തിരുവനന്തപുരം: ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ ഭരണം പിടിക്കാന്‍ എസ്.ഡി.പി.ഐയുമായി കൂട്ടുചേര്‍ന്ന സര്‍ക്കാരിന്റെയും സി.പി.എം സെക്രട്ടറി എ.വിജയരാഘവന്റെ മതേതതരത്വ ക്ലാസ് കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എമ്മിന്റെയും വിജയരാഘവന്റെയും മതേതരത്വമല്ല ഞങ്ങളുടെത്. മഹാരാജാസില്‍ എസ്.ഡി.പി.ഐക്കാര്‍ കൊല ചെയ്ത അഭിമന്യുവിന്റെ വീട് വട്ടവടയിലാണ്. ഈരാറ്റുപേട്ടയില്‍ നിന്ന് വട്ടവടയിലേക്ക് അധികം ദൂരമില്ലെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.
കേരളത്തില്‍ ഇരുസമുദായങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകതിരിക്കാനുള്ള നിലപാട് ആണ് ഞങ്ങള്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ ഇതുവരെ നിലപാട് എടുക്കാതെ നോക്കിനില്‍ക്കുകയാണ്. ഇരുവിഭാഗങ്ങളും തമ്മിലടിക്കട്ടെ എന്നാണേനാ സര്‍ക്കാരിന്റെ ചിന്ത. സമൂഹ മാധ്യമങ്ങളില്‍ ഫേക്ക് ഐ.ഡി ഉപയോഗിച്ച് ഹീനമായ ഭാഷ ഉപയോഗിച്ച ഇതില്‍ പെടാത്ത ആളുകള്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെ ഒരു സര്‍ക്കാരുണ്ടോ പോലീസുണ്ടോ സൈബര്‍ സെല്ലുണ്ടോ? ഇവര്‍ തമ്മിലടിക്കട്ടെ ,വഷളാകട്ടെ എന്ന സംഘപരിവാര്‍ ചിന്ത തന്നെയാണോ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും . പോലീസും കയ്യുംകെട്ടി നോക്കിനില്‍ക്കുകാണ്. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ. സമുദായ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇന്റലിജന്‍സും പോലീസും മുഖ്യമന്ത്രിയെ അറിയിക്കുന്നില്ലേ.
ഈ പ്രശ്‌നം എല്ലാവരുമായി കൂടിയാലോചിച്ച് പരിഹരിക്കണം. സാമുദായിക സ്പര്‍ദ്ധ പലരീതിയില്‍ പടരുന്നു. അത് സമൂഹത്തിന് ആപത്താണ്. സര്‍ക്കാര്‍ ഇടപെട്ട് സര്‍വകക്ഷിയോഗം വിളിക്കണം.
ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്യും. എരിതീയില്‍ എണ്ണകോരി ഒഴിക്കാന്‍ ആരും ശ്രമിക്കരുത്. ്. ഇത് കേരളമാണ് മറന്നുപോകരുതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടിനോട് അദ്ദേഹം പ്രതികരിച്ചു.
ആദ്യദിനം തന്നെ താന്‍ ഈ വിഷയം അവിടെ നിര്‍ത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. പിറ്റേന്ന് ചിലര്‍ ബിഷപ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. ഇത് അസംബന്ധമാണ്. ഇവിടം കത്തിക്കാന്‍ ചിലര്‍ നോക്കിനില്‍ക്കുകയാണ്. അവര്‍ക്ക് അവസരം നല്‍കരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു.