Image

ഇനിയില്ല, കരടിവേട്ട (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 28 July, 2021
ഇനിയില്ല, കരടിവേട്ട (ജോര്‍ജ് തുമ്പയില്‍)
കറുത്ത കരടിയുടെ ആക്രമണം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ന്യൂജേഴ്‌സി സംസ്ഥാനം പ്രത്യേകമായി നടപ്പാക്കിയിരുന്ന കരടി വേട്ട ഇനിയുണ്ടാവില്ല. മൃഗങ്ങളെ വേട്ടയാടുന്ന കാര്യത്തില്‍ പ്രത്യേക നിയമം ഉപയോഗിച്ചു കൊണ്ടാണ് ഇതുവരെ ഇതിനു ലൈസന്‍സ് നല്‍കിയിരുന്നത്. കറുത്ത ആക്രമണകാരികളായ കരടികള്‍ വര്‍ദ്ധിക്കുന്നത് മനുഷ്യര്‍ക്ക് ഉപദ്രവമാകുമെന്നു കണ്ടാണ്, അവയെ കൊന്നൊടുക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പരാതികള്‍ വിവിധയിടങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. പക്ഷേ, ഇത് അനസ്യൂതം തുടരുകയാണുണ്ടായത്. പക്ഷേ, ഇപ്പോള്‍ കഥ മാറുന്നു. ഇത്തവണയും വേട്ടയാടന്‍ തോക്കും മിനുക്കി കാത്തിരുന്ന വേട്ടക്കാര്‍ നിരാശരാകും. ന്യൂജേഴ്‌സിയില്‍ ഇത്തവണ കരടി വേട്ട ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ സമഗ്ര ബ്ലാക്ക് ബെയര്‍ മാനേജുമെന്റ് പോളിസി കാലഹരണപ്പെട്ടതിനാല്‍ 2021 കരടി വേട്ടയാടല്‍ സീസണ്‍ അവസാനിച്ചതായി ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫിന്റെ ന്യൂജേഴ്‌സി ഡിവിഷന്‍ ബുധനാഴ്ച ഓണ്‍ലൈനില്‍ അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ പരമോന്നത കോടതിയുടെ 2007 ലെ വിധിന്യായത്തിലാണ് കരടിവേട്ടയ്ക്ക് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കായിരുന്നു. അത് ഉപയോഗിച്ച് കൊണ്ടാണ് ഇനി കരടിവേട്ടയ്ക്ക് സാധ്യതയില്ലെന്നു തീരുമാനിക്കപ്പെട്ടത്.

2020 ന് ശേഷം ന്യൂജേഴ്‌സിയില്‍ കരടി വേട്ട അവസാനിപ്പിക്കുന്ന നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ന്യൂജേഴ്‌സി ഫിഷ് ആന്‍ഡ് ഗെയിം കൗണ്‍സില്‍ നിര്‍ദ്ദേശിച്ചതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പ്രഖ്യാപിച്ചു. വേട്ടയ്ക്ക് അധികാരമുള്ള ഫിഷ് ആന്‍ഡ് ഗെയിം കൗണ്‍സില്‍ ഭേദഗതി നിര്‍ദ്ദേശിച്ചുവെങ്കിലും അത് തള്ളികളയുകയായിരുന്നു. ഇതു പ്രകാരം വേട്ട താല്‍ക്കാലികമായി നിര്‍ത്തുകയും ഗെയിം കോഡില്‍ നിന്ന് നിലവിലെ സമഗ്ര ബ്ലാക്ക് ബെയര്‍ മാനേജുമെന്റ് നയം നീക്കംചെയ്യുകയും ചെയ്തു. അപകടകരമായ കരടികളെ കൊല്ലുന്നതിന് നേരത്തെ ഉണ്ടായിരുന്ന നിയമം കാലാഹരണപ്പെട്ടതായും അറിയിച്ചു.. എന്നാല്‍, ന്യൂജേഴ്‌സിയിലെ വന്യജീവികളെ സംരക്ഷിക്കുന്നതിനൊപ്പം പൊതു സുരക്ഷയും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ നയം വികസിപ്പിക്കുന്ന തിരക്കിലായിരുന്നു സര്‍ക്കാര്‍. എന്തായാലും മനുഷ്യനെതിരേയുള്ള ആക്രമണങ്ങള്‍, വര്‍ധിച്ചു വരുന്ന കരടികള്‍ എന്നിവയുടെ സമഗ്രമായ അവലോകനത്തില്‍ ഏര്‍പ്പെടാന്‍ കൗണ്‍സിലും ന്യൂജേഴ്‌സി പരിസ്ഥിതി സംരക്ഷണ വകുപ്പും തയ്യാറെടുക്കുന്നുണ്ട്. കരടി വേട്ട പുനഃരാംഭിക്കണമെങ്കില്‍ ഇപ്രകാരമുള്ള ഡേറ്റകളുടെ വിശകലനത്തെ ആശ്രയിച്ചാവും. കാര്യങ്ങള്‍.

'എന്റെ അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള കരടി വേട്ട ഞങ്ങള്‍ അവസാനിപ്പിക്കുകയും സംസ്ഥാനത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനിടയില്‍ പൊതുജന സുരക്ഷയും വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ഒരു പുതിയ കരടി നയം വികസിപ്പിക്കുകയും ചെയ്യും,' ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. 'പരിസ്ഥിതി സംരക്ഷണ വകുപ്പുമായി സഹകരിച്ച് ഈ പ്രശ്‌നം പരിഹരിക്കും.'

ഫിഷ് ആന്‍ഡ് ഗെയിം കൗണ്‍സിലുമായി ഏകോപിപ്പിച്ച് പൊതു സുരക്ഷയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് ഫിഷ് & വൈല്‍ഡ്‌ലൈഫ് ഡിവിഷന്‍ എന്ന് ഡിഇപി കമ്മീഷണര്‍ കാതറിന്‍ ആര്‍. മക്കാബ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ന്യൂ ജേഴ്‌സിയിലെ ബെയര്‍ ഹണ്ടിന് രാജ്യത്തെ ഏറ്റവും ക്രൂരമായ കരടി വേട്ടകളില്‍ ഒന്ന് എന്ന പ്രശസ്തി ഉണ്ട്. 2020 ലെ ബെയര്‍ ഹണ്ടിങ്ങിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇവിടെ കരടി വേട്ട നടന്നിരുന്നു. ആ പ്രതിഷേധത്തെ തുടര്‍ന്ന് അന്നു തന്നെ ഇത് അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ മര്‍ഫി തീരുമാനിച്ചിരുന്നു. ഇപ്പോള്‍ കരടി വേട്ട അവസാനിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം വന്നിട്ടുണ്ടെങ്കിലും ഇത് അടുത്ത 60 ദിവസത്തെ അഭിപ്രായ കാലയളവിന് വിധേയമാണ്. ഇക്കാര്യത്തില്‍ പൊതു അഭിപ്രായ പ്രക്രിയ തീര്‍പ്പുകല്‍പ്പിക്കണം, നിലവിലെ സമഗ്ര ബ്ലാക്ക് ബെയര്‍ മാനേജുമെന്റ് നയം ഗെയിം കോഡില്‍ നിന്ന് നീക്കംചെയ്യും, അതിനര്‍ത്ഥം ഒരു പുതിയ നയം സ്വീകരിക്കുന്നതുവരെ ഒരു കരടി വേട്ടയും തുടരില്ല എന്നാണ്. 

 2018 സീസണിലെ വേട്ടയാടല്‍ നടത്തുന്നതിന് വകുപ്പിന്റെ അധികാരപരിധിയിലുള്ള എല്ലാ പൊതു ഭൂമികളും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ 2018 ഓഗസ്റ്റില്‍ ഗവര്‍ണര്‍ മര്‍ഫി ഒപ്പിട്ടു. ആ ഉത്തരവില്‍ എല്ലാ സംസ്ഥാന വനങ്ങള്‍, സംസ്ഥാന പാര്‍ക്കുകള്‍, സംസ്ഥാന വിനോദ മേഖലകള്‍, സംസ്ഥാന ചരിത്ര സ്ഥലങ്ങള്‍, സംസ്ഥാന വന്യജീവി പരിപാലന മേഖലകള്‍, സംസ്ഥാന പ്രകൃതി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കരടി വേട്ടയാടല്‍ നിരോധിച്ചിരുന്നു. ഗവര്‍ണര്‍ ഫില്‍ മര്‍ഫി കരടി വേട്ടയെ എതിര്‍ക്കുന്നു. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുകളായി മാറുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

രാജ്യത്തെ ഏതൊരു സംസ്ഥാനത്തെയും അപേക്ഷിച്ച് അക്രമണകാരിയായ കറുത്ത കരടികളുടെ സാന്ദ്രത ന്യൂജേഴ്‌സിയിലുണ്ട്. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത്, ഓരോ ചതുരശ്ര മൈലിലും രണ്ടോ മൂന്നോ കറുത്ത കരടികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 1990 കളുടെ പകുതി മുതല്‍ 2010 കളുടെ പകുതി വരെ, കരടികള്‍ വടക്കന്‍ ന്യൂജേഴ്‌സിയില്‍ നിന്ന് ഏതാണ്ട് മുഴുവന്‍ മേഖലയിലും. ഇവ വ്യാപകമായതിനെ തുടര്‍ന്നു 2000 കളുടെ തുടക്കത്തില്‍, കരടി വേട്ടയെ സംസ്ഥാനത്ത് തിരികെ കൊണ്ടുവന്നു. വേട്ടയാടല്‍ വിരുദ്ധര്‍ ഈ വിഷയം വളരെയധികം രാഷ്ട്രീയവല്‍ക്കരിച്ചിരുന്നുവെങ്കിലും, കറുത്ത കരടികളെ കൈകാര്യം ചെയ്യുന്നതിനായി ഒരു നയം സ്വീകരിച്ചില്ലെങ്കില്‍ ന്യൂജേഴ്‌സിയിലെ സാധാരണക്കാരായ മനുഷ്യരുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് ചില സംസ്ഥാന പ്രതിനിധികള്‍ ആശങ്കാകുലരായിരുന്നു.

വേട്ടയാടല്‍ നിര്‍ത്തുന്നത് തെറ്റായ കാര്യമാണെന്ന് റിപ്പബ്ലിക്കന്‍ നിയമസഭാംഗമായ ഹാല്‍ വിര്‍ത്ത്‌സും കരുതുന്നു. കാട്ടില്‍ ആവശ്യത്തിന് വിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ കരടികള്‍ നാട്ടിലേക്ക് ഇറങ്ങുകയാണ്. അത് ജനങ്ങളുടെ സ്വത്തിനു ജീവനും ഭീഷണിയാണ്. അതു കൊണ്ട് തന്നെ അത്തരം ആക്രമണകാരികളായ കരടികളെ കൊല്ലുന്നതില്‍ തെറ്റില്ലെന്നാണ് അവരുടെ പക്ഷം. ഇത്തരത്തില്‍ കരടികളെ വെടിവച്ചു കൊല്ലാന്‍ നായാട്ടുകാരെ നിയമിക്കുന്നത് കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന മറ്റൊരു വാദവും പ്രസക്തമാണ്. എന്തായാലും ഒരു കാര്യമുണ്ട്- കൊന്നാലും ഇല്ലെങ്കിലും മനുഷ്യരെ കരടിയുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാനുള്ള പദ്ധതിക്ക് അടിയന്തിരമായി അംഗീകാരം വേണം. അത്രമാത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക