Image

സ്ത്രീ, സ്ത്രീപക്ഷം സമൂഹം (അമ്പഴയ്ക്കാട്ട് ശങ്കരൻ)

Published on 06 July, 2021
സ്ത്രീ, സ്ത്രീപക്ഷം സമൂഹം (അമ്പഴയ്ക്കാട്ട് ശങ്കരൻ)
വിസ്മയയുടെ കൊലപാതകം എന്ന് സംശയിക്കപ്പെടുന്ന മരണം (വ്യക്തിപരമായ അതൊരു കൊലപാതകം ആണെന്ന് കരുതുന്ന ആളാണ്‌ ഞാൻ, പക്ഷെ നിലവിലുള്ള ഉള്ള നിയമവ്യവസ്ഥിതി അത് സ്ഥിരീകരിക്കുന്നതിനുമുമ്പായി പറയുന്നില്ലെന്ന് മാത്രം) കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണല്ലോ. നമ്മുടെ നാട്ടിലെ പുരോഗമന സമൂഹം കരുതിയിരുന്നതുപോലെ സാമുഹികമായി കേരളം അത്രയൊന്നും പുരോഗതി പ്രാപിച്ചിട്ടില്ല എന്ന് ശബരിമല അനുഭവം നമ്മളെ പഠിപ്പിച്ചു. വ്യവസ്ഥാപിത, നവ മാദ്ധ്യമങ്ങളിൽ അതിന്റെ ചർച്ച ഉപരിവിപ്ലവമായും അല്ലാതെയും നടക്കുന്നുണ്ട്. ചർച്ചകൾ നല്ല കാര്യം തന്നെയാണ്‌. അനീതിക്കെതിരായ ഏത് പ്രവർത്തനവും ശ്ലാഘിക്ക്യപ്പെടേണ്ടതുമാണ്‌. ചർച്ച ചെയ്യാൻ മടിക്കുകയോ, ഭയപ്പെടുകയോ, ബോധപൂർവം മറയ്ക്കുകയൊ ചെയ്യുന്ന ചില പ്രവണതകൾ കാണുന്നുമുണ്ട്. സാമൂഹ്യ യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടച്ച്, വളരെ സങ്കിർണ്ണമായ ഒരു വിഷയത്തെ സമഗ്രമായി അപഗ്രഥിക്കുന്നതിനും ശരിയായ നിലപാടുകൾ സ്വീകരിച്ച് ദിർഘകലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും പകരം അപ്രധാനമായ ഒന്നോ രണ്ട് വിഷയങ്ങളൂന്നിയുള്ള ചർച്ചകളാണ്‌ ഏറിയകൂറും പല കോണുകളിൽനിന്നും കാണുന്നത് എന്ന് പറയാതെ വയ്യ. ഇരുട്ടി വെളുക്കന്നതിനുമുൻപ് ഒന്നും പരിഹരിക്കാനും കഴിയില്ലെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്‌.

ചർച്ചകളുടെ ഒരു പൊതുസ്വഭവം

നമ്മുടെ ഭരണഘടനയും നിലവിലുള്ള നിയമങ്ങളും പര്യാപ്തമാണെന്നും സ്ത്രീകൾ ധൈര്യത്തോടെ അധികാരികളെ സമീപിക്കാൻ തായ്യാറായാൽ മതിയെന്ന് ഒരു അഭിപ്രായവും, അതല്ല, നിയമം മാത്രം പോരാ സർക്കാരുകളുടേയും രാഷ്ട്രിയ പാർട്ടികളുടേയും പൊതുസാമൂഹത്തിന്റെയാകെയും ശക്തമായ ഇടപെടലുകൾ വേണമെന്ന് മറ്റൊരു അഭിപ്രായവും ഗൗരവമായ ചർച്ചകളിൽ പങ്കെടുക്കുന്നവരിൽനിന്നും കേൾക്കുന്നുണ്ട്. കേരളത്തിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ അഭിപ്രായത്തിൽ ഭാഗികമായി ശരിയുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥനങ്ങളിലേയും അവസ്ഥ ഒരു പക്ഷെ അതാകാൻ സാദ്ധ്യതയുമില്ല. എന്നിരുന്നാലും രണ്ടാമത്തെ അഭിപ്രായത്തോടാണ്‌ ഞാൽ കൂടുതൽ യോജിക്കുന്നത്. അതിനുള്ള കാരണം പതിറ്റാണ്ടുകളായി നവോത്ഥാന-ഉത്പതിഷ്ണു-പുരോഗമന-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കുറൂള്ള ഒരു മണ്ണിൽ ശബരിമല പോലെയുള്ള വിഷയങ്ങളിൽ ജനതയുടെ ഭൂരിപക്ഷമല്ലെങ്കിലും വലിയ ഒരു വിഭാഗം എടുത്ത നിലപാട് അതിശയകരമാണ്‌ എന്നുള്ളതാണ്‌.

വിദ്യഭ്യാസവും സാമൂഹ്യബോധവും

ഇന്ത്യയിൽ നിലവിലുള്ള വിദ്യഭ്യാസം ഒരു പൗരനെ സംബന്ധിച്ചടത്തോളം പൂർണ്ണാർത്ഥത്തിൽ ജനാധിപത്യ-പൗര-സാമുഹ്യ-രാഷ്ട്രീയ അവബോധങ്ങൾ നല്കുന്നതാണെന്ന് കരുതാൻ വയ്യ. നാം ഇന്ന് നല്കുന്ന വിദ്യഭ്യാസ കരിക്കുലത്തിൽ മാറ്റം വരുത്തണമെന്ന അഭിപ്രായം ശക്തമാണ്‌. ഭരണഘടന, പൗരനറിയേണ്ട പ്രാഥിമക നിയമങ്ങളും അവകാശങ്ങളും കടമകളും, സ്ത്രീക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും ഉള്ള പ്രത്യേക നിയമങ്ങളും അവകാശങ്ങളും, തൊഴിൽനിയമങ്ങൾ തുടങ്ങി എന്തെല്ലാം കരിക്കുലത്തിൽ നിർബന്ധമാക്കണോ അതെല്ലാം എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച ചെയ്ത് നടപ്പാക്കണം. ലിംഗഭേദ (gender) വിഷയങ്ങൾ, സ്ത്രീ-പുരുഷ ബന്ധങ്ങളുമായിയുള്ള വിഷയങ്ങൾ, വ്യക്തി സ്വകാര്യത സ്ംബന്ധിച്ച അവബോധം നല്കുന്ന വിഷയങ്ങൾ തുടങ്ങിയവ കരിക്കുലത്തിന്റെ ഭാഗമാക്കണം. പ്രൈമറി തലം തൊട്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള വിദ്യഭാസസ്ഥാപനങ്ങൾ  നിർത്തലാക്കുന്നതിന്‌ സമയബന്ധിത പരിപാടി ആവിഷ്ക്കരിക്കണം. ചില നിർദ്ദേശങ്ങൾ നല്കിയെന്നേയുള്ളു. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടേയും, വിദ്യഭ്യാസ വിചക്ഷണന്മാരുടേയും, പൊതുജനങ്ങളുടേയും അഭിപ്രായം സ്വരൂപിച്ച് ജനാധിപത്യ ചർച്ചയിലുടെ ഉരിതിരിഞ്ഞുവരുന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് മുന്നോട്ട് പോകണമെന്നാണ്‌ പറയനുള്ളത്.

സ്ത്രി പുരുഷ ബന്ധങ്ങളുടെ സങ്കീർണ്ണത

സ്ത്രീ-പുരുഷ ബന്ധം വളരെ സങ്കീർണ്ണമാണെന്ന് എല്ലാവർക്കും അറിയാം. ലൈഗീകത, സ്നേഹം, വെറുപ്പ്, വിധേയത്വം, കളങ്കം, മതം, പാപം, ആചാരങ്ങൾ തുടങ്ങി ഒരുപാട് വിഷയങ്ങൾ ആ സങ്കീർണ്ണതക്ക് ആഴം കൂട്ടുന്ന ഘടകങ്ങളാണ്‌. ഉപദേശിക്കൽ, ഗുണദോഷിക്കൽ, ഉത്ബോധിപ്പിക്കൽ തുടങ്ങിയ കൗൺസിലിങ്ങ് രീതികൾ കൊണ്ട് പരിഹരിക്കാവുന്നവയാണ്‌ പൊതുവെ ഇവയെല്ലാം. എന്നാൽ സ്ത്രീ-പുരുഷ ബന്ധത്തിലെ തുല്യത ഉറപ്പാക്കുന്നതിന്‌ നിലവിലുള്ള നിയമങ്ങൾ നടപ്പാകുന്നെണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ സർക്കാരിനും, നിയമ-നീതിന്യായ പാലകർക്കും, പൊതുസമൂഹത്തിനും ഉള്ള പങ്ക് ചെറുതല്ല.

സ്ത്രീ-പുരുഷ ബന്ധങ്ങളിൽ ചെറിയ അസ്വാരസ്യങ്ങളൂം വഴക്കുകളും സർവ സാധാരണമാണ്‌. ഇത്തരം അപസ്വരങ്ങൾ എങ്ങിനെ പരിഹരിക്കുമെന്നിടത്താണ്‌ ചില അതിർവരമ്പുകൾ അവശ്യമായി വരുന്നത്.  വാക്കാലുള്ള അധിക്ഷേപം, ശാരീരിക ആക്രമണം, ലൈംഗീക ആക്രമണം തുടങ്ങി നിരവധി തരത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നുണ്ട്. അപൂർവം പുരുഷന്മാരും. വാക്കാലുള്ള അധിക്ഷേപത്തിനെതിരെ സ്ത്രീയുടെ വാക്കുകൾ മുഖവിലക്കെടുക്കുന്ന രീതിയിൽ നിയമം നിർമ്മിക്കുകയോ, നിയമങ്ങൾ ഉണ്ടെങ്കിൽ അത് നടപ്പാക്കുകയൊ ചെയ്യണം. ശാരീരിക ആക്രമണവും, ലൈഗീക ആക്രമണവും, സ്ത്രീയോ കുടുംബാംഗങ്ങളോ വേണ്ടെന്ന് ആവശ്യപ്പെട്ടാൽ പോലും, നടന്നു എന്ന് തെളിവുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നുള്ളത് നിയമം മൂലം ഉറപ്പാക്കണം. തെളിവുകൾ ലഭിക്കാനുള്ള വിഷമങ്ങൾ പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥിതിയിൽ സർവസാധാരാണമാണെന്ന് അറിയാതെയല്ല ഇത് പറയുന്നത്. എന്നാൽ വിദ്യഭ്യാസവും, സാമൂഹ്യബോധവും, നിയമബോധവും സ്ത്രീകളെ അതിന്‌ പ്രാപ്തരാക്കുമെന്നാണ്‌ ഞാൻ കരുതുന്നത്.

കുടുംബ ബന്ധങ്ങളിലെ ആണധികാരം

ചരിത്രപരമായ കാരണങ്ങളാൽ ലോകത്തിൽ എല്ലായിടത്തും ആണധികാരം ഒരു യാഥാർഥ്യമാണ്‌. അതിനെ മറികടക്കാനുള്ള ശ്രമങ്ങൾക്ക് ഒരു സമരചരിത്രമുണ്ട്. സ്ത്രീ വിമോചന പ്രസ്ഥാങ്ങൾ നടത്തിയ സമരങ്ങൾ, ഇടതുപക്ഷ-പുരോഗമന-ഉല്പതിഷ്ണു പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങൾ, വ്യക്തിഗത പോരാട്ടങ്ങൾ എന്നിവ്  പൊതുയിടങ്ങളിലുള്ള ആൺ-പെൺ വിവേചനങ്ങളെ കുറച്ച് കൊണ്ടുവരുന്നതിന്‌ സഹായിച്ചിട്ടുണ്ട്.  പൊതുജനങ്ങൾക്ക് അപ്രാപ്യമായ കുടുംബത്തിനുള്ളിലെ സ്ത്രീവിരുദ്ധ ചിന്തകൾ, നിലപാടുകൾ, അവസ്ഥകൾ പലപ്പോഴും ഭീകരമാകുന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയുണ്ട്. പഴയ കൂട്ടുകുടുംബവ്യവസ്ഥിതിയെ മഹത്വവത്ക്കരിക്കുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ട്. സ്ത്രീയെ മെരുക്കി വിധേയപ്പെടുത്തുന്ന ഇടങ്ങളാണ്‌ കൂട്ടുകുടുംബങ്ങൾ. അതിൽ മെരുങ്ങിയ സ്ത്രീകൾ പിന്നീട് മെരുക്കലിന്റെ ഭാഗമായി തീരുന്നത് അതിശയകരമായ യാഥാർത്ഥ്യമാണ്‌. അണുകുടുംബങ്ങൾ വിവാഹമോചനം വർദ്ധിപ്പിക്കുന്നു എന്ന വിചിത്രവാദവും കേൾക്കാറുണ്ട്.

വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ഒരു കരാറാണ്‌. അത് സ്ത്രീ-പുരുഷ, സ്ത്രീ-സ്ത്രീ, പുരുഷ-പുരുഷ, മറ്റു നിർവചിക്കപ്പെട്ട വിവിധ ജീവശാസ്ത്ര വിഭാഗങ്ങൾ തമ്മിലാകാം. അതിൽ കുടുംബവും മത-ജാതി സ്ഥാപനങ്ങളും ഗവർന്മെന്റും എന്തിന്‌ ഇടപെടുന്നു എന്ന് കരുതുന്നവരുണ്ട്.   വിവാഹമോചനം വിധേയത്തിൽനിന്നുള്ള വിടുതിയും വിമോചനത്തിന്റെ ഒരു ഉപകരണവുമാണ്‌. അത്, സ്ത്രീ ഒരു പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗമെന്ന നിലക്ക്, അവരുടെ അവകാശമായി അംഗീകരിക്കയും നിയമനിർമ്മാണം നടത്തുകയും വേണം. അവർക്ക് ജനിക്കുന്ന കുട്ടികൾ എങ്ങിനെ വളരും എന്നുള്ളത് ഒരു നല്ല ചോദ്യമാണ്‌. പന്ത്രണ്ട് വയസ്സുവരെ, അച്ഛന്‌ കുട്ടിയെ സന്ദർശിക്കാനുള്ള അവകാശത്തോടെ, അമ്മയോടൊപ്പവും, അതിനുശേഷം, കുട്ടിയെ കൗൺസിലിങ്ങിന്‌ വിധേയമാക്കി കുട്ടിക്കിഷ്ടമുള്ള രക്ഷകർത്താവിനോടൊപ്പം വിടുകയും ചെയ്യാം (ഇത് പൊതുവെ പരിഗണിക്കാവുന്ന ഒരു നിർദ്ദേശം മാത്രമാണ്‌, ഇതിന്‌ സമാനമായ മറ്റു നിർദ്ദേശങ്ങളും ഉണ്ടാകുമെന്നറിയാം.). ഇതൊന്നും അത്ര ലളിത വിഷയങ്ങളല്ലെന്ന് വാദിക്കുന്നവരുണ്ടാകുമെന്ന് ഉറപ്പുണ്ട്. എന്നാൽ ആധൂനിക സമൂഹത്തിൽ, കുടുംബങ്ങളിൽ, സ്ത്രീപദവി പുരുഷനോടൊപ്പം ഉയരുന്നതോടെ ഇത്തരം വിഷയങ്ങൾ അപ്രധാനമാകുമെന്നാണ്‌ കരുതേണ്ടത്.

വിശ്വാസം മതം ആചാരം

മഹാഭൂരിപക്ഷം സന്ദർഭങ്ങളിലും വിശ്വാസം മതം ആചാരം എന്നിവ മനുഷ്യകുലത്തെ പിന്നോടിക്കാനേ ഉപകരിച്ചിട്ടുള്ളു.  സതിക്കനുകൂലമായ പ്രകടങ്ങൾ നടന്ന നാടും, ബലാൽസംഗം ചെയ്തവനെ വിവാഹം കഴിക്കാൻ നിർദ്ദേശിക്കുന്നവരുടെ നാടുമാണിതെന്നോർക്കണം! “ബോയ്സ് വിൽ ബി ബോയ്സ്”, “റെഡി ടു വെയ്റ്റ്” എന്ന മുറവിളികൾ കൂട്ടിയവരുടെ നാടും!! ആയിരക്കണക്കിന്‌ വർഷം മുമ്പെഴുതിയ ഗ്രന്ഥങ്ങൾ, സാഹിത്യ കൃതികളായി പരിഗണിക്കുന്നതിനുപകരം, ശാശ്വത സത്യങ്ങളും ചിന്തിക്കാതെ പിന്തുടരേണ്ടതാണെന്നും കരുതുന്നവരുടെ ലോകവും!!! ദേവാലയങ്ങളും, ആചാരങ്ങളും, ജാതി-മതസ്ഥാപനങ്ങളും മനുഷ്യസമൂഹത്തിന്‌ മുന്നോട്ട് പോകുന്നതിനും അവരുടെ മാനസികോല്ലാസത്തിനും ഉള്ള ഒരിടമെന്ന നിലയിൽ ഉയർത്തികൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രപഞ്ചത്തിന്റെ രഹസ്യവും, നിർവചിക്കാൻ കഴിയാത്ത ചില പ്രതിഭാസങ്ങളും, പ്രകൃതിയുടേയും ജീവജാലങ്ങളുടേയും മാസ്മരികതയും, ജനനം മരണം തുടങ്ങിയ അവസ്ഥകളും നിലനില്ക്കുന്നിടത്തോളം കാലം ഇത്തരം സ്ഥാപനങ്ങൾ അനിവാര്യമായിരിക്കാം. പക്ഷെ അത് മാറ്റത്തിന്‌ വിധേയമക്കാൻ കഴിയാത്തതാണെന്ന അതിന്റെ പ്രയോക്താക്കളുടെ അഹന്ത ഭരണഘടനക്കനുസൃതമായി നിയമം മൂലം അടിച്ചൊതുക്കണമെന്ന് പറയാതെ വയ്യ.

വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്‌ സ്ത്രീയേ “കെട്ടിച്ചയക്കുക” എന്നുള്ളത്. താലിയെന്ന കുരുക്കുമുറുക്കി സ്ത്രിയെ കന്നുകാലികളെ പോലെ അടുക്കളയാകുന്ന “തൊഴുത്തിൽ” കൊണ്ട് കെട്ടുകയാണ്‌ ആചാരം. ഈ ആചാരം വേണമോ വേണ്ടയോ എന്ന് പുരോഗമനസമൂഹം ഒന്നാകെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാതാപിതാക്കൾക്ക് പെണ്മക്കൾ ഒരു “ഭാരവും” ഓഴിവാക്കപ്പെടേണ്ട “വസ്തു”വുമാണ്‌. ഭ്രൂണാവസ്ഥവയിൽ തന്നെ പേൺകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന സംഭവങ്ങൾ സ്ത്രീധനമെന്ന ഭയപ്പെടുത്തുന്ന ബോധചിന്തയുടെ ബഹിർസ്ഫുരണമാണ്‌.  വിവാഹം ഒരു പുതിയ കുടുംബത്തിന്റെ ജനനമാണ്‌. അത് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കളുടെ കുടുംബമല്ല. രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിചേരലിനെ നിയന്ത്രിക്കാനോ അവരുടെ അനുവാദമില്ലാതെ വിഷയങ്ങളിൽ ഇടപെടാനോ കുടുംബാങ്ങൾക്കോ സമൂഹത്തിനോ യാതൊരു അവകാശവുമില്ല.

പങ്കാളിത്തവും വിവാഹപുർവ ലൈംഗീകതയും

ഇനി പറയാൻ പോകുന്ന വിഷയങ്ങൾ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളാണെന്നറിയാം. പെൺകുട്ടികളെ രണ്ടാം കിട വ്യക്തികളായി വളർത്തുന്ന കുടുംബങ്ങൾ കേരളത്തിൽ ഇപ്പോഴും കാണാൻ കഴിയും. അവരുടെ സ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പങ്ക് സങ്കടകരമാണ്‌. മീശ എന്ന നോവലിൽ “പെൺകുട്ടികൾ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്?” എന്നി ചോദ്യമടക്കം തുടർന്നുള്ള വിവരണം “ആൺകുട്ടികൾ എന്തിനാണ്‌ മുണ്ട് മടക്കിക്കുത്തി നെഞ്ച് വിരിച്ച്, മേല്മുണ്ട് തോളത്തിട്ട് അമ്പലത്തിൽ പോകുന്നത്?” എന്നാക്കി അതിനനുസൃതമായി വിവരിച്ചിരുന്നെങ്കിൽ എസ്. ഹരീഷിന്റെ നോവൽ മാതൃഭൂമി തുടരുകയും അദ്ദേഹവും കുടുംബവും വീട്ടിൽ മന:സുഖത്തോടെ കിടന്നുറങ്ങാൻ കഴിയുകയും ചെയ്യുമായിരുന്നു. പെൺകുട്ടികൾ ആൺകുട്ടികളെപ്പോലെ ലൈംഗീക താത്പര്യം പ്രകടിപ്പിച്ചാൽ എന്താണ്‌ കുഴപ്പം എന്ന് ഒരു ടിവി ചർച്ചയിലും ചോദിച്ചതായി കണ്ടില്ല. സ്ത്രീയൂടെ ലൈംഗീക അഭിലാഷങ്ങൾ, അഭിനിവേശങ്ങൾ എന്നിവ വേശ്യയുടേതും, പുരുഷന്റേത് അഭിമാനത്തിന്റേയും ആയി മാറുന്ന സാമൂഹ്യബോധം മാറ്റുന്നതിന്‌ സ്ത്രീ-പുരുഷ പങ്കാളിത്തവും (dating) വിവാഹപൂർവ ലൈഗീകതയും സഹായകരമാകും. മാത്രമല്ല അത്തരം യാഥാസ്ഥിതിക മനോഭാവാങ്ങൾ കൊണ്ടു നടക്കുന്ന ചില  പുരുഷകേസരികളുടെ കന്യകാസങ്കല്പ ആഭിജാത്യങ്ങൾ കുഴിച്ചുമൂടപ്പെടുകയും ചെയ്യും.

പശ്ചാത്യലോകത്ത് പതിറ്റാണ്ടുകളക്ക് മുൻപ് നടന്ന സ്ത്രീ വിമോചനസമരങ്ങളുടെ ഒരു തലം ലൈംഗീക സ്വാതന്ത്ര്യത്തിന്റെ ഉറച്ച പ്രഖ്യാപനങ്ങളും അത് നടപ്പിൽ വരുത്തുന്നതും ആയിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അതിന്‌ പാകമായോ എന്ന് പറയാൻ കഴിയില്ലെങ്കിലും കേരളം അതിന്‌ പാകമായി എന്നാണ്‌ കരുതേണ്ടത്. അഥവാ അത്തരം മുന്നേറ്റങ്ങൾക്ക് സ്ത്രീ പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കേണ്ട സമയമായിരിക്കുന്നു. അങ്ങിനെ ചെയ്യുന്നതിലൂടെ ലൈംഗീകത പ്രത്യുല്പാദനത്തിന്‌ മാത്രമല്ല ആസ്വദിക്കാനും കൂടിയുള്ളതാണ്‌ എന്ന സത്യം എല്ലാവരേയും ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞേക്കും. വളരെ പരിമിതമായ തോതിൽ ഇപ്പോൾ കേരളത്തിൽ നിലവിലുണ്ടെങ്കിലും, വിവാഹത്തിനുമുമ്പ് ഒരു കാലയളവ് ഒരുമിച്ച് ജീവിക്കുന്ന പശ്ചാത്യ രീതി കേരളത്തിൽ അവലംബിക്കാവുന്നതാണ്‌. ഒരുമിച്ച് ജീവിച്ചിട്ട് പരസ്പരം മനസ്സിലാക്കി തുടർന്നങ്ങോട്ട് ഒരുമിച്ച് ജീവിക്കണമമോ വേണ്ടയോ എന്ന് തീരുമാനിക്കാനും വിവാഹമോചനത്തിന്റെ നൂലാമാലകൾ ഒഴിവാക്കാനും കഴിയും.  മാത്രമല്ല ഇത്തരം നിലപാടുകൾ സ്ത്രീ പുരുഷബന്ധങ്ങളെ കാലക്രമത്തിൽ കൂടുതൽ ആസ്വാദ്യവും സുദൃഢവുമാക്കും.  

‘സ്ത്രീധനവും’ സ്ത്രീക്ക് അവകാശപ്പെട്ട ‘സ്വത്തും’

സ്ത്രീധനം, വിവാഹസമ്മാനം, സ്ത്രീയുടെ സ്വത്തവകാശം എന്നിവ ഒന്നാണെന്ന തരത്തിൽ ചർച്ചകൾ പലപ്പോഴും ഉണ്ടാകാറുണ്ട്. സ്ത്രീധനത്തിന്റെ നിർവചനത്തിൽ ഒരെണ്ണം കണ്ടത് “വധുവിന്റെ ഉപയോഗത്തിനായി വരന്ന് ശ്വശുരൻ നല്കുന്ന ധനം” എന്നാണ്‌. അത് വധുവിന്‌ നല്കിയാൽ പോരെ എന്ന ചോദ്യത്തിന്‌ സാംഗത്യമില്ല. ആചാരങ്ങൾക്ക് അർത്ഥമില്ലല്ലോ. വിവാഹത്തിന്റെ ഭാഗമായി വധുവിന്റെ വീട്ടുകാർ വരനോ വരന്റെ മാതാപിതാക്കൾക്കോ വീട്ടുകാർക്കോ കോടുക്കുന്ന എന്തും സ്ത്രീധനമാണ്‌. അത് ഒരു സാമൂഹ്യ ദു:രാചാരമാണ്‌. വിവാഹസമ്മാനം വരനോ വധുവിനോ മറ്റുള്ളവർ കൊടുക്കുന്ന സമ്മാനമാണ്‌. വധുവിന്റെ കുടുംബം വിവാഹത്തിന്റെ ഭാഗമായി വരന്റെ നേരിട്ടുള്ള കുടുംബത്തിന്‌ എന്ത് നല്കിയാലും അത് സ്ത്രീധനം തന്നെയാണ്‌. അത് ഇന്ത്യയിൽ നിയമപരമായി നിരോധിച്ചതാണ്‌.

സ്ത്രീക്ക് അവകാശപ്പെട്ട സ്വത്ത് എങ്ങിനെ കൈകാര്യം ചെയ്യണമെന്നുള്ളത് ഒരു സങ്കീർണ്ണ പ്രശ്നമാണ്‌. കുടുംബ സ്വത്താണെങ്കിൽ തുല്യമായി പങ്ക് വെക്കണമെന്ന് നിയമമുണ്ട്. മാതാപിതാക്കളുടെ സ്വയാർജിത സ്വത്തുകൾ അവർക്ക് ഇഷ്ടം പോലെ

വിഭജിച്ച് കൊടുക്കാം. ആണധികാര കുടുംബക്രമത്തിൽ തന്റെ ആണ്മക്കളെ ഒന്നാമതായി കാണുന്ന നിരവധി അച്ഛനമ്മമാർ ഇപ്പോഴുമുണ്ട്. വിവാഹ സമയത്ത് തന്നെ തന്റെ വിഹിതം കിട്ടിയില്ലെങ്കിൽ അത് പിന്നീട് കിട്ടുന്നതിന്‌ വൈഷമ്യങ്ങൾ നേരിടെണ്ടി വരുമെന്ന് ഭയപ്പെടുന്ന സ്ത്രീകളും, അവരുടെ ശശ്വരന്റെ കുടുംബാംഗങ്ങളും ധാരാളമുണ്ട്. ഇതെല്ലാം സ്ത്രീക്ക് അവകാശപ്പെട്ട സ്വത്തിന്റെ കൈകാര്യം ചെയ്യൽ കൂടുതൽ  വൈഷമ്യം നേരിടും. ഇത്തരം സന്ദർഭങ്ങളിൽ, സ്ത്രീകളുടെ പേരിൽ ബങ്ക് ഡെപ്പോസിറ്റ്, വീട് ഭൂമി എന്നിവ രെജിസ്റ്റർ ചെയ്യൽ, പേരക്കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക്  കൈമാറൽ തുടങ്ങി സ്ത്രീകളേയും അവരുടെ കുട്ടികളേയും സുരക്ഷിതമാക്കുന്ന നടപടികൾ എടുക്കാവുന്നതാണ്‌. ആവശ്യപ്പെട്ടാൽ ഉപദേശങ്ങൾ നല്കാമെന്നല്ലാതെ മറ്റുള്ളവർക്ക് ഇത്തരം ക്രയവിക്രയങ്ങളിൽ ഇടപെടുന്നതിൽ പരിമിതിയുമുണ്ട്. സാമൂഹ്യ-പൗര ബോധത്തിൽ മാറ്റം വരാതെ ഇത്തരം വിഷയങ്ങൾക്ക് പൂർണ്ണമായും പരിഹാരമൂണ്ടാകില്ലെന്നാണ്‌ കരുതേണ്ടത്.

നീതിന്യായ-ഭരണ നിർവ്വഹണം

സ്ത്രീ ശാക്തീകരണം, സ്ത്രീ സുരക്ഷ, ബോധവത്ക്കരണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ പങ്ക് നിർണ്ണായകമാണ്‌. പുരോഗമന വീക്ഷണമുള്ള ഗവന്മെന്റിന്റെ സാന്നിദ്ധ്യം ഇതിനെല്ലാം അനിവാര്യമാണ്‌. മാർഗഭ്രംശങ്ങളുണ്ടെങ്കിലും നമ്മൂടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും പൊതുവെ പറഞ്ഞാൽ പക്വവും ആശ്രയിക്കാവുന്നതുമാണ്‌. എന്നാൽ ഭരണ നിർവ്വഹണ വിഭാഗവും പോലിസും ഇപ്പോഴും ഒരു ആധൂനിക ജനാധിപത്യ വ്യവസ്ഥിതിക്ക് അനുയോജ്യമാണെന്ന് പറയുക വയ്യ. പുരോഗമന-ഉത്പതിഷ്ണൂ വിഭാഗങ്ങളുടെ ശക്തമായ ഇടപെടൽ സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാന ഉപകരണമാണ്‌. ദീർഘവീക്ഷണമുള്ള ഒരു ഗവർന്മെന്റ് വരുന്ന ഒരു തലമുറയെ ലക്ഷ്യമാക്കി നിശ്ചയിക്കപ്പെട്ട കാലയളവിൽ കാര്യപരിപാടി ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക