മികച്ച പാര്‍ലമെന്റേറിയനെന്ന് പേരുകേട്ട പി.രാജീവ് പിണറായി മന്ത്രിസ‘ഭയില്‍ വ്യവസായവകുപ്പ് മന്ത്രിയായപ്പോള്‍ ശുഭപ്രതീക്ഷവെച്ചുപുലര്‍ത്തിയവരെ നിരാശപ്പെടുത്തുന്ന രീതിയിലാണ് കഴിഞ്ഞദിവസം അദ്ദേഹം സംസാരിച്ചത്, ഒരു മൂന്നാംകിട സഖാവിനെപ്പോലെ. കിറ്റക്‌സ് സാബു കേരളത്തില്‍ മുതല്‍മുടക്കാനിരുന്ന 3500 കോടി അന്യസംസ്ഥനത്തേക്ക് കൊണ്ടുപോകുന്നെന്ന് കേട്ടപ്പോള്‍ അതിന് തടയിടാന്‍ ശ്രമിക്കതെ അദ്ദേഹത്തെ പഴിക്കാനാണ് മന്ത്രി ശ്രമിച്ചത്. കിറ്റക്‌സില്‍ നടന്ന ഉദ്യഗസ്ഥറെയ്ഡ് ലോകംമൊത്തംഅറിഞ്ഞിട്ടും കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. വാര്‍ത്ത കേട്ടപാടെ ഇന്‍ഡ്യയിലെ ഒന്‍പത് സംസ്ഥാനങ്ങള്‍ വന്‍ഓഫറുകളുമായി സാബുവിനെ സമീപിക്കയുണ്ടായി. അവര്‍ക്ക് സാബുവിനെയല്ല അദ്ദേഹത്തിന്റെ വ്യവസായത്തെയാണ് വേണ്ടത്. 35000 ആളുകള്‍ക്ക് തൊഴില്‍കൊടുക്കുന്ന വ്യവസായം തങ്ങളുടെ സംസ്ഥനത്തേക്ക് കൊണ്ടുവരാന്‍ അവര്‍ മത്സരിക്കയായിരുന്നു. നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും ആന്ധ്രയും തെലുങ്കാനയും അതില്‍ ഉള്‍പെടുന്നു. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തും ഒട്ടും പിന്നിലല്ല.
ഇപ്പോള്‍ കേള്‍ക്കുന്നത് തെലുങ്കാന സര്‍ക്കാര്‍ സാബുനെയും കൂട്ടരെയും കിഡ്‌നാപ്പ് ചെയ്തുകൊണ്ട് പോയെന്നാണ്. അവര്‍ അതിനുവേണ്ടി ഒരു പ്രൈവറ്റ് ജെറ്റുതന്നെ കൊച്ചിയിലേക്ക് അയക്കുകയുണ്ടായി. അണ്ടിപോയ അണ്ണാന്റെ അവസ്ഥയിലാണ് എല്‍ഡിഎഫും യുഡിഎഫും. കിറ്റക്‌സ് കമ്പനിയില്‍ നിരന്തരമായ ഉദ്യോഗസ്ഥ റെയ്ഡ് നടന്നെങ്കില്‍ എന്തുകൊണ്ട് സാബു പരാതിപ്പെട്ടില്ല എന്നാണ് മന്ത്രി ചോദിക്കുന്നത്. വിളവുതിന്നുന്ന വേലിയോട് പരാതിപ്പെട്ടിട്ട് എന്തുകാര്യമെന്ന് സാബുവിന്റെ മറുപടി. തന്റെവീട്ടില്‍കയറി അതിക്രമംകാട്ടിയവന്റെ വീട്ടില്‍പോയി പരാതിപറയാഞ്ഞതെന്താ എന്ന് ചോദിക്കുന്നതുപോലെയുണ്ടല്ലോ രാജീവേ താങ്കളുടെ ചോദ്യം
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് സര്‍ക്കാരും മന്ത്രിയും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. വെറുതെ പറയാതെ പ്രവര്‍ത്തിച്ച് കാണിക്ക് രാജീവേ. സൗഹൃദം കൂടിപ്പോയതുകൊണ്ടാണല്ലൊ കേരളത്തിലെ വ്യവസായികളെല്ലാം അന്യസംസ്ഥാനങ്ങളിലേക്ക് കിടിയേറിയത്. ഇപ്പോള്‍ കിറ്റക്‌സും പോകാനൊരുങ്ങുന്നു. ഇനി ആരെങ്കിലും മുതല്‍മുടക്കാന്‍ കേരളത്തിലേക്ക് വരുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ. ലോകവ്യാപകമായി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന യൂസഫലിപോലും അസംതൃപ്തനാണ്. തിരുവനന്തപുരത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതുമായ മാളിന്റെ നിര്‍മ്മാണത്തിന് താനനുഭവിക്കുന്ന പ്രയാസങ്ങളെപ്പോറ്റി അദ്ദേഹം കഴിഞ്ഞദിവസം എണ്ണിയെണ്ണി പറയുകയുണ്ടായി.
മലയാളികള്‍ എല്ലാരാജ്യങ്ങളിലുമുണ്ട്. അവരില്‍ വന്‍ധനവാന്മാരുമുണ്ട്. തങ്ങളുടെ മാതൃസംസ്ഥാനത്ത് മുതല്‍മുടക്കാനാണ് അവരെല്ലാം ആഗ്രഹിക്കുന്നത്. അവരെ ശത്രുക്കളെപ്പോലെ കണക്കാക്കുന്ന രാഷ്ട്രീയക്കാരും സര്‍ക്കാരുമാണ് കേരളത്തിലുള്ളത്. നോക്കുകൂലിയെന്ന തെമ്മാടിത്തരം ആവിഷകരിച്ചത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ്. കഴക്കൂട്ടത്ത് ബിസ്ക്കറ്റ് ഫാക്ട്ടറി സ്ഥാപിക്കാനൊരുങ്ങിയ ഒരു പ്രവാസി മലയാളിക്ക് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെപറ്റി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. ലോഡ് ഇറക്കുന്നതിന് തൊഴിലാളികള്‍ അമിതമായകൂലി ആവശ്യപ്പെട്ടതുകാരണം നിര്‍മ്മാണം നിറുത്തിവെയ്‌ക്കേണ്ടിവന്നു അദ്ദേഹത്തിന്. തൊഴിലാളി സമരങ്ങള്‍കൊണ്ട് പൂട്ടിപ്പോയ അനേകം ബിസിനസ്സ് സ്ഥാപനങ്ങള്‍ സ്മാരകശിലകള്‍പോലെ നാട്ടിലെങ്ങും കാണാന്‍ സാധിക്കും. കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് അവരുടെ പാര്‍ട്ടി വളരണമെന്നല്ലാതെ വ്യവസായങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹമില്ല. മുതലാളിയെ തൊഴിലാളികളുടെ ശത്രുവായി കണക്കാക്കാനാണ് അവര്‍ അനുയായികളെ പഠിപ്പിക്കുന്നത്. മുതലാളി ഉണ്ടെങ്കിലല്ലേ തൊഴിലാളി ഉണ്ടാവുകയുള്ളു.
വി.ഡി. സതീശന്‍ പ്രതിപക്ഷനേതാവായപ്പോള്‍ കോണ്‍ഗ്രസ്സ് പുനര്‍ജീവിക്കുമെന്ന് ആശിച്ചവര്‍ നിരാശപ്പെടുകയാണ്. അദ്ദേഹവും രാജീവ് മന്ത്രിയുടെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് സതീശന്റെ അഭിപ്രായം. പിന്നെങ്ങനെ ഇരുപത്തെട്ടാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടുവെന്ന് സതീശനും രാജീവും വിശദീകരിക്കണം. വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് തെലുങ്കാന സര്‍ക്കാര്‍ സാബുവിനെ കൊണ്ടുപോയത്. കേരളത്തില്‍ തനിക്ക് ഉപകാരങ്ങളൊന്നും കിട്ടിയില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ ഇവിടെത്തന്നെ തുടരാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറയുന്നത്.
കിറ്റക്‌സ് അന്യസംസ്ഥാനത്തേക്ക് പോകുന്നതില്‍ സന്തോഷിക്കുന്ന മൂന്ന് പ്രമാണികള്‍ കേരളത്തിലുണ്ട്. പി. ടി. തോമസ്സ് , ബെന്നി ബഹനാന്‍, കുന്നത്തുനാട് എം എല്‍ എ. ശ്രീനിജന്‍. പിന്നെ ഇവരുടെ അനുചരന്മാരും. കിറ്റക്‌സ് പോയാല്‍ ടൊന്റി ടൊന്റിയെന്ന അവരുടെ രാഷ്ട്രീയ പ്രസ്ഥാനം ചത്തടങ്ങും. അപ്പോള്‍ കിഴക്കമ്പലവും സമീപ പഞ്ചായത്തുകളും അടുത്ത ഇലക്ഷനില്‍ കൈക്കലാക്കാം. അഴിമതി ഭരണം കാഴ്ചവെച്ച് കീശ വീര്‍പ്പിക്കാം. വെറും 25000 രൂപമാത്രം ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ശ്രീനിജന്‍ ഇപ്പോള്‍ ശതകോടീശ്വരനാണ്. രാഷ്ട്രീയം ഇത്രനല്ല ബിസിനസ്സാണോ ശ്രീനിജാ. പി.ടി.യുടെയും ബെന്നിയുടെയും ആസ്ഥി എത്രയാണാവോ. മോശമാകാന്‍ തരമില്ല. ജനസേവനമാണല്ലൊ തൊഴില്‍. നഷ്ടപ്പെടാന്‍ ഇവര്‍ക്കൊന്നുമില്ല., കിറ്റക്‌സിലെ പതിനയ്യായിരം തൊഴിലാളികള്‍ക്കുമാത്രം.
സാം നിലമ്പള്ളില്‍.