നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. ബിഷപ്പ് സംസാരിച്ചത് തീവ്രവാദത്തിനെതിരെയാണ്, അല്ലാതെ ഒരു മതത്തിനെതിരെയല്ല. പാലാ ബിഷപ്പ് ഒരു തരത്തിലുള്ള വര്‍ഗീയ പരാമര്‍ശവും നടത്തിയിട്ടില്ലന്നും ബിഷപ്പ് ഹൗസില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
'സാമൂഹിക വിഷയങ്ങളുണ്ട്. അദ്ദേഹം വര്‍ഗീയ പരാമര്‍ശം ഒന്നും പറഞ്ഞിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. ടെററിസം ആണ് എന്ന് പറയുമ്ബോ ഒരു വിഭാഗം അത് ഞങ്ങളെയാണ് എന്നു പറഞ്ഞ് ഏറ്റെടുത്താല്‍ എങ്ങനാ? ഒരു മതത്തിനെയും അദ്ദേഹം റഫര്‍ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റഫര്‍ ചെയ്തിട്ടുണ്ടാകാം. ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. ഞാന്‍ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതല്ല.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാര്‍ക്കോട്ടിക് ജിഹാദ് വൃത്തികെട്ട പദമാണ് എന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ചാനല്‍ മൈക്ക് നോക്കി 'നിങ്ങളത് ചോദിക്കും, ദാറ്റ്‌സ് വെരി ബാഡ്, ഡോണ്ട് പുഷ് യുവര്‍ ടങ് ടു മൈന്‍, പ്ലീസ്. ഐ ഹാവ് മൈ റൈറ്റ്. ഐ ഹാവ് സ്‌പോക്കണ്‍. ഈഫ് യു നീഡ് ടു ടെലകാസ്റ്റ് ഡു ഇറ്റ്. ഡോണ്ട് പുഷ് തിങ്ക്‌സ് ഓണ്‍ ടു മൈ ബ്രെയിന്‍. ദാറ്റ്സ് ഫിനിഷ്ഡ്. പ്ലീസ്. ഈഫ് യൂ നീഡ് ടു കണ്ടിന്യൂ ഹിയര്‍ ബി വെരി നോബ്ള്‍.' - എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്.
ഒല്ലൂര്‍ പൊലിസ് സ്റ്റേഷനിലെ ഗ്രഡ് എസ്.ഐ ആന്റണിയോട് സല്യൂട്ട് ചോദിച്ചുവാങ്ങിയതിലും അദ്ദേഹം പ്രതികരിച്ചു. സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചതാണ് വിവാദമായ ത്.
' സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പൊലിസ് ഓഫിസര്‍ക്ക് പരാതിയുണ്ടോ?- സുരേഷ് ഗോപി ചോദിച്ചു. പൊലിസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ മറുപടിക്ക് രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. ആരുടെ അസോസിയേഷന്‍? ആ അസോസിയേഷന്‍ ജനാധിപത്യ സംവിധാനത്തിലുള്ളതല്ല. അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ പറ്റില്ല. അത് അവരുടെ ക്ഷേമത്തിന് മാത്രം. അതുവെച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്.- അദ്ദേഹം പറഞ്ഞു.
പൊലിസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡി.ജി.പി അല്ലേ നിര്‍ദ്ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ടടിപ്പിച്ചതില്‍ പരാതിയുണ്ടെങ്കില്‍ പാര്‍ലമെന്റ് ചെയര്‍മാന് പരാതി നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.