവർത്തനം സജീവമായി പ്രവർത്തിച്ചിരുന്നു. ഈ പോർട്ടൽ കലാവേദി ടിവി ഡോട്ട് കോമിലേക്ക് മാറ്റി, ഇപ്പോഴും വീഡിയോ എപ്പിസോഡുകൾ നിർമ്മിച്ചുകൊണ്ട് സാമൂഹ്യ ഇടപെടലുകൾ നടത്തുന്നുണ്ട്. ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ സംഘടയായ ഫൈൻ ആർട്സ് മലയാളം ക്ലബ്ബിലും 2001 മുതൽ പ്രവർത്തിക്കുന്നു. രണ്ട് വർഷം അതിന്റെ സെക്രെട്ടറിയായിരുന്നു. കൂടാതെ വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ ന്യൂയോർക് ലോങ്ങ് ഐലൻഡ് ചാപ്റ്ററിന്റെ സെക്രട്ടറിയും, റീജിയണൽ ബ്രദർ ക്ലബ് ഡിറക്ടറും ആയി ഇപ്പോൾ പ്രവർത്തിക്കുന്നു. ഒപ്പം, കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്കിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. കലാവേദിയുടെ ചെയർമാനും കലാവേദി ടി വി ഡോട്ട് കോമിന്റെ ഡിറക്ടറും കൂടിയാണ്.
1990 -ൽ ന്യൂയോർക്ക് സിറ്റി ഗതാഗത വകുപ്പിൽ ജോലി തുടങ്ങുകയും ഇപ്പോൾ സിറ്റി ഓഫ് ന്യൂയോർക്കിലെ നൂറുകണക്കിന് ജീവനക്കാരുമായി ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുന്ന സിബി ഡേവിഡിന് കലാപ്രവർത്തങ്ങൾക്കെല്ലാം കുടുംബത്തിന്റെ പിന്തുണയുണ്ട് . കുടുംബം- ഭാര്യ ബിന്ദു ഡേവിഡ്, മക്കൾ- എമിൽ ഡേവിഡ്, വിമൽ ഡേവിഡ്, ഇരുവരും കോളേജിലാണ്. ബിന്ദു ഒരു തികഞ്ഞ കലാസ്നേഹിയാണ് പ്രേത്യകിച്ചു ഇന്ത്യൻ സംഗീതം. സിബിക്ക് പൂർണ പിന്തുണയുമായി ബിന്ദുവും കലാവേദിയിൽ സജീവമാണ്. ന്യൂ യോർക്കിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ബിന്ദു കലാവേദിയുടെ വുമൺസ് ഫോറം സംഘാടക കൂടിയാണ്. ഇവരുടെ വീട് എന്നും കലാകാരന്മാരുടെ ഒരു താവളമായിട്ടാണ് അറിയപ്പെടുന്നത്. ഒരു തികഞ്ഞ കലാകാരനല്ലെന്നു സ്വയം തിരിച്ചറിയുമ്പോഴും കലാലോകവുമായുള്ള നിരന്തര ബന്ധങ്ങളും ഈ ബന്ധങ്ങളിലൂടെ നേടുന്ന അറിവുകളും, കാഴ്ചപാടുകളും വ്യക്തിത്വ വികാസത്തിനും സാംസ്‌കാരിക വളർച്ചയ്ക്കും സഹായിക്കുന്നുവെന്നും സിബി കരുതുന്നു.
ഏതാണ്ട് ഒന്നര വര്ഷം, എഴുപത്തിയഞ്ച് എപ്പിസോഡുകൾ, എൺപത്തിയഞ്ചിലധികം പാട്ടുകാർ, മുപ്പതോളം സഹ അവതാരകർ , ആയിരക്കണക്കിന് പ്രേക്ഷകർ... സാന്ത്വന സംഗീതം വിജയകരമായി ഈ എഴുപതിയഞ്ചാം എപ്പിസോഡിൽ എത്തിനിൽക്കുമ്പോൾ അണിയറ പ്രവർത്തകരും സിബി ഡേവിഡും അത്യധികം സന്തോഷത്തിലാണ്. അതേ മനുഷ്യരാശിയെ എല്ലാ വിഭാഗീയതകൾക്കതീതമായും എന്നും ഒന്നിച്ചു നിർത്തുന്നതും, പലപ്പോഴും അതിജീവിക്കാൻ പഠിപ്പിക്കുന്നതും കല മാത്രമാണ്. ആ കലയിലാണ് ജീവിതത്തിന്റെ സത്തയും സത്യവും ഒളിഞ്ഞിരിക്കുന്നത്.