ഡോ. പി. കെ. വാരിയരേക്കുറിച്ച് ആലോചിയ്ക്കുമ്പോഴൊക്കെ ഒരു ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞുവരും. എന്റെ മരുമകന് നാരായണന് നമ്പി പറഞ്ഞതാണ്. കര്‍ണാടകത്തിലെ വിദ്യാഭ്യാസകാലത്ത് ഒരു പഠനയാത്രയുടെ ഭാഗമായി ആര്യവൈദ്യശാലയില്‍ എത്തിയതാണ്. കൈലാസമന്ദിരത്തിന്റെ അരികിലാണ് ബസ്സ് നിര്‍ത്തിയത്. രാവിലെ എട്ടുമണി കഴിഞ്ഞിട്ടേയുള്ളു. തരക്കേടില്ലാതെ മഴ പെയ്യുന്നുണ്ട്. ബസ്സില്‍നിന്നിറങ്ങാന്‍ മടിച്ച് കുട്ടികള്‍ ബസ്സില്‍ത്തന്നെ ഇരിയ്ക്കുകയാണ്. അപ്പോള്‍ അതാ, ഡോ. വാരിയര്‍ കൈലാസമന്ദിരത്തില്നിന്ന് നേഴ്സിങ്ങ് ഹോമിലേയ്ക്കു വരുന്നു. റോഡ് മുറിച്ചുകടന്നപ്പോള്‍ ലുങ്കി ചുറ്റിയ ഒരാള്‍ എവിടെനിന്നോ ഡോക്ടറുടെ അടുത്തേയ്ക്ക് ഓടിയെത്തുന്നു. മഴയത്തുനിന്നുകൊണ്ടുതന്നെ സംസാരിയ്ക്കാന്‍ പുറപ്പെട്ടപ്പോള്‍ ഡോക്ടര്‍ അയാളെ തന്റെ കുടയിലേയ്ക്ക് അടുപ്പിച്ചു നിര്‍ത്തുന്നു. രണ്ടോ മൂന്നോ മിനിട്ട് സംസാരിച്ചുകാണും. വിഷയം നീണ്ടു പോവുകയാണ്. മഴ നിലയ്ക്കുന്നുമില്ല. ഡോക്ടര്‍ വാച്ച്മാനോടു പറഞ്ഞ് ഒരു കുട വരുത്തുന്നു. പിന്നെ രണ്ടു പേരും കൂടി നേഴ്സിങ്ങ് ഹോമിലേയ്ക്കു നടക്കുന്നു. എല്ലാം അത്ഭുതത്തോടെ നോക്കിക്കാണുകയാണ് ബസ്സിലെ കുട്ടികള്‍. ഡോക്ടര്‍ എന്ന ലേബല്‍ പതിച്ചു കിട്ടുന്നതോടെ പൊതുജനങ്ങളില്‍നിന്ന് അഭിജാതമായ അകലം പാലിയ്ക്കാന്‍ ശ്രമിയ്ക്കുന്ന പുതുതലമുറയ്ക്ക് അത് തികച്ചും അത്ഭുതമുളവാക്കുന്ന കാഴ്ചയായി. കാഴ്ചയില്‍ നിര്‍ദ്ധനനായ ഒരാളെ ഇത്രമേല്‍ തന്നിലേയ്ക്ക് അടുപ്പിച്ചു നിര്‍ത്താനും കുട വരുത്തിക്കൊടുത്ത് കൂടെ നടത്താനും തയ്യാറാവുന്ന ഈ ഭിഷഗ്വരന്റെ തെളിച്ചമേറിയ ഒരു ചിത്രം എന്റെ മനസ്സില്‍ ഇടംപിടിച്ചു.
പിന്നേയും കുറേ കാലം കഴിഞ്ഞാണ് `സ്മൃതിപര്‍വ്വം' വായിയ്ക്കാനിടയായത്. അത് ഡോ. പി. കെ. വാരിയരുടെ ആത്മകഥ മാത്രമല്ല ആര്യവൈദ്യശാലയുടെ കഥയും കോട്ടക്കലിന്റെ ചരിത്രവും കൂടിയാണ്. അവിടെയും ഒതുങ്ങുന്നില്ല. അത് ഒരു കാലത്തെ കേരളീയ ആയുര്‍വേദത്തിന്റെ കഥയുമാണ്. ആത്മകഥയില്‍ ആത്മാംശം എത്ര കുറയുന്നുവോ അത്രയും ആ പുസ്തകത്തിന്റെ പ്രസക്തിയും കൂടും എന്നാണല്ലോ. `സ്മൃതിപര്വ്വ'ത്തില്‍ ഡോ. വാരിയര്‍ ഒരു കര്‍മ്മസാക്ഷിയുടെ തലത്തിലേയ്ക്ക് ഉയരുകയാണ്. തന്നെപ്പറ്റി പറയുന്നത് വളരെ കുറവ്; പറയുന്നതു മുഴുവന്‍ താന്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍. ഇതിനെ ആത്മകഥയാക്കുന്നത് കാഴ്ചയിലെ ആത്മാംശമാണ്.
പുസ്തകത്തില്‍ അത്ര വിശദമായി പ്രതിപാദിയ്ക്കപ്പെടാത്ത മറ്റു ചില വിഷയങ്ങളുണ്ട്. ഏഴു പതിറ്റാണ്ടായി കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സാരഥിയെന്ന നിലയില്‍ ഡോ. പി. കെ. വാരിയര്‍ കേരളീയ ആയുര്‍വേദത്തിന്റെ ദിശതന്നെയാണ് കൃത്യമായി നിര്ണ്ണയിച്ചുകൊണ്ടിരിയ്ക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ പുനര്‍സ്ഥാപനം നടന്നതുകൊണ്ടു മാത്രമാണ് ആയുര്‍വേദത്തിനു ഇന്നു കാണുന്ന വളര്‍ച്ചയും സ്വീകാര്യതയും ഉണ്ടായത്. അത് തുടങ്ങിവെച്ചത് പി. എസ്. വാരിയരാണെങ്കിലും അതിന്റെ അത്ഭുതാവഹമായ വളര്‍ച്ചയില്‍ ഏറിയ പങ്കും വഹിച്ചത് മരുമകനായ ഡോ. പി. കെ. വാരിയരാണ്. ആധുനികശാസ്ത്രത്തോട് ഡോ. വാരിയര്‍ക്കുള്ള കമ്പവും ബഹുമാനവും കൊണ്ടാണ് അതു സാധിച്ചത്. ആയുര്‍വേദത്തിന്റെ ഒരളവു വരെയുള്ള പരിമിതി രോഗനിര്‍ണ്ണയത്തിന് ആധുനികസാങ്കേതികസൗകര്യങ്ങള് ഉപയോഗപ്പെടുത്താനുള്ള മടിയോ കഴിവുകേടോ ആയിരുന്നു. അതുപോലെ മറ്റൊരു പരിമിതിയാണ് മരുന്നുകളുടെ ഗുണനിര്ണ്ണയത്തിലെ വ്യക്തിപരത. വൈദ്യരുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് നിശ്ചയിയ്ക്കുന്ന ദര്‍ശന-സ്പര്‍ശന-രുചി നിര്‍ണ്ണയങ്ങളില്‍ അത് ഒതുങ്ങിനിന്നു. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങിയ ആയുര്വേദമേഖലയ്ക്ക് അതു പോരാ എന്ന് ഡോ. വാരിയര്‍ തിരിച്ചറിഞ്ഞു. അതിന് പുതുശാസ്ത്രത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗിയ്ക്കാനായി അദ്ദേഹം ആര്യവൈദ്യശാലയില്‍ എല്ലാ ആധുനികയന്ത്രസാമഗ്രികളോടെയുമുള്ള ലബോറട്ടറി സ്ഥാപിച്ചു. അനാലിറ്റിക്കല്‍ രീതികളില്‍ പ്രാവീണ്യമുള്ള ശാസ്ത്രജ്ഞരെ കണ്ടെത്തി നിയമിച്ചാണ് അദ്ദേഹം ഇതു സാധിച്ചത്. കോട്ടക്കലില്‍ പല ഗവേഷണപദ്ധതികളും വരുന്നത് ഡോ. വാരിയരുടെ ഈ സമീപനം മൂലമാണ്.
കേരളത്തിലെ മുഴുവന്‍ ആയുര്വേദപ്രവര്ത്തകരും ഡോ. പി. കെ. വാരിയരുടെ ആധുനിക മനസ്സിന് കടപ്പെട്ടവരാണ്. ഇങ്ങനെ തികഞ്ഞ ശാസ്താവബോധം പിന്തുടര്ന്നെങ്കിലും ചികിത്സയില്‍ ശുദ്ധ ആയുര്‍വേദരീതി തന്നെ മുറുകെപ്പിടിയ്ക്കാനും അദ്ദേഹം മനസ്സിരുത്തി.
`സ്മൃതിപര്‍വ്വം' വായിച്ചു തീര്‍ന്നപ്പോള്‍ ഡോ. വാരിയരുടെ ചികിത്സാനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിയ്ക്കപ്പെട്ടില്ലല്ലോ എന്ന നേരിയ ഒരു കുണ്ഠിതം തോന്നാതിരുന്നില്ല. ആര്യവൈദ്യശാല പോലെ ഇത്ര വലിയ സ്ഥാപനത്തിലിരുന്ന് ഈ നീണ്ട കാലയളവില്‍ എത്രയെത്ര രോഗികള്‍ക്കാവും അദ്ദേഹം സാന്ത്വനമേകിയിട്ടുണ്ടാവുക! എത്രയെത്ര കഥകളാവും അദ്ദേഹത്തിനു പറയാനുണ്ടാവുക! അവ ഒഴിവാക്കിയത് അതൊന്നും അത്ര വലിയ കാര്യമല്ല എന്നു കരുതിയിട്ടോ ആണെങ്കില്‍ത്തന്നെ ഒന്നും പറയേണ്ടെന്നു വെച്ചിട്ടോ? മിതഭാഷിയായ ഗ്രന്ഥകാരന് അത്തരം അവകാശവാദങ്ങളൊന്നും ഉന്നയിയ്ക്കാനുള്ള താല്പര്യരാഹിത്യമാവാം എന്നു കരുതി സമാധാനിയ്ക്കാന്‍ ശ്രമിച്ചു.
അപ്പോഴാണ് ഡോ. കെ. മുരളീധരന് എഴുതിയ `എന്നും സ്നേഹത്തോടെ പി. കെ. വാരിയര്‍' എന്ന പുസ്തകം കയ്യില്‍ വരുന്നത്. അതാവട്ടെ ആ വിടവ് ഏറെക്കുറെ പരിഹരിയ്ക്കാന്‍ ഉതകിയിട്ടുണ്ട്.
തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത വൈദ്യനാണ് പി. കെ. വാരിയര്‍. അഭയം തേടി വരുന്നവരെ ആരെയും കൈവിടരുത്. `കടല്‍ കടന്നെത്തുന്ന വ്യഥകള്‍' എന്ന ലേഖനത്തില്‍ അമേരിക്കയില്‍ ബ്രെയിന്‍ ഡെത്ത് നടന്ന ഒരു രോഗിയേക്കുറിച്ച് പറയുന്നുണ്ട്. അമേരിക്കയിലെ കണക്കനുസരിച്ച് രോഗി മരിച്ചിരിയ്ക്കുന്നു. ഹൃദയസ്പന്ദനം നിലച്ചിട്ടില്ലെങ്കിലും അവിടത്തെ ഡോക്ടര്‍മാര്‍ മരണം പ്രഖ്യാപിച്ചു കഴിഞ്ഞിരിയ്ക്കുന്നു. പക്ഷേ ചെറുപ്പക്കാരനായ രോഗിയെ മരിച്ചതായി ബന്ധുക്കള്‍ അംഗീകരിച്ചിട്ടില്ല. അവര്‍ ടെലഫോണ്‍ വഴി ഡോ. വാരിയരെ സമീപിയ്ക്കുന്നു. ഡോക്ടറാവട്ടെ കയ്യൊഴിയുന്നതില്‍ അര്‍ത്ഥമില്ല എന്നു പറഞ്ഞ് രോഗി എത്തിയാലുടന്‍ ചികിത്സ തുടങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയായി. പക്ഷേ രോഗിയെ വിമാനത്തില്‍ കൊണ്ടുവരാനുള്ള അനുവാദം ബന്ധുക്കള്‍ക്ക് കിട്ടിയില്ല.
മറ്റു ചികിത്സകളൊന്നും ഫലിയ്ക്കാതെ വരുമ്പോഴാണ് പലപ്പോഴും രോഗി ആയുര്‍വേദവൈദ്യന്റെ അടുത്തെത്തുക. ഡോ. വാരിയര്‍ക്ക് അതില്‍ പരാതിയില്ല. ആയുസ്സിന്റെ കാര്യം ആര്‍ക്കുമറിയില്ലെന്ന വിനീതബോധത്തോടെയാണ് അദ്ദേഹം ഓരോ രോഗിയേയും സമീപിയ്ക്കുന്നത്. തോല്‍ക്കുന്ന യുദ്ധമാണെന്നറിഞ്ഞിട്ടും പട നയിയ്ക്കാന്‍ വിധിയ്ക്കപ്പെടുന്ന സേനാനായകനാണല്ലോ വൈദ്യന് പലപ്പോഴും.
താന്‍ `വൈദ്യനാകാന്‍ വേണ്ടി ജനിച്ച ഒരാള്‍' അല്ല എന്ന് പി. കെ. വാരിയര്‍ പറയുന്നുണ്ട്. പക്ഷേ വൈദ്യനായതിനു ശേഷം വൈദ്യവൃത്തിയെ ഇത്രമാത്രം ആത്മാര്‍പ്പണത്തോടെ സമീപിച്ച ആളുകള്‍ ചുരുക്കമാവും. എന്നും അഷ്ടാംഗഹൃദയം പാരായണം ചെയ്യുന്നതോടൊപ്പം വൈദ്യരംഗത്ത് സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ അറിയാനുള്ള വായനയാണ് അദ്ദേഹത്തെ സമകാലീനനാക്കിത്തീര്ക്കുന്നത്. മാത്രമല്ല തന്റെ ഒപ്പം പ്രവര്‍ത്തിയ്ക്കുന്നവരും അങ്ങനെയാവണമെന്ന് അദ്ദേഹം ആശിയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് വായിച്ചതെല്ലാം മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കാന്‍ അദ്ദേഹം നിരന്തരം നിഷ്കര്‍ഷിയ്ക്കുന്നത്.
പുസ്തകത്തിന്റെ അവസാനം പി. കെ. വാരിയരുമായി ഡോ. മുരളീധരന് നടത്തിയ ദീര്‍ഘമായ അഭിമുഖസംഭാഷണമാണ്. തന്റെ നീണ്ട ചികിത്സാജീവിതത്തിനിടയില് ആര്‍ജ്ജിച്ച അനുഭവങ്ങളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും ഈ സംഭാഷണത്തെ വിലപ്പെട്ടതാക്കിയിട്ടുണ്ട്. ചികിത്സകന്റെ ധാര്മ്മികവ്യഥ, നൈതികത, വൈദ്യനും രോഗിയും തമ്മിലുള്ള ബന്ധം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചാവിഷയമാവുന്നുണ്ട്. പാപത്തിന്റെ ശമ്പളം മരണമാണെങ്കില്‍ പുണ്യം ജീവിതമാണെന്നാണ് ഡോ. വാരിയരുടെ നിലപാട്. ആ സങ്കല്പത്തിനോടൊത്താണ് ദയാവധത്തെ അദ്ദേഹം എതിര്‍ക്കുന്നതും. മറ്റുള്ള ചികിത്സാമാര്ഗ്ഗങ്ങളോട് അദ്ദേഹത്തിന് സഹകരണത്തിന്റെ സമീപനമാണ്. ഈ തുറന്ന സമീപനത്തില്‍ ആ മനസ്സിന്റെ വലുപ്പം വെളിപ്പെടുന്നുണ്ട്.
`കൈലാസനാഥനു മുമ്പില്‍' എന്ന ആദ്യലേഖനത്തില്‍ ഡോ. കെ. മുരളീധരന് എഴുതുന്നു: ആയുഃസൂക്തത്തിന്റെ പതിഞ്ഞ സ്വരം കാതില്‍ പതിയുമ്പോള്‍ വലതു കൈപ്പത്തി ഹൃദയത്തോടു ചേര്‍ത്തിപ്പിടിച്ചു പ്രാര്‍ത്ഥിയ്ക്കുന്നു. `വേദനകളുടെ സ്വകാര്യഭാഷ അറിയുന്ന ഈ മഹാനുഭാവന് ഒരു പുരുഷായുസ്സു മുഴുവന്‍ വര്ധിതതേജസ്സായി ഞങ്ങള്‍ക്കു മുന്നിലുണ്ടാകണേ!' അത്തരമൊരു പ്രാര്‍ത്ഥനയാണ് ഈ പുസ്തകം അടച്ചുവെയ്ക്കുമ്പോള്‍ എന്റെ മനസ്സിലുമുണ്ടായത്.
ഈ രണ്ടു പുസ്തകങ്ങള്‍ വഴിയുള്ള പരിചയത്തിനു പുറമേ ഡോ. വാരിയരെ ചികിത്സാര്‍ത്ഥമോ അല്ലാതെയോ നേരിട്ടു കണ്ടിട്ടുള്ളവരുടെ അനുഭവവിവരണങ്ങളും അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. എന്റെ സഹോദരീഭര്‍ത്താവ് ആലത്തിയൂര്‍ നാരായണന് നമ്പിയുടെ ഗുരുനാഥനായിരുന്നു അദ്ദേഹം. അവിടെ പഠിയ്ക്കുമ്പൊഴേ തുടങ്ങിയ പരിചയം ആര്യവൈദ്യശാലയുടെ നേഴ്സിങ്ങ് ഹോമില്‍ ജോലി ചെയ്യുന്ന കാലത്തും പിന്നീടും തുടര്‍ന്നു. ഡോ. വാരിയരില്‍നിന്ന് കിട്ടിയ സ്നേഹവാത്സല്യങ്ങളേക്കുറിച്ചു പറയുമ്പോഴൊക്കെ അദ്ദേഹത്തിന്റെ ശബ്ദം ഇടറുമായിരുന്നു.
ആര്യവൈദ്യശാലയില്‍ പോവാനും ഡോ. കെ. മുരളീധരന്, ഡോ. പി. എം. വാരിയര്‍, ഡോ. ടി. എസ്. മുരളി, ഡോ. രാമന്‍കുട്ടി വാരിയര്‍ തുടങ്ങിയവരുമായി സൗഹൃദം പങ്കിടാനും അതു പുതുക്കാനും പലവട്ടം അവസരമുണ്ടായിട്ടുണ്ട്. അവരില്‍നിന്നെല്ലാം ഡോ. പി. കെ. വാരിയരുടെ വിവിധമുഖങ്ങള്‍ പരിചയപ്പെടാനുമായിട്ടുണ്ട്.
കേട്ടുമാത്രം അറിഞ്ഞിരുന്ന ഈ മഹാനുഭാവനെ മൂന്നോ നാലോ പ്രാവശ്യം നേരിട്ടുകാണാന്‍ അവസരമുണ്ടായി. രാവിലെ ശുഭ്രവസ്ത്രധാരിയായി സമയനിഷ്ഠയോടെ തന്റെ മുറിയിലേയ്ക്കുള്ള കടന്നുവരവ് ഒരു കാഴ്ച തന്നെയാണ്. ആരും ആദരത്തോടെ എഴുന്നേറ്റുനിന്നുപോവും. നാരായണന് നമ്പിയുമായുള്ള ബന്ധം പറഞ്ഞ് അദ്ദേഹവുമായി രണ്ടുവാക്ക് സംസാരിയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. അതെല്ലാം എന്നും ഓര്‍മ്മയില്‍ സൂക്ഷിയ്ക്കാനുള്ള മുഹൂര്‍ത്തങ്ങളാണ്.
ഡോ. പി. കെ. വാരിയര്‍ക്ക് നൂറു തികയുകയാണ്. ഈ ഒരു നൂറ്റാണ്ടിനുള്ളില്‍ ആരോഗ്യരംഗത്ത് അദ്ദേഹം മുന്‍നടത്തിയ സംരംഭങ്ങളും വെട്ടിത്തുറന്ന നേര്‍വഴികളും സ്മരിയ്ക്കപ്പെടാതെ പോവില്ല. വലിയ തോതില്‍ ആഘോഷിയ്ക്കപ്പെടേണ്ട മുഹൂര്‍ത്തമാണത്. പ്രതികൂലപരിതഃസ്ഥിതിയില് അതിന് നമുക്ക് പരിമിതികളുണ്ട്. അക്ഷരം കൊണ്ടു തീര്‍ക്കുന്ന ഈ അഞ്ജലിയില്‍ ഒരിടം തന്നതിന് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഈ ചെറിയ കുറിപ്പ് അവസാനിപ്പിയ്ക്കുകയാണ്. ഡോ. പി. കെ. വാരിയര്‍ നീര്‍ത്തിയ കുടയ്ക്കുള്ളില് വെയിലും മഞ്ഞും മഴയുമേല്‍ക്കുന്ന നൂറുകണക്കിന് അശരണര്‍ക്ക് ഇനിയുമിനിയും അഭയം കിട്ടുമാറാകട്ടെ!
(പി. കെ. വാരിയര്‍ക്ക് നുറു തികഞ്ഞ വേളയില്‍ എഴുതിയ കുറിപ്പ്.
ഇന്ന് അദ്ദേഹം നമ്മളെ വിട്ടുപോയിരിയ്ക്കുന്നു.)