തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കില്‍പെടാത്ത പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്റെ കണക്കില്‍പെടാത്ത 7,316 മരണങ്ങള്‍ ഉണ്ടെന്ന് വിവരാവകാശ രേഖപ്രകാരം ലഭിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വി.ഡി സതീശന്‍ വ്യക്തമാക്കി. 2020 ജനുവരി മുതല്‍ 2021 ജൂലായ് 13 വരെയുള്ള വിവരങ്ങളാണ് പട്ടികയിലുള്ളത്.
സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അശാസ്ത്രീയമാണെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും ആദ്യഘട്ടത്തില്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡപ്രകാരമാണ് മരണം രേഖപ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. രാജ്യത്തെ കോവിഡ് മരണം കൃത്യമായി രേഖപ്പെടുത്തുന്നതിലും ആശ്രിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും സുപ്രീം കോടതി ഇടപെടല്‍ വന്നതോടെ കണക്കില്‍പെടാത്ത മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരും ആശുപത്രികള്‍ക്കും ബന്ധപ്പെട്ട ഡി.എം.ഒമാര്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു.
ജൂലായ് 13ന് നല്‍കിയ വിവരകവകാശ രേഖയില്‍ 23നാണ് മറുപടി ലഭിച്ചത്. സംസ്ഥാനത്ത് 23,486 കോവിഡ് മരണം ഉണ്ടായി എന്നാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള കണക്ക് പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം 16,170 പേരാണ് ഒന്നും രണ്ടും തരംഗങ്ങളില്‍ മരണമടഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം മരണകണക്കില്‍ വലിയ വ്യത്യാസമുണ്ട്. കോവിഡ് ഏറ്റവും രൂക്ഷമായ ഓഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വളരെ കുറവ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മെയില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ല. എന്നാല്‍ ഈ മെയ് മാസത്തില്‍ മാത്രം 11,158 പേര്‍ മരിച്ചുവെന്നും കണക്കുകളില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരിന്റെ പട്ടികയിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കൈവശമുള്ളതുമായ വിവരങ്ങളാണിത്. എന്നാല്‍ യഥാര്‍ത്ഥ മരണം ഇതിലും കൂടുതലാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയാണ് . ആഴ്ചയില്‍ ആറ് ദിവസം തുറക്കേണ്ട കടകള്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാകുമ്പോള്‍ തിരക്ക് കൂടുന്നു.
തിരഞ്ഞെടുപ്പിനു മുന്‍പ് ടാക്സി നികുതികള്‍ ഒഴിവാക്കി കൊടുത്ത സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനു ശേഷം അവ ഒഴഇവാക്കുന്നില്ല. നീട്ടി കൊടുക്കുകയാണ് ചെയ്തത്. അതും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ട്. നികുതി അടയ്ക്കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കുത്തിപ്പിഴികയുയാണ്. സര്‍ക്കാരിന് പണമുണ്ടാക്കാന്‍ എത്ര മാര്‍ഗങ്ങളുണ്ട്. ജനങ്ങളുടെ മടിക്കുത്തില്‍ കയ്യിടുകയല്ല വേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു