ടോക്കിയോ ഒളിംമ്പിക്‌സ് ഷൂട്ടിംഗ് സ്വര്‍ണ്ണത്തെ ചൊല്ലി വിവാദത്തിലേയ്ക്ക് . ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയ ജവാദ് ഫറൂഖിയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ഇദ്ദേഹം യുഎസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍ എന്ന ഭീകരവാദ സംഘടനയില്‍ അംഗമാണെന്നാണ് വിമര്‍ശനം.
ഒപ്പം മത്സരിച്ച ദക്ഷിണകൊറിയന്‍ താരമാണ് ഇപ്പോല്‍ ഈ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. ഒളിംമ്പിക്‌സില്‍ ഒരു ഭീകരവാദിക്ക് എങ്ങനെയാണ് മത്സരിക്കാന്‍ കഴിയുകയെന്നും അദ്ദേഹത്തിന് എങ്ങനെയാണ് സ്വര്‍ണ്ണമെഡല്‍ ലഭിക്കുകയെന്നും ഏറ്റവും വലിയ വിഡ്ഡിത്തമല്ലെ അതെന്നും ദക്ഷിണ കൊറിയന്‍ താരം ജിന്‍ ജോങ് ചോദിച്ചു.
ഇറാനില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇറാനിയന്‍ കായികലോകത്തിന് മാത്രമല്ല രാജ്യാന്തര സമൂഹത്തിന് തന്നെ വിപത്താണ് ഇദ്ദേഹത്തിന് സ്വര്‍ണ്ണം സമ്മാനിച്ച നടപടിയെന്നും രാജ്യാന്തര ഒളിംമ്പിക് കമ്മിറ്റിയുടെ യശ്ശസിനുപോലും ഇത് മങ്ങലേല്‍പ്പിക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ക്ക് മത്സരിക്കാന്‍ അനുവാദം ലഭിച്ചത് എങ്ങനെയെന്ന് ഒളിംമ്പിക് സംഘാടകര്‍ അന്വേഷിക്കണമെന്നും അതുവരെ മെഡല്‍ സമ്മാനിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.
2013 മുതല്‍ 2015 വരെ സിറിയയില്‍ നേഴ്‌സായി ജോലി ചെയ്തിട്ടുള്ള ആളാണ് 41കാരനായ ജവാദ്. നേഴ്‌സായ ഇയാള്‍ സ്വര്‍ണ്ണം നേടിയത്. ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു . ഇതിനു പിന്നാലെയാണ് വിവാദങ്ങള്‍. നിലവില്‍ ലോക റാങ്കിംഗില്‍ 4-ാം സ്ഥാനക്കാരനാണ് ജവാദ്. മെഡല്‍ നേടിയതിന് പിന്നാലെ ഇയാള്‍ പോഡിയത്തില്‍ വച്ച് മിലിട്ടറി സല്ല്യൂട്ട് അടിച്ചതും വാര്‍ത്തയായിരുന്നു.