ഇമലയാളിയുടെ തുറന്ന മനസ്സിന്
ഹൃദയപൂർവ്വം നന്ദി
= പി. ടി. പൗലോസ് =
എന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളിലൊന്നാണിത്. ഒരു എഴുത്തുകാരൻ ആകണമെന്ന സ്വപ്നമൊന്നും എനിക്കില്ലായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ എന്റെ ജീവിതം പരുക്കൻ യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നു പോയപ്പോൾ ചില അരുതായ്മകളും പൊരുത്തക്കേടുകളും എനിക്ക് കാണാതിരിക്കാൻ കഴിഞ്ഞില്ല. എനിക്ക് കിട്ടിയ ഇടങ്ങളിലെല്ലാം അവയെ സത്യം ചോർന്നുപോകാതെ ഞാൻ കുറിച്ചിട്ടു. എന്റെ ആശയങ്ങളോട് സമാനതയുള്ളവർ ഞാനും ഒരെഴുത്തുകാരനാണെന്ന് പറഞ്ഞു. അല്ലാത്തവർ എന്നെ തള്ളിപ്പറഞ്ഞു. എന്നിലും ഒരു എഴുത്തുകാരനുണ്ടെന്ന് കണ്ടെത്തിയ ഇമലയാളിയുടെ തുറന്ന മനസ്സിന് ഞാൻ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
''ആ മനുഷ്യൻ നീ തന്നെ'' എന്ന
നാടകത്തിൽ ദാവീദ് രാജാവിനെക്കൊണ്ട് സി. ജെ. തോമസ് പറയിപ്പിച്ച ഒരു ഒറ്റവരി
ഡയലോഗുണ്ട്. ''കണ്ണുകൾ തുറക്കാൻ മാത്രമല്ല, അടയ്ക്കാനും കൂടിയാണ് ''. കരുത്തനും പാപിയുമായ ദാവീദ് രാജാവിന്റെ ആജ്ഞാശക്തിക്കു മുൻപിൽ പ്രജകൾക്ക് അന്ന് കണ്ണുകളടക്കേണ്ടി വന്നു. ഇന്ന് നമ്മുടെ എഴുത്തുകാർ ആരുടെയോ താല്പര്യങ്ങളുടെ തടവറയിൽ, ആരുടെയോ കല്പനകളാൽ സ്വതന്ത്രചിന്തക്ക് അവധി നൽകി കണ്ണുകളടക്കേണ്ട ഗതികേടിലാണ്. അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞാൽ അക്രമാസക്തരാകുന്ന ഒരു ജനതയ്ക്ക് മുൻപിൽ ; മതേതരരാജ്യത്തെ മതരാഷ്ട്രമാക്കുന്ന ഭരണാധികാരികളുടെ ഫാസിസത്തിനു മുൻപിൽ ; ജനിപ്പിച്ച അച്ഛനെയും അമ്മയെയും അമ്പലനടകളിൽ തള്ളുന്ന ഈ കെട്ട കാലത്തിന്റെ അധാർമ്മികതക്ക് മുൻപിൽ ; അന്തപ്പുരങ്ങളിലും അരമനകളിലും ആരാധനാമഠങ്ങളിലും അറപ്പില്ലാതെ അരങ്ങേറുന്ന അവിഹിത പരമ്പരകൾക്കു മുൻപിൽ ; മരിച്ച മനുഷ്യനെ കുഴിച്ചു മൂടാൻ സെമിത്തെരിയുടെ ഗേറ്റുകൾ തുറക്കാത്ത മതമേലധ്യക്ഷന്മാരുടെ പൈശാചിക ധാർഷ്ട്യത്തിനു മുൻപിൽ ; ആൾദൈവങ്ങളുടെ ഉരുക്കു കോട്ടകളിൽ ദുരൂഹമായി ചീഞ്ഞഴുകുന്ന സത്നാംസിംഗുമാരുടെ പ്രേതങ്ങൾക്കു മുൻപിൽ ; അഭയമാർ പൊങ്ങുന്ന കിണറുകൾക്കു മുൻപിൽ ; സ്രേയമാർ പൊങ്ങുന്ന കുളങ്ങൾക്കു മുൻപിൽ ; മസ്ജിദുകളും ക്ഷേത്രങ്ങളും ഭക്തരുടെ രക്തത്തിൽ മുങ്ങുന്ന വർഗീയ കലാപങ്ങളുടെ തീഷ്ണതക്കു മുൻപിൽ ; കൂട്ടിക്കൊടുപ്പുകാരനും കരിഞ്ചന്തക്കാരനും കള്ളനോട്ടടിക്കാരനും അവരുടെ കറുത്ത കോടികളെ അലക്കി വെളുപ്പിക്കുവാൻ അധികാരത്തിന്റെ അകത്തളങ്ങളിൽ അവസരമൊരുക്കുന്ന ഭരണ സംവിധാനത്തിന്റെ നെറികേടിനു മുൻപിൽ ; മനസ്സാക്ഷിക്ക് പുഴുക്കുത്തേറ്റ ഇരുകാലികളുടെ ഈ സംഘർഷഭൂമിയിൽ, സമൂഹത്തെ തുറന്ന മനസ്സോടെ കാണേണ്ട നമ്മുടെ എഴുത്തുകാർ സൗകര്യപൂർവ്വം കണ്ണുകളടയ്ക്കുകയാണ്.
വ്യക്തിപരമായി ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് ഞാൻ അഹങ്കരിച്ചിരുന്നു. സൗഹൃദങ്ങളാണ് എന്റെ നിലനിൽപ്പിന്റെ ശക്തി എന്ന്. കാരണം എന്റെ ജീവിതത്തിന്റെ നീക്കിയിരുപ്പ് ഭൂമിയിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന സൗഹൃദങ്ങൾ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ എവിടെച്ചെന്നാലും ഹോട്ടലിൽ മുറിയെടുക്കാതെ തങ്ങാൻ ഒരിടം. എന്റെ കണക്കുപുസ്തകത്തിലെ ലാഭത്തിന്റെ കോളത്തിൽ എഴുതാനുള്ളതും അതായിരുന്നു. നിധി പോലെ കാത്തുസൂക്ഷിച്ച എന്റെ സൗഹൃദസൗഭാഗ്യങ്ങൾ ഓരോന്നായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു . ഞാൻ ചെയ്ത തെറ്റ് ഒരെഴുത്തുകാരനെന്ന നിലയിൽ സമൂഹത്തോട് നീതി പുലർത്താൻ ശ്രമിച്ചു. സമൂഹത്തിലെ പൊരുത്തക്കേടുകൾ വിമർശിക്കപ്പെടാനുള്ള വിഷയമാക്കി എന്നുള്ളതാണ്. ഒരിക്കലും പെരുപ്പിച്ചു കാണിച്ചിട്ടില്ല. ഇവിടുത്തെ പറയനും പുലയനും നായരും നമ്പൂരിയും ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും മനുഷ്യരാണ് എന്ന് പറഞ്ഞിട്ടേയുള്ളു. അവരെ ഏറ്റെടുത്തിരിക്കുന്ന മതങ്ങൾക്കും അവർക്ക് വീതംവച്ചു കിട്ടിയ ദൈവങ്ങൾക്കും മുകളിൽ മനുഷ്യത്വത്തിന്റെ കയ്യൊപ്പിട്ട പതാക ഉയർത്താൻ ശ്രമിക്കുന്നവർക്ക് ഞാനൊരു കൈത്താങ്ങ് ആയിട്ടേയുള്ളു. അതാണ് അവർ എന്നിൽ ആരോപിക്കുന്ന കുറ്റം. ഈയിടെ 40/45 വർഷം പഴക്കമുള്ള എന്റെ രണ്ടു സുഹൃത്തുക്കൾ എന്നെ അണ്‍ഫ്രണ്ട് ചെയ്തു. കാരണം അവരുടെ മതവും അവരുടെ ദൈവവും ആണ് എന്നെക്കാൾ വലുത് ! എനിക്ക് ആശങ്കയില്ല. എനിക്കുറപ്പുണ്ട്. ഞാൻ മരിക്കുമ്പോൾ ഇവരെല്ലാം പാഞ്ഞെത്തും. പ്രതികരിക്കാനാകാത്ത ജഢത്തിന്മേൽ സ്തുതിയുടെ കാട്ടുപൂക്കൽ വാരിയെറിയാൻ...
നിറഞ്ഞ ആശങ്കകളോടെയാണ് നാം ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുന്നത്. ധാർമ്മികമൂല്യങ്ങൾ വെന്തെരിയുന്ന ശവഭൂമിയാണ് നാമവിടെ കാണുന്നത്. അരുതായ്മകളുടെ അങ്കത്തട്ടുകൾ പൊളിച്ചടുക്കി സമൂഹത്തിന്റെ സമസ്ഥ മേഖലകളിലും മനുഷ്യത്വത്തിന്റെ കയ്യൊപ്പു പതിഞ്ഞ ഒരു പുതിയ ആകാശവും പുതിയ ഭൂമിയുമാണ് നമുക്ക് വേണ്ടത്. അത് ഒരു സാംസ്കാരിക പരിവർത്തനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതിനിന്നാവശ്യം സ്വതന്ത്രചിന്തകരായ എഴുത്തുകാരെയാണ് . ഒരു സാംസ്കാരികവിപ്ലവത്തിന് / ഒരു സാംസ്ക്കാരികപരിവർത്തനത്തിന് സ്വതന്ത്രമായി തൂലിക എടുക്കുന്ന എല്ലാ എഴുത്തുകാർക്കും വേണ്ടി ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു. എന്നെ ഈ അവാർഡിന് തെരെഞ്ഞെടുത്ത ഇമലയാളി പത്രാധിപസമിതിക്കും എനിക്കെന്നും പ്രിയപ്പെട്ട വായനക്കാർക്കും ഒരിക്കൽക്കൂടി വിനയപൂർവ്വം നന്ദി.