നാർസിസം എന്ന വാക്കിൻറെ ഉത്ഭവം ഗ്രീക്ക് മിത്തോളജിയിൽ നിന്നാണ്. സുന്ദരനായ യുവ നായാട്ടുകാരൻ ആയിരുന്നു നാർസിസസ്. സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ബോധവാനായിരുന്ന നാർസിസ്സസ് അതിൽ അഹങ്കരിക്കുകയും ചെയ്തു. അമിതമായ സ്വയം സ്നേഹം നിമിത്തം തന്നെ സ്നേഹിക്കുന്നവരെനാർസിസസ്സ് അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്തു. നാർസിസിനോടുള്ള അമിത ആരാധന നിമിത്തം ചിലർ സ്വയം ജീവൻ ഒടുക്കി. ഗ്രീക്ക് പുരാണത്തിൽ വിവിധ
രീതികളിൽ നാർസിസിൻറ്റെ കഥകൾ കാണാം. നാർസിസ്സസ് നദി ദേവനായ സെഫിസ്സസിന്റെയും വനദേവത ലിറിയോപ്പിന്റെയും മകനായിരുന്നു എന്ന് ചില കഥകളിൽ കാണാം. ചന്ദ്രദേവതയായ സെലീൻറ്റെയും അവളുടെ കാമുകൻ എൻഡിമിയോണിൻറ്റെയും മകനായിട്ടും കാണാം.
നാർസിസസ് കാട്ടിൽകൂടി നടക്കുമ്പോൾ മാറ്റൊലി (എക്കോ) എന്ന പർവത ദേവത അയാളെ കണ്ടു പ്രണയപരവശയായി അവൾ നാർസിസസിനെ സദാ അനുഗമിച്ചു. ആരോ തന്നെ
പിന്തുടരുന്നുവെന്ന് നാർസിസസിനു തോന്നി; "ആരാണ് അവിടെ?" എന്ന് അവൻ ചോദിച്ചു. അതെ ശബ്ദം മാറ്റൊലി പലതവണ ആവർത്തിച്ചു. ഒടുവിൽ മാറ്റൊലിഅവളുടെ വ്യക്തിത്വം വെളിപ്പെടുത്തി അവനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചു. പക്ഷേ നാർസിസസ് ഒഴിഞ്ഞുമാറി. തൻറ്റെ പുറകെ വരരുതെന്ന് താക്കീതും കൊടുത്തു.
എക്കോ ജീവിതകാലം മുഴുവൻ ദുഃഖത്തിൽ ഏകാന്തമായ അ താഴ്വരയിൽ ജീവിച്ചു.നെമിനീസ് എന്ന പ്രതികാര ദേവത ഈ വിവരം അറിഞ്ഞു രോഷാകുലയായി നാർസിസസിനോട് പ്രതികാരം ചെയ്യുവാൻ തീരുമാനിച്ചു. വേനൽക്കാലത്തെ വേട്ടയാടൽ നിമിത്തം ദാഹം പൂണ്ട നാർസിസസിനെ നേമിസസ് ഒരു തടാകത്തിലേക്ക് നയിച്ചു. സുന്ദരമായ സ്വന്തം പ്രതിച്ഛായ ജലനിരപ്പിൽ കണ്ട നാര്സിസസ്സ് അത് തൻറ്റെ സ്വന്തം പ്രതിച്ഛായയാണെന്ന് തിരിച്ചറിയാതെ അതിൽ അനുരക്തനായി അവസാനം മഞ്ഞയും വെള്ളയും നിറങ്ങളുള്ള പുഷ്പമായി മാറി. ചില കഥകളിൽ നാർസിസസ് ആത്മഹത്യ ചെയ്തു എന്നും, തൻറ്റെ ഇരട്ട സഹോദരിയിൽ അയാൾ അനുരക്തനായി എന്നും കാണാം.
നാർസിസസം എന്ന മനോരോഗം:
ഒരു വ്യക്തി സ്വയം തൻറ്റെ തന്നെ ലൈംഗിക വസ്തുവായി 'അമിത സ്വയംഭോഗം'നടത്തുന്ന അവസ്ഥക്ക്; നാർസിസിനെപ്പോലെ എന്ന പേര് 1898-ൽ ലൈംഗികശാസ്ത്രജ്ഞൻ ഹാവ്‌ലോക്ക് എല്ലിസ് ഉപയോഗിച്ചു. പിന്നീട് ലൈംഗിക വികലതകൾ "നാർസിസിസം" എന്നറിയപ്പെട്ടു. വീമ്പ്അടി, പൊങ്ങച്ചം, ആത്മ പ്രശംസ, ഞാൻഎന്ന ഭാവം ഇവയെയൊക്കെ സൈക്കോളജിയുടെ തുടക്കത്തിൽ നാർസിസിസം എന്ന്വിളിക്കപ്പെട്ടു. "നാർസിസിസം: ഒരു ആമുഖം" എന്ന സിഗ്മണ്ട് ഫ്രോയിഡിൻറ്റെ1914 ലെ പ്രബന്ധം ശ്രദ്ധേയമാണ്. വ്യക്തിത്വ വൈകല്യങ്ങളെ -നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ- എന്നറിയപ്പെടുന്നു.
ഇന്നത്തെ സമൂഹത്തിൽ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ {എൻ പി ഡി}ഉള്ളവരുടെ സംഘ്യ വളരെ കൂടുതലാണ്. 'താൻ വലിയ ഒരു സംഭവം' തന്നെയാണ് എന്ന്കരുതുന്ന ഇവരെ മതത്തിലും, രാഷ്ട്രീയത്തിലും സാമൂഹ്യ സംഘടനകളിലും ഒക്കെധാരാളം കാണാം. എവിടെച്ചെന്നാലും സ്റ്റേജിൽ വലിഞ്ഞു കയറുന്ന ഇത്തരക്കാർമലയാളികളുടെ ഇടയിൽ ധാരാളം ഉണ്ടല്ലോ. പുരാണത്തിലെ നാർസിസിസിനെപ്പോലെ സ്വയംസ്നേഹിക്കുക എന്നതല്ല സൈക്കോളജിയുടെ ഭാഷ്യത്തിൽ നാർസിസിസ്റ്റിക്പേഴ്സണാലിറ്റി ഡിസോഡർ. എൻ.പി ഡി ഉള്ളവർ കപടതയാണ് പ്രദർശിപ്പിക്കുന്നത്.
അവർക്ക് ഇല്ലാത്തതു ഉണ്ട് എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ അവർ പലകപട നാട്യങ്ങളും സൂത്രങ്ങളും പ്രയോഗിക്കും. ഊതി വീർപ്പിച്ച വ്യക്തിത്വം,അപകർഷത നിറഞ്ഞ മനോഭാവം, സുരഷിതർ അല്ല എന്ന തോന്നൽ, വിവരക്കുറവ്, താണബുദ്ധി നിലവാരം, കുറഞ്ഞ വിദ്യാഭ്യാസം , തകർന്ന ബന്ധങ്ങൾ, അനുകമ്പഇല്ലായ്മ്മ, തന്നെ മറ്റുള്ളവർ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യണംഎന്ന മനോഭാവം. താൻ പറയുന്നത് മാത്രമാണ് ശരി, തന്നെ വിമർശിക്കുന്നവർതൻറ്റെ ശത്രുക്കൾ ആണ് - ഇവയൊക്കെ എൻ .പി.ഡി ഉള്ളവരിൽ കാണാം.വിമർശിക്കപ്പെട്ടാൽ ഇവർ പെട്ടെന്ന് പ്രകോപിതരാകുകയും പൊയ്‌മുഖം വലിച്ചെറിഞ്ഞു തനി രൂപം കാട്ടുകയും ചെയ്യും.
ഇവർ രാഷ്ട്രീയ നേതാക്കൾ എങ്കിൽ അവരുടെ ആശയങ്ങൾ ദേശസ്നേഹമാണ്. അതിനാൽ അയാളെ എതിർക്കുന്നവർ രാജ്യദ്രോഹികൾ ആണ് എന്നവർ പ്രചരിപ്പിക്കും. നുണകൾആവർത്തിച്ചു അത് സത്യമാണെന്നു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുംശ്രമിക്കും. ഇവർ മത നേതാക്കൾ ആണെങ്കിൽ അവരെ എതിർക്കുന്നവർക്കെതിരെ നിരീശരവാദികൾ എന്ന വജ്രായുധവും ഉപയോഗിക്കും. എതിരാളികളെ ഒറ്റപ്പെടുത്തിആക്രമിക്കുക എന്നതാണ് അവരുടെ തന്ത്രം.
നാർസിസിസ്റ്റിക് മനോരോഗത്തിന് ഫലപ്രദമായ ചികിൽസ ഉണ്ടെന്ന്തോന്നുന്നില്ല. രോഗ കാരണങ്ങളും വെക്തമായി അറിവില്ല. സിഫില കുടുംബം,മാതാപിതാകുട്ടി ബന്ധം, ജെനിറ്റിക്കലായി ലഭിച്ച കാരണങ്ങൾ, തലച്ചോറിൽനടക്കുന്ന രാസ മാറ്റങ്ങൾ ഇവയൊക്കെ കാരണങ്ങൾ ആണ്. ഒരുവന് കുട്ടിക്കാലത്തുലഭിക്കുന്ന അമിതമായ പ്രശംസ, കുറ്റാരോപണം, വിമർശനം; ഇവയൊക്കെ ഒരു
വ്യക്തിയെ നാർസിസിസ്റ്റിക് ആക്കി മാറ്റാം. പൊതുവെ പുരുഷൻമ്മാരിലാണ്സ്ത്രീകളെക്കാൾ കൂടുതൽ ൻപിഡി കാണുന്നത്. കുട്ടിക്കാലത്തു പലരിലുംനാര്സിസിറ്റിക് പ്രവണത കാണാം. എന്നാൽ കൗമാരത്തിലും യുവത്വത്തിലും അത്തരംപെരുമാറ്റം തുടർന്നാൽ അത് രോഗ ലക്ഷണം ആണ്. 'ബാലൻ നടക്കേണ്ടുന്ന വഴിയിൽഅവനെ നടത്തുക, അവൻ വ്യദ്ധൻ ആയാലും അത് വിട്ടുമാറില്ല' എന്നത് ഇവിടെ
പ്രസക്തം ആണ്. ദുർവാശി പിടിച്ചു കരയുന്ന കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും സംതിർപ്ത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നതുംഅവരുടെ പേഴ്സണാലിറ്റിക്കു ഗുണകരമല്ല. സ്വന്തം മക്കളെ അമിതമായി പുകഴ്ത്തുക, അവർ എന്ത് കൊപ്രാന്തം കാട്ടിയാലും അതിനെ പുകഴ്ത്തുക, അതുപോലെ
അമിതമായി ശകാരിക്കുക, മറ്റുള്ളവരുമായി താരതമ്യം ചെയ്യുക, ഇവയൊക്കെ കുട്ടിയുടെ വ്യക്തിത്വത്തിന് ഹാനികരമാണ്. സ്പടികം സിനിമയിലെ തിലകൻ അഭിനയിച്ച കണക്കുമാസ്റ്ററെപ്പോലെയുള്ള മാതാപിതാക്കൾ നാർസിസ്റ്റുകളെ വാർത്തെടുക്കുന്നു. കുട്ടികളുടെ ബുള്ളിസവും വളരുതോറും അപകടത്തിലേക്ക് നയിക്കുന്നു. 'എൻറ്റെ മോൻ വളരെ മിടുക്കനാണ്, അവൻ ആരെയും വെറുതെ വിടില്ല' എന്ന കമൻറ്റുകൾപോലും കുട്ടികളുടെ ദുർവാശിയും ചട്ടംമ്പിത്തരവും പ്രോത്സാഹിപ്പിക്കുന്നു എന്ന വസ്തുത മിക്കവാറും മാതാപിതാക്കൾക്ക് അറിവില്ല. ഇത്തരം കുട്ടികൾ വളരുമ്പോൾ കുടുംബത്തിൽ മാത്രമല്ല സമൂഹത്തിലും, സ്കുളുകളിലും ജോലിസ്ഥലത്തും മറ്റുള്ളവരുമായി പൊരുത്തപ്പെട്ടു പോകുവാനുള്ള
കഴിവും മനോഭാവവും കുറഞ്ഞവരായി മാറുന്നു. അപ്പോൾ ഉണ്ടാകുന്ന അപകർഷത
മറക്കുവാൻ അവർ നാർസിസിറ്റിക്ക് ആയി പരിണമിക്കുന്നു. ഇവർ ഡിപ്രഷൻ, ഉൽക്കണ്ട, ശാരീരിക രോഗങ്ങൾ, മയക്കുമരുന്നുകൾ, ലഹരി, ആൽമഹത്യ പ്രവണത എന്നിവക്കൊക്കെ പെട്ടെന്ന് അടിമകളായി മാറുന്നു.
നാർസിസിറ്റിക് വ്യക്തിത്വത്തിൻറ്റെ കാരണങ്ങൾ വെക്തമായി അറിവില്ലെങ്കിലുംഅതിനാൽത്തന്നെ ഫലപ്രദമായ രോഗ നിവാരണ മാർഗങ്ങൾ ഇല്ല എങ്കിലും രോഗ ലക്ഷണങ്ങൾ കാണുമ്പോൾ മനശാസ്ത്ര വിദഗ്ദ്ധരുടെ സഹായം തേടണം. -സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല.