Image

സ്പോൺസർ വഴിയിൽ ഉപേക്ഷിച്ച ജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

Published on 18 July, 2021
സ്പോൺസർ വഴിയിൽ ഉപേക്ഷിച്ച  ജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി


ദമ്മാം: നാട്ടിലേയ്ക്ക് മടക്കി അയയ്ക്കാൻ പണം ചിലവാക്കാൻ മടിച്ച്  സ്പോൺസർ വഴിയിൽ ഉപേക്ഷിച്ച വീട്ടുജോലിക്കാരിക്ക്  നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം തുണയായി.

 ആന്ധ്രാപ്രദേശ് റുസ്തുംബദ സ്വദേശിനിയായ പെചെട്ടി പുഷ്പവതിയാണ് ദുരിതപർവ്വം താണ്ടി നവയുഗത്തിന്റെ  സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.

മൂന്നര വർഷം മുൻപാണ് പുഷ്പവതി പ്രവാസജോലിക്കായി  ഖത്തറിൽ എത്തിയത്. ഒരു സൗദി പൗരൻ അവരെ ഖത്തർ വിസയിൽ കൊണ്ടുവന്നിട്ട്,  അവിടെ നിന്നും വിസിറ്റിങ് വിസയിൽ  സൗദിയിൽ എത്തിച്ച ശേഷം, ദമ്മാമിലുള്ള തന്റെ വീട്ടിൽ ജോലിയ്ക്ക് നിർത്തുകയായിരുന്നു.

 മൂന്നര വർഷം പുഷ്പവതി ആ വീട്ടിൽ ജോലി ചെയ്തു. കരാർ കാലാവധി കഴിഞ്ഞപ്പോൾ,  നാട്ടിലേയ്ക്ക് മടങ്ങാൻ ഉള്ള ആഗ്രഹം അവർ സ്പോൺസറെ അറിയിച്ചു. സ്പോൺസർ അവരെയും കൂട്ടി എക്സിറ്റ് അടിയ്ക്കാൻ ജവാസാത്ത് ഓഫിസിൽ എത്തി, കാര്യങ്ങൾ തിരക്കിയപ്പോൾ, ഇത്ര വർഷമായി വിസിറ്റിങ് വിസ പുതുക്കാതെ കാലാവധി കഴിഞ്ഞതിനാൽ വലിയൊരു തുക ഫൈൻ അടച്ചാൽ മാത്രമേ ഫൈനൽ എക്സിറ്റ് നൽകാൻ കഴിയൂ എന്ന് മനസ്സിലായി.

ജവാസത്തിൽ നിന്നും  തിരിച്ചു പോകുന്ന വഴിയിൽ സ്പോൺസർ പുഷ്പവതിയെ ഒരു മാൻപവർ കമ്പനിയുടെ ഓഫിസിനു മുൻപിൽ ഇറക്കി വിട്ടിട്ട്, "ഈ ഓഫിസുകാർ നിന്നെ നാട്ടിലേയ്ക്ക് കയറ്റി വിടും" എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിട്ട് സ്ഥലം വിട്ടു.

ആ ഓഫിസിൽ തിരക്കിയപ്പോഴാണ് തന്നെ സ്പോൺസർ പറഞ്ഞു പറ്റിച്ച കാര്യം പുഷ്പവതിയ്ക്ക് മനസ്സിലായത്. എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്ന അവരുടെ അവസ്ഥ കണ്ട് ആ ഓഫിസുകാരും ചില സ്വദേശി പൗരന്മാരും ചേർന്ന് പോലീസിനെ വിളിച്ചു വരുത്തി കാര്യം പറഞ്ഞു. പോലീസുകാർ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.

 അഭയകേന്ദ്രം അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് അവിടെയെത്തിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ പുഷ്പവതിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി, ജാമ്യത്തിൽ എടുത്ത് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.  ഒരു മാസത്തോളം പുഷ്പവതി മഞ്ജുവിന്റെ വീട്ടിൽ കഴിഞ്ഞു.

 പുഷ്പവതിയുടെ സ്‌പോൺസറെ കണ്ടെത്താനുള്ള നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ശ്രമം പരാജയപ്പെട്ടു. തുടർന്ന് മഞ്ജു മണിക്കുട്ടൻ വനിതാ അഭയകേന്ദ്രം ഡയറക്റ്ററെ നേരിൽ കണ്ട്, പുഷ്പവതിയുടെ അവസ്ഥ വിവരിച്ചു, നാട്ടിലേയ്ക്ക് മടക്കി അയയ്ക്കാനുള്ള സഹായം അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ശുപാർശയുടെ പുറത്ത്, സൗദി സർക്കാർ ഫൈൻ മാപ്പാക്കി പുഷ്പവതിയ്ക്ക് എക്സിറ്റ് വിസ അടിച്ചു നൽകാൻ ഉത്തരവ് നൽകി.

 പുഷ്പവതിയുടെ അവസ്ഥ മഞ്ജുവിൽ നിന്നറിഞ്ഞ ഹൈദരാബാദ് അസോസിയേഷൻ ഭാരവാഹിയായ മിർസ ബൈഗ് അവർക്ക് വിമാനടിക്കറ്റ് സൗജന്യമായി നൽകി.

 അങ്ങനെ നിയമനടപടികൾ ഒക്കെ പൂർത്തിയാക്കി പുഷ്പവതി നാട്ടിലേയ്ക്ക് മടങ്ങി.

 

ഫോട്ടോ: മിർസ ബൈഗ് പുഷ്പവതിയ്ക്ക് ടിക്കറ്റ് കൈമാറുന്നു. മഞ്ജു മണിക്കുട്ടൻ സമീപം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക