Image

നടിയെ ആക്രമിച്ച്‌ കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കി

Published on 30 July, 2021
നടിയെ ആക്രമിച്ച്‌ കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കി
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കി. കാസര്‍കോട്ടെ ഇയാളുടെ വീട്ടില്‍ നിന്നുമാണ് പിടികൂടി കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ എത്തിച്ചത്.

തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം വിചാരണ കോടതി എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് വിഷ്ണുവിനെ ഉടന്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനിടെ വിഷ്ണു കോവിഡിനെ തുടര്‍ന്ന് ചികിത്സയിലാണെന്ന് അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറന്‍ഡ് വെള്ളിയാഴ്ച രാവിലെ കോടതി പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല. ഈ സാഹചര്യത്തിലാണ് കോടതി അടുത്ത നടപടിയിലേക്ക് നീങ്ങിയത്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.

പ്രതിയായിരിക്കെ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചതിനെ തടര്‍ന്നാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ വച്ച്‌ ദിലീപിനെഴുതിയ കത്ത് വിഷ്ണു കണ്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ വിഷ്ണു പിന്നീട് ഈ കത്ത് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിക്ക് വാട്സ് ആപ് വഴി കൈമാറി. ഇത് കണ്ടെത്തിയ പൊലീസ് വിഷ്ണുവിനെ പത്താം പ്രതിയാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ വിഷ്ണു കുറ്റസമ്മതം നടത്തുകയും മാപ്പുസാക്ഷിയാകാന്‍ തയ്യാറാകുകയും ചെയ്തത്.

നടിയെ ആക്രമിച്ച കേസില്‍ ഇതു വരെ 176 സാക്ഷികളെ കോടതി വിസ്തരിച്ചു കഴിഞ്ഞു. 350ലധികം സാക്ഷികളാണ് കേസിലുള്ളത്. ഇനിയും സിനിമാ മേഖലയിലുള്ള പ്രധാന സാക്ഷികളെ വിസ്തരിക്കാനുണ്ട്. കാവ്യ മാധവന്‍ ഉള്‍പെടെയുള്ളവരെ അടുത്തയാഴ്ച കോടതി വിസ്തരിക്കും. ആറ് മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക