Image

മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യപ്പെട്ടത് 18 കോടി; ലഭിച്ചത് 46.78 കോടി

Published on 25 July, 2021
മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യപ്പെട്ടത് 18 കോടി; ലഭിച്ചത് 46.78 കോടി
കണ്ണൂര്‍: അത്യപൂര്‍വ രോഗമായ എസ്‌എംഎ ബാധിച്ച കണ്ണൂര്‍  മാട്ടൂലിലെ  ഒന്നര വയസ്സുള്ള കുരുന്ന്  മുഹമ്മദിന്റെ ജീവന്‍ രക്ഷിക്കാന്‍ 18 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ സുമനസ്സുകള്‍ നല്‍കിയത് രണ്ടര ഇരട്ടിയിലേറെ തുക.  മുഹമ്മദിന്റെ ചികില്‍സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപയാണെന്ന് ചികില്‍സാ സഹായ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ആകെ 7.7 ലക്ഷം പേര്‍ അക്കൗണ്ടിലേക്ക് സഹായം നല്‍കിയെന്നും മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ തുക കഴിഞ്ഞ ബാക്കിയുള്ള തുക സമാന രോഗമുള്ള കുട്ടികളുടെ ചികില്‍സയ്ക്കായി നല്‍കുമെന്നും ചികില്‍സാ കമ്മിറ്റി അറിയിച്ചു. മുഹമ്മദിനുള്ള മരുന്ന് അടുത്ത മാസം ആറിന് എത്തും.

കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രലിലെ പി കെ റഫീഖ്-പി സി മറിയുമ്മ ദമ്ബതികളുടെ മൂന്നാമത്തെ മകന്‍ മുഹമ്മദിനു വേണ്ടിയാണ് ക്രൗഡ് ഫണ്ടിങിലൂടെ തുക സമാഹരിച്ചത്. ജനിതകവൈകല്യം മൂലമുണ്ടാവുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്‌എംഎ) എന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നിനു  18 കോടി രൂപയാണ് ആവശ്യമായി വന്നിരുന്നത്. 

പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗം ബാധിച്ച്‌ നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്ന മുഹമ്മദിന്റെ ദയനീയാവസ്ഥ പുറംലോകം അറിഞ്ഞതോടെ ലോകത്തെമ്ബാടുമുള്ള മലയാളികള്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആവശ്യമായ തുക ലഭിച്ചിരുന്നു. തുടര്‍ന്ന് അക്കൗണ്ടിലേക്ക് ഇനി പണം അയക്കേണ്ടെന്ന് ചികില്‍സാ കമ്മിറ്റി തന്നെ അറിയിച്ചു. 

രണ്ട് അക്കൗണ്ടുകളിലായുള്ള തുകയുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് വാര്‍ത്താസമ്മേളനത്തിലൂടെ കമ്മിറ്റി കണക്കുകള്‍ പുറത്തുവിട്ടത്. 

ഫണ്ട് ശേഖരണം നടക്കുന്നതിനിടെ, എസ്‌എംഎ രോഗബാധിതനായ ഇംറാന്‍ മുഹമ്മദ് എന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക