ടോക്കിയോ:ലോകത്തെ ഏറ്റവും വലിയ കായിക വിസ്മയത്തിന് ടോക്കിയോയില്‍ തുടക്കം. കോവിഡ് ഭീഷണി നിലനില്‍ക്കെയാണ് 32-ാമത് ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ജപ്പാന് തലസ്ഥാനമായ ടോക്കിയോയില്‍ തുടക്കമായത്.
സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്നുള്ള മനോഹരമായ കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. പിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു.
കോവിഡ് മഹാമാരിയില്‍ ജീവന് നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്കാരിക തനിമ നിറഞ്ഞുനില്ക്കുന്ന പരിപാടികള്‍ നടന്നു.
ഒളിംപിക്സിന്റെ ജന്മനാടായ ഗ്രീസ് ആണ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത്. രണ്ടാമതായി അഭയാര്‍ത്ഥികളുടെ ടീം മാര്‍ച്ച് പാസ്റ്റ് ചെയ്തു. ജാപ്പനീസ് അക്ഷരമാല ക്രമത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ 21-മതായാണ് ഇന്ത്യ എത്തിയത്. ബോക്സിംഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകന് മന്‍പ്രീത് സിംഗുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്.
20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ടോക്കിയോയില്‍ മെഡല്‍ പ്രതീക്ഷകളുമായി എത്തിയിരിക്കുന്നത്. 18 ഇനങ്ങളിലായി 127 കായികതാരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
42 വേദികളിലായി 11,200 കായിക താരങ്ങല്‍ ആണ് ഇത്തവണ പങ്കെടുക്കുന്നത്. കോവിഡ് കാരണം കടുത്ത നിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും അഞ്ചര പതിറ്റാണ്ടിന് ശേഷമെത്തിയ ഒളിമ്ബിക്സിനെ പൊലിമ ഒട്ടും ചോരാതെയാണ് ജപ്പാന് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഇന്നു മുതല്‍ ഓഗസ്റ്റ് എട്ടു വരെയായി 17 ദിവസം നീളുന്നതാണ് ഒളിന്പിക്സ് മാമാങ്കം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതല്‍ ഒളിന്പിക് മത്സരങ്ങള്‍ ആരംഭിക്കും.