ന്യൂഡല്‍ഹി: ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയും പീഡനക്കേസ് പ്രതിയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന് പങ്കില്ലെന്ന് കോടതി. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന സി.ബി.ഐ കണ്ടെത്തല്‍ ജില്ലാ കോടതി ശരിവെക്കുകയായിരുന്നു. അതേസമയം, ഡ്രൈവര്‍ക്കെതിരായി അശ്രദ്ധമായി വണ്ടിയോടിച്ചതിന് കേസ് നിലനില്‍ക്കും.
2019ല്‍ നടന്ന അപകടത്തില്‍ പീഡനത്തിനിരയായ യുവതിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചിരുന്നു. യുവതിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കുല്‍ദീപ് സിങ് സെന്‍ഗാറിന് പങ്കുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നായിരുന്നു സി.ബി.ഐ കണ്ടെത്തല്‍.
2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവിതാവസാനം വരെ ശിക്ഷയനുഭവിക്കണമെന്നായിരുന്നു വിധി.പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലിസ് തയാറാകാത്തതിന്റെ പേരില്‍ ദേശീയ തലത്തില്‍ ഏറെ പ്രതിഷേധമുയര്‍ത്തിയ കേസാണിത്. പെണ്‍കുട്ടിയെ സെന്‍ഗാറിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയാണ് ബലാത്സംഗത്തിനിരയാക്കിയത്. ിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിലും കുറ്റവാളിയാണെന്ന് കണ്ടെത്തി സെങ്കാറിനെ 10 വര്‍ഷത്തേക്ക് കൂടി ശിക്ഷിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെടുന്നത്. കേസിന്റെ വിധി പ്രസ്താവത്തിനിടെ പെണ്‍കുട്ടിയുടെ പിതാവിന്റെ ശരീരത്തില്‍ 18 മുറിവുകളേറ്റ കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.