Image

ബഹിരാകാശ ടൂറിസം രംഗത്ത് പുതുചരിത്രം; സ്‌പെയ്‌സ് എക്‌സ് വിക്ഷേപിച്ചു

Published on 16 September, 2021
 ബഹിരാകാശ ടൂറിസം രംഗത്ത് പുതുചരിത്രം; സ്‌പെയ്‌സ് എക്‌സ്   വിക്ഷേപിച്ചു
വാഷിംഗ്ടണ്‍: സ്‌പെയ്‌സ് എക്‌സ്  ഇന്‍സ്പിരേഷന്‍ 4 പേടകം വിക്ഷേപിച്ചു. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. പേടകത്തില്‍ ബഹിരാകാശ വിദഗ്ധരല്ലാത്ത നാലുപേര്‍ മാത്രമാണുള്ളത്.

മൂന്നു ദിവസം ഇവര്‍ ഭൂമിയെ വലംവെയ്ക്കും. മൂന്നു ദിവസത്തെ യാത്രയ്ക്ക് ശേഷം പേടകം ശനിയാഴ്ച അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇറങ്ങും.  ബഹിരാകാശ ടൂറിസം ലക്ഷ്യം വെച്ചുള്ള യാത്രയ്ക്കായി 200 മില്യണ്‍ ഡോളര്‍ ആണ് ചെലവിട്ടത്.

ഷിഫ്റ്റ് ഫോര്‍ പേയ്‌മെന്റ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജാറെദ് ഐസക്മാനാണു യാത്രക്കാരിലെ പ്രധാനി. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും അടങ്ങിയ യാത്രാസംഘത്തിലെ ഏറ്റവും ശ്രദ്ധേയയായ യാത്രിക, ടെന്നസിയിലെ സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച് ഹോസ്പിറ്റലില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റായ ഹെയ്‌ലി (29) അര്‍സിനോയാണ്.

കുട്ടിയായിരിക്കെ ബോണ്‍ കാന്‍സര്‍ ബാധിതയായ ഹെയ്‌ലി നീണ്ട ചികിത്സയ്ക്കു ശേഷം രോഗത്തില്‍നിന്നു മുക്തി നേടുകയും കുട്ടികളുടെ ആശുപത്രിയില്‍തന്നെ ജോലി ചെയ്യുകയുമാണ്. സിയാന്‍ പ്രോക്റ്ററാണ് (51) ദൗത്യസംഘത്തിലെ രണ്ടാമത്തെ വനിത. അരിസോണയിലെ സൗത്ത് മൗണ്ടെയ്ന്‍ കമ്യൂണിറ്റി കോളജില്‍ ജിയോസയന്‍സ് പ്രഫസറാണ് സിയാന്‍. ക്രിസ് സെംബ്രോസ്കി (42) എന്ന മുന്‍ യുഎസ് വ്യോമസേനാ ഓഫിസറാണ് യാത്രയിലെ നാലാമത്തെ സഞ്ചാരി.

തൊപ്പികള്‍, തൂവാലകള്‍, ജാക്കറ്റുകള്‍, പേനകള്‍, ഗിറ്റാറുകള്‍ തുടങ്ങി ധാരാളം വസ്തുക്കള്‍ ഇന്‍സ്പിരേഷന്‍4 ദൗത്യത്തിലെ അംഗങ്ങള്‍ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്നുണ്ട്. തിരികെ എത്തിയതിനു ശേഷം ഇവ ലേലം ചെയ്യും.സ്‌പേസ്എക്‌സ് കമ്പനി തന്നെയാണ് യാത്രികര്‍ക്ക് സഞ്ചരിക്കാനായുള്ള ഡ്രാഗണ്‍ ക്യൂപ്‌സൂള്‍ നിര്‍മിച്ചിരിക്കുന്നത്. സ്‌പേസ്എക്‌സിന്റെ വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്യാപ്‌സൂള്‍ ഉറപ്പിച്ചാണു യാത്ര. ഫാല്‍ക്കണ്‍ 9ന്റെ നാലാമത്തെ സ്‌പേസ് ദൗത്യമാണിത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക