Image

പ്രവാസി വ്യവസായിയുടെ പണം തട്ടിയ സംഭവം: യുവതി അടക്കം 3 പേര്‍ പിടിയില്‍

Published on 25 July, 2021
പ്രവാസി വ്യവസായിയുടെ പണം തട്ടിയ സംഭവം: യുവതി അടക്കം 3 പേര്‍ പിടിയില്‍
കോഴിക്കോട്: വ്യവസായം തുടങ്ങാനെന്ന പേരില്‍ പ്രവാസി വ്യവസായിയുടെ 59 ലക്ഷം രൂപ തട്ടിയെടുക്കുകയും സ്ത്രീയ്‌ക്കൊപ്പം നിര്‍ത്തി ചിത്രമെടുത്തു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയ സ്ത്രീയുള്‍പ്പെടെ  3 പേര്‍ പിടിയില്‍. കണ്ണൂര്‍ പാറോല്‍ സ്വദേശിയും കാരപ്പറമ്പില്‍ ഫ്‌ലാറ്റില്‍ താമസക്കാരിയുമായ ഒ. സിന്ധു (46), പെരുമണ്ണ കളത്തിങ്ങല്‍ കെ.ഷനൂബ് (39), ഫാറൂഖ് കോളജിനു സമീപം  അനുഗ്രഹയില്‍ എം. ശരത്കുമാര്‍ (27) എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്.

ആറു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ പ്രവാസിയില്‍ നിന്നാണ് നാട്ടില്‍ ഹോട്ടല്‍, ബ്യൂട്ടി പാര്‍ലര്‍ വ്യവസായങ്ങള്‍ തുടങ്ങാനെന്ന പേരില്‍ 2019 മുതല്‍ പല ഘട്ടങ്ങളിലായി പണം തട്ടിയെടുത്തത്. സിന്ധു നിരന്തരം ഫോണില്‍ സംസാരിച്ചാണു വ്യവസായിയില്‍ നിന്നു പണം വാങ്ങിയത്. എന്നാല്‍ രണ്ടു വര്‍ഷമായിട്ടും വ്യവസായം തുടങ്ങാത്തതിനാല്‍ പണം തിരികെ ചോദിച്ചു. ഇതോടെ സിന്ധു ഇദ്ദേഹത്തെ ഈ വര്‍ഷം ഫെബ്രുവരിയില്‍ കാരപ്പറമ്പിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി.

ഷനൂബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യവസായിയെ സിന്ധുവിന്റെ ഒപ്പം നിര്‍ത്തി ചിത്രങ്ങള്‍ എടുക്കുകയും മര്‍ദിക്കുകയും ചെയ്തു. കഴുത്തിലെ 5 പവന്റെ മാലയും ഊരിയെടുത്തു. ഈ ചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് വ്യവസായി നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്.

നേരത്തെയും ഹണി ട്രാപ് കേസുകളില്‍ പ്രതികളായവരാണ് സംഭവത്തിനു പിന്നിലുമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇന്‍സ്‌പെക്ടര്‍ എന്‍.ബിശ്വാസ്, എസ്‌ഐ എസ്.ബി.കൈലാസ്‌നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഷനൂബ്, ശരത് എന്നിവരെ  അരയിടത്തു പാലത്തിനു സമീപത്തു വച്ചും സിന്ധുവിനെ കാരപ്പറമ്പിലെ ഫ്‌ലാറ്റില്‍ വച്ചുമാണു പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക