കാറ്റിന്റെ പുസ്തകത്തിൽ
മേഘങ്ങളെഴുതുന്ന
ആത്മകഥയാണ്
മഴ
കൊഴിയാറാകുമ്പോൾ
മറ്റു പൂക്കളെ തേടുമെന്നറിഞ്ഞിട്ടും
തേൻ വറ്റിയ പൂവിന്റെ
ആദ്യത്തെയും അവസാനത്തെയും
പ്രണയമാണ്
ശലഭം
മരങ്ങൾ
വേരുകളിലൂടെ
പുഴയെ ചുംബിക്കുമ്പോൾ
കാറ്റിനോട് പരിഭവം പറഞ്ഞ്
കൊഴിഞ്ഞടരുന്നുണ്ടാകുമൊരു
പഴുത്തില
പകൽ
സാറ്റ് കളിച്ചു ഒളിച്ചിരുന്നാലും
രാവുണരുമ്പോൾ
ജനലിൽ മുട്ടി വിളിച്ചു
വിരുന്നു വിളിക്കുന്നുണ്ടൊരു
നാണം കുണുങ്ങി നിലാവ്
എത്ര നൊന്താലും
എത്ര വെന്താലും
ആരുടെ സ്വാദിനും പാകമായില്ലെങ്കിലും
ജീവിതം
എന്തൊരുന്മാദമാണ്...!
ജീവിതമേ....!