മാനസയെ അടുത്തറിയാവുന്നവര്‍ക്കൊന്നും ആ വേര്‍പാട് അംഗീകരിക്കാനായിട്ടില്ല. ഒരു ചിത്രശലഭത്തെപ്പോലെ എല്ലാവരിലേയ്ക്കും പറന്നെത്തി എല്ലാവരേയും സ്‌നേഹിച്ച് പാറിപ്പറന്നു നടന്നിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍. കണ്ണൂര്‍ നാറാത്ത് രണ്ടാം മൈലിലുള്ള മാനസയുടെ വീട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണീര്‍ക്കടലാണ്.
മകളുടെ ദാരണാന്ത്യം പെറ്റമ്മയറിഞ്ഞത് ന്യൂസ് ചാനലിലെ വാര്‍ത്ത കണ്ടാണ് അപ്പോള്‍ തുടങ്ങിയ കരച്ചില്‍ ഇപ്പോഴും ആ അമ്മ നിര്‍ത്തിയിട്ടില്ല. റോഡില്‍ ട്രാഫിക് നിയന്ത്രിക്കുമ്പോള്‍ മറ്റുപോലീസുകാര്‍ വന്നാണ് മാനസയുടെ അഛനെ വീട്ടിലേയ്ക്ക് കൊണ്ടുവന്നത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അപ്പോല്‍ അറിഞ്ഞെങ്കിലും വീട്ടിലെത്തിയപ്പോഴാണ് നഷ്ടത്തിന്റെ ആഴം അറിഞ്ഞത്.
സംഭവം അറിഞ്ഞത് മുതല്‍ അഛനും അമ്മയും തുള്ളി വെളളം പോലും കുടിച്ചിട്ടില്ല. ഡോക്ടര്‍ വീട്ടിലെത്തി ഇരുവരേയും പരിശോധിച്ച് അമ്മയ്ക്ക് ട്രിപ്പിട്ടു. മൂന്നാഴ്ച മുമ്പ് വീട്ടിലെത്തി സന്തോഷത്തോടെ യാത്ര പറഞ്ഞുപോയ പൊന്നുമോള്‍ ഇന്നു രാവിലെ തിരിച്ചെത്തിയത് ജീവനറ്റശരീരമായി.
പ്രിയപ്പെട്ട ചേച്ചി ഇനിയില്ലെന്ന് വിശ്വസിക്കാന്‍ അനിയന്‍ അശ്വന്തിനും കഴിയുന്നില്ല. മുന്നില്‍ കാണുന്നതൊക്കെ ഒരു സ്വപ്‌നമായിരിക്കണെ എന്നാണ് കരഞ്ഞു തളര്‍ന്നിരിക്കുന്ന അശ്വന്തിന്റെ പ്രാര്‍ത്ഥന.
വീട്ടിലെത്തിയാല്‍ അഛനും അമ്മയും അമ്മയും അനിയനുമൊപ്പം ഒരുപാട് നേരം ചെലവിടും. എല്ലാവരുമുള്ള യാത്രകളാണ് മാനസ്സയ്ക്ക് ഏറെ ഇഷ്ടം. അയല്‍വക്കംകാര്‍ക്കും നാട്ടിലെ സുഹൃത്തുക്കള്‍ക്കും മാനസമരിച്ചെന്ന വാര്‍ത്ത ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. മാനസയുടെ ജീവനറ്റ ദേഹത്തേയ്ക്ക് നോക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍.
'ഓണത്തിന് എന്നോടൊപ്പം ഉണ്ടാകുമെന്നു പറഞ്ഞ എന്റെ കൊച്ചാ ...ഒന്നരമാസത്തെ ഹൗസ് സര്‍ജന്‍സി വേണ്ടെന്നു വെച്ചിരുന്നെങ്കില്‍ എന്റെ പൊന്നുമോളെ രക്ഷിക്കാമായിരുന്നു.' മുത്തശ്ശിക്ക് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല.