Image

91-ാം വയസ്സില്‍ 45-ാമത്തെ ചിത്രവുമായി ക്ലിന്റ് ഈസ്റ്റ് വുഡ് (ഏബ്രഹാം തോമസ്)

Published on 16 September, 2021
91-ാം വയസ്സില്‍ 45-ാമത്തെ ചിത്രവുമായി ക്ലിന്റ് ഈസ്റ്റ് വുഡ് (ഏബ്രഹാം തോമസ്)
ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത 45-ാമത്തെ ചിത്രം ക്രൈമാച്ചോ വെള്ളിയാഴ്ച റിലീസാവുകയാണ്. ഒരു നടന്‍ എന്ന നിലയില്‍ ഇത് ഈസ്റ്റ് വുഡിന്റെ 70-ാമത്തെ ചിത്രമാണ്. തന്റെ ഭാഗ്യത്തില്‍ അമിതമായി വിശ്വസിക്കുന്ന ഈ സംവിധായക നടന്‍ പറയുന്നു ഈ മഹാമാരിയുടെ കാലത്ത് താന്‍ ഒന്‍പത് ആഴ്ചകളിലധികം ന്യൂ മെക്‌സിക്കോയില്‍ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. തിരിച്ച് ഹോളിവുഡിലെത്തിയപ്പോള്‍ ഞാന്‍ ഭാഗ്യനക്ഷത്രത്തിന് നന്ദി പറഞ്ഞു.

91-ാം വയസിലും റിട്ടയര്‍ ചെയ്യണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ക്രൈമാച്ചോ എനിക്ക് വ്യക്തിപരമായി ഏറെ ബന്ധമുള്ള കഥയാണ്. ക്ഷീണിതനായി, കരിയര്‍ ഏതാണ്ട് അവസാനിച്ചു എന്ന് ഏവരും കരുതുന്ന ഒരു റേഡിയോ സ്റ്റാര്‍ മൈക്കോയുടെ റോളിലാണ് ക്ലിന്റ് പ്രത്യക്ഷപ്പെടുന്നത്. തന്റെ മുന്‍ മുതലാളി ഹവാര്‍ഡ് പോലക്കി(ഡുവറ്റ് യോക്കാം)ന്റെ മകന്‍ റാഫോ(എഡ് വര്‍ ഡോമിനറ്റ്) യെ ന്യൂമെക്‌സിക്കോയിലെ കോഴിപ്പോരുകളുടെ വാതുവയ്പ് കേന്ദ്രത്തില്‍നിന്ന് തിരികെ കൊണ്ടുവരാന്‍ ഇറങ്ങിത്തിരിക്കുന്ന മൈക്കോ ഒരു തവണ കൂടി കോഴിപ്പോരിന്റെ വാതുവയ്പ് ലോകത്ത് എത്തുന്നു. റാഫോ തന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം മാച്ചോ എന്ന പൂവന്‍കോഴിയുമായി ചങ്ങാത്തം സ്ഥാപിച്ച് കോഴിപ്പോരും ഗുണ്ടായിസവുമായി കഴിയുകയായിരുന്നു.

ക്ലിന്റ് ആദ്യമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് 1959-65 കാലഘട്ടങ്ങളില്‍ താന്‍ പ്രസിദ്ധമാക്കിയ കൗബോയ് ഹാറ്റും ധരിച്ചാണ്. 1992-ല്‍ ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയ ക്ലിന്റിന്റെ 'അണ്‍ഫൊര്‍ഗിവണി' ന് ശേഷമുള്ള ആദ്യത്തെ സ്‌പെഗറ്റിവേസ്റ്റണായി ക്രൈമാച്ചോയെ വിശേഷിപ്പിക്കാം. ജീവിതവും പ്രായവുമായുള്ള ബന്ധത്തെ പുതിയ സാഹചര്യത്തില്‍ പരിശോധിക്കുകയാണ് ചിത്രം. ഒപ്പം വളരെയധികം പ്രാധാന്യം നല്‍കുന്ന മാച്ചിസ്‌മോ പ്രതിഭാസവും പരീക്ഷിക്കപ്പെടുന്നു.

ഞാന്‍ മാനസികമായും ശാരീരികമായും കൂര്‍മ്മ ശക്തി നിലനിര്‍ത്തണം എന്ന അഭിപ്രായക്കാരനാണ്. അതേ സമയം എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലും ആഹ്ലാദം കണ്ടെത്തുന്നു. എനിക്ക് വിവാഹ, വിവാഹേതര ബന്ധങ്ങളിലൂടെ എട്ടുകുട്ടികളുണ്ട്. അവരുടെ പ്രായം 24 മുതല്‍ 67 വയസു വരെ. അവരുടെ മക്കളും മക്കളുടെ മക്കളുമൊപ്പം കാലിഫോര്‍ണിയായില്‍ കാര്‍മല്‍ ബൈദസീ എസ്‌റ്റേറ്റില്‍ കഴിയുന്നു. മകന്‍ സ്‌കോട്ടും മകള്‍ ആലിസണും ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അവര്‍ക്ക് ഇഷ്ടമാണെങ്കില്‍ ചെയ്യട്ടെ എന്ന അഭിപ്രായക്കാരനാണ് ഞാന്‍. എന്റെ അമ്മ രൂത്ത് വുഡ് എപ്പോഴും എനിക്ക് പിന്തുണ നല്‍കിയിരുന്നു. 62-ാം വയസില്‍ എനിക്ക് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഞആന്‍ അണ്‍ ഫൊര്‍ഗിവണിന് നോമിനേഷന്‍ ലഭിച്ച വര്‍ഷം എന്റെ അമ്മയെയും അവാര്‍ഡ് നിശയ്ക്ക് ഒപ്പം കൂട്ടി. എനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ പരാതി ഉണ്ടായില്ല. എന്നാല്‍ എന്റെ അമ്മയ്‌ക്കൊപ്പം ഓസ്‌കര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞത് അത്യധികം സന്തോഷം നല്‍കി. എന്റെ അച്ഛന്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ എതിര്‍ത്തിരുന്നു.

വിദേശ രാജ്യങ്ങളില്‍ പോയി അഭിനയിക്കില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്റെ ടാലന്റ് ഏജന്റിന്റെ നിര്‍ബന്ധപ്രകാരം എനിക്ക് എ ഫിസ്റ്റ് ഫുള്‍ ഓഫ് ഡോളേഴ്‌സിന്റെ ഷൂട്ടിംഗിന് വേണ്ടി സ്‌പെയിനിലും ഇറ്റലിയിലും പോകേണ്ടി വന്നു. പ്രശസ്ത ജാപ്പനീസ് സംവിധായകന്‍ അമ അകിര കുരസോവയുടെ കഥ(യോജിമ്പോ), പ്രതിഫലമായി(അന്നത്തെ കാലത്ത്) 10,000 ഡോളര്‍. നിരസിക്കുവാന്‍ ആര്‍ക്ക് കഴിയും?
ഈ വര്‍ഷം 'ഡര്‍ട്ടി ഹാരി' യുടെയും പ്ലേ മിസ്റ്റി ഫോര്‍മിയുടെയും ദബിഗുല്‍ഡിന്റെയും അമ്പതാമത് വാര്‍ഷികമായിരുന്നു(ഡര്‍ട്ടി ഹാരിയുടെ ഹിന്ദി പതിപ്പാണ് അമിതാഭ് ബച്ചനെ താരപദവിയിലേക്ക് ഉയര്‍ത്തിയത്. മലയാളം ഉള്‍പ്പെടെ ധാരാളം റീമേക്കുകള്‍ ഉണ്ടായി. ഇപ്പോഴും അനുകരണങ്ങളു പരാസ്വാദനങ്ങളും തുടരുന്നു. പ്ലേ മിസ്ടിലും മലയാളം ഉള്‍പ്പെടെ അനവധി ഇന്ത്യന്‍ ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്). ഞാന്‍ എന്നെ കുറിച്ച് സ്വയം അപഗ്രഥനം നടത്താറില്ല. എന്നാല്‍ ചിലപ്പോള്‍ ഡേര്‍ട്ടി ഹാരിയെ പോലെയുള്ള കഥാപാത്രങ്ങളുടെ വികാരങ്ങളെകുറിച്ച് ആലോചിക്കാറുണ്ട്. ജീവിതത്തില്‍ നിന്നെടുത്ത, നിങ്ങള്‍ കണ്ടതും, കേട്ടതും, അനുഭവിച്ചതും ജീവിച്ചതുമായ കാര്യങ്ങളുടെ പുനരാഖ്യാനമാണ് നിങ്ങള്‍ നടത്തുന്നത്.

ഇറ്റാലിയന്‍ സംവിധായകന്‍ സെര്‍ഗിയോ ലിയോണുമായി അടുത്ത ബന്ധമാണ് ഒന്നിച്ച് ചില ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായത്. അഞ്ച് ഭാഷകള്‍ അറിഞ്ഞിരുന്ന ഒരു പോളിഷ് സ്ത്രീ ഞങ്ങള്‍ക്കിടയില്‍ പരിഭാഷ നടത്തി. ഒടുവില്‍ അയാള്‍ക്ക് ഇംഗ്ലീഷില്‍ എന്റെ പേരും എനിക്ക് അയാളുടെ പേരും പറയാന്‍ കഴിയുന്ന അവസ്ഥയിലെത്തി.
1959-65 കാലഘട്ടത്തില്‍ സിബിഎസ് സിരീസില്‍ ക്ലിന്റ് അഭിനയിച്ചതാണ് തുടക്കം. എഫിസ്റ്റ് ഫുള്‍ ഓഫ് ഡോളേസി(1964)ല്‍ പോഞ്ചോ പുതച്ച് ചെറൂട്ട് ചവച്ചെത്തിയ റോളിന് തുടര്‍ച്ചയായി 1965-ല്‍ ഫോര്‍ എഫ്യൂ ഡോളേസ്‌മോറും, 1966 ല്‍ ദ ഗുഡ്, ദബാഡ് ആന്റ് ദ അഗ്‌ളിയും എത്തി. ഡേര്‍ട്ടി ഹാരി(1971) ഭരണസംവിധാനത്തോടു പിണങ്ങി പിരിയുന്ന പോലീസ് ഇന്‍സ്‌പെക്ടര്‍, ഇതിന് ശേഷം നാല് തവണ പോലീസ് ഓഫീസര്‍ വീണ്ടും, പ്ലേ മിസ്ടി ഫോര്‍മി, എവരി വിച്ച് വേ ബട്ട് ലൂസ്, അണ്‍ഫോര്‍ഗിവണ്‍-1992, ദ ബ്രിഡ്ജസ് ഓഫ് മാഡിസണ്‍ കൗണ്ടി, 1995(രേഖയെ നായികയാക്കി ഹിന്ദിയില്‍ റീമേക്ക് ഉണ്ടായി), മിസ്‌ററിക് റിവര്‍(2003), മില്യന്‍ ഡോളര്‍ ബേബി(2004), അമേരിക്കന്‍ സനൈപ്പര്‍(2014), ദ മ്യൂള്‍ (2018) എന്നിവയാണ് ക്ലിന്റിന്റെ പ്രധാനചിത്രങ്ങള്‍. ചെരിഞ്ഞ കണ്ണികളിലൂടെയുള്ള നോട്ടവും മാധുര്യമൂറുന്ന ശ്വസനം കലര്‍ത്തിയ സംഭാഷണവും ക്ലിന്റിന്റെ പ്രത്യേകതയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക