Image

'കനയ്യ കുമാര്‍ സിപിഐയുടെ അടിയുറച്ച പോരാളി' കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി കാനം

Published on 16 September, 2021
'കനയ്യ കുമാര്‍ സിപിഐയുടെ അടിയുറച്ച പോരാളി' കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി കാനം


തിരുവനന്തപുരം: കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്ന യുവ നേതാവാണ് കനയ്യ. ഗൂഢലക്ഷ്യങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ട് നടത്തുന്ന നുണ പ്രചരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അസ്വാഭാവികമായി എന്താണ് ഉള്ളതെന്ന് കാനം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 


കാനം രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നു എന്ന് വ്യാജ പ്രചരണം സംഘടിതമായ രീതിയിൽ ചില മാധ്യമങ്ങൾ അഴിച്ചു വിടുന്നുണ്ട്. ഇതിനുമുമ്പും കനയ്യകുമാർ സിപിഐ വിടുമെന്നും മറ്റു പാർട്ടികളിൽ ചേരും എന്ന അഭ്യൂഹം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി. രാഹുൽ ഗാന്ധിയുമായി അടുത്ത ദിവസം ചർച്ച നടത്തിയെന്ന കാരണമാണ് ഈ തെറ്റായ വാർത്തയ്ക്ക് അടിസ്ഥാനമായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത് . ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അസ്വാഭാവികമായി എന്താണ് ഉള്ളത്. ഇത് ആദ്യമായിട്ടല്ല രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ രാഷ്ട്രീയം ചർച്ച ചെയ്യുന്നത്.
ഇത്തരം വിവാദ പ്രചാരണങ്ങൾ കൊണ്ട് സിപിഐയൊ കനയ്യ കുമാറിനെയൊ തളർത്താൻ കഴിയില്ല . കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നതിന്റെയും ദേശീയ ആസ്ഥാനമായ അജോയ് ഭവനിൽ കനയ്യകുമാർ എത്തിച്ചേരുന്നതിന്റെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങളെ ആവേശഭരിതരാക്കി കൊണ്ട് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണികൾക്കെതിരെ നിരന്തരം പോരാടുന്ന കനയ്യകുമാർ സംഘപരിവാർ ശക്തികൾക്ക് ഭീഷണിയാണ്. കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്ന യുവ നേതാവാണ് കനയ്യകുമാർ. ഗൂഢലക്ഷ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചരണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല. ഒക്ടോബർ ആദ്യവാരത്തിൽ ചേരുന്ന നാഷണൽ കൗൺസിൽ യോഗത്തിൽ കനയ്യകുമാർ പങ്കെടുക്കുന്നത് ആണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക