Image

റിസബാവയ്‌ക്ക്‌ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര

Published on 15 September, 2021
റിസബാവയ്‌ക്ക്‌ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര

അന്തരിച്ച സിനിമാ സീരിയല്‍ നടന്‍ റിസബാവയ്‌ക്ക്‌ മലയാള സിനിമാ ലോകത്തിന്റെ പ്രണാമം. സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരചടങ്ങ്‌. രാവിലെ 10:30ന്‌ കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബര്‍സ്ഥാനില്‍ മൃതദേഹം സംസ്‌ക്കരിച്ചു. കോവിഡ്‌ മാനദണ്‌ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.
കോവിഡ്‌ പരിശോധനയുടെ അടിസ്ഥാനത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന്‌ വയ്‌ക്കുന്നത്‌ ഒഴിവാക്കിയിരുന്നു. ഇന്നലെ രാവിലെയാണ്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്‌ മൃതദേഹം ജന്‍മനാട്ടിലേക്ക്‌ കൊണ്ടു പോയത്‌. എറണാകുളം ജില്ലാ കളക്‌ടര്‍ റിസബാവയ്‌ക്‌ അന്തിമോപചാരം അര്‍പ്പിച്ചു.

ദീര്‍ഘനാളായി കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു മണിയോടെയായിരുന്നു അന്ത്യം. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക്‌ ചികിത്സയിലായിരുന്നു. മൂന്നു ദിവസം മുമ്പ്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റിയിരുന്നു.
നാടകവേദികളിലൂടെ അരങ്ങത്തെത്തിയ റിസബാവ 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെ ആദ്യമായി മുവീ ക്യാമരയ്‌ക്ക്‌ മുന്നിലെത്തി. പിന്നീട്‌ ഡോക്‌ടര്‍ പശുപതി എന്ന ചിത്രത്തില്‍ പാര്‍വതിയുടെ നായകനായി. എങ്കിലും പ്രേക്ഷക മനസില്‍ ഇടം പിടിച്ചത്‌ സിദ്ദിഖ്‌ ലാലിന്റെ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ്‌ എന്ന വില്ലന്‍ കഥാപാത്രമാണ്‌.

പിന്നീട്‌ ആനവാല്‍മോതിരം, ഇരിക്കൂ എം.ഡി അകത്തുണ്ട്‌, ജോര്‍ജ്ജുകുട്ടി ജോര്‍ജ്ജുകുട്ടി, ചമ്പക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാന്‍, മാന്ത്രികച്ചെപ്പ്‌, ബന്ധുക്കള്‍ ശത്രുക്കള്‍, ആയിരപ്പറ, കാബൂളിവാല, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്‌ത, അനിയന്‍ ബാവ ചേട്ടന്‍ ബാവ, നിറം, എഴുപുന്ന തരകന്‍, ക്രൈം ഫയല്‍, നസ്രാണി, ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍, പോക്കിരിരാജ, ഈ അടുത്ത കാലത്ത്‌, സഖറിയയുടെ ഗര്‍ഭിണികള്‍, ശുഭരാത്രി, കോഹിനൂര്‍ തുടങ്ങി 150ലേറെ മലയാള ചിത്രങ്ങളിലും വിവിധ ചാനലുകളിലായി ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു. അഭിനയം കൂടാതെ ഡബ്ബിങ്ങ്‌ മേഖലയിലും അദ്ദേഹം തിളങ്ങിയിരുന്നു.
തോപ്പുംപടി സെന്റ്‌ സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലായിരുന്നു താമസം. പരേതരായ കെ.ഇ മുഹമമദ്‌ ഇസ്‌മയില്‍, സൈനബ ഇസ്‌മയില്‍ എന്നിവരാണ്‌ മാതാപിതാക്കള്‍. ജമീല ബീവിയാണ്‌ ഭാര്യ. മകള്‍ ഫിറൂസ സഹല്‍. മരുമകന്‍ സഹല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക