Image

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

Published on 30 July, 2021
കോതമംഗലത്ത്  ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന്   സുഹൃത്ത്   ജീവനൊടുക്കി
കോതമംഗലം: നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ സ്വദേശി മാനസയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രാഖില്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.

നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ. കോളേജിന് സമീപത്തെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ രാഖില്‍ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

രാഖില്‍ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് സൂചന. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നതായും വിവരമുണ്ട്. സംഭവത്തില്‍ കോതമംഗലം പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഹില്‍ വീട്ടിലെത്തിയതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ പറയുന്നു. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ കയ്യില്‍ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.

മുറിയില്‍ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളം വച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറയുന്നു.

കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ആറു പെണ്‍കുട്ടികള്‍ രണ്ടു നില കെട്ടിടത്തിനു മുകളിലെ നില വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു. ഒന്നര മാസത്തിനുള്ളില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാകാനിരിക്കെയാണ് മാനസയെ യുവാവ് കൊലപ്പെടുത്തുന്നത്. 

മൃതദേഹം കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക