ന്യു യോർക്ക്: അടുത്ത ന്യു യോർക്ക് സിറ്റി മേയർ എറിക് ആഡംസ് ആയിരിക്കുമെന്ന് ഏകദേശം തീരുമാനമായി. ഇന്ന് (ചൊവ്വ) അബ്‌സെന്റീ ബാലറ്റ് എണ്ണിയപ്പോൾ ആഡംസിനു 8400 വോട്ട് കൂടുതലുണ്ട്.
ഇനി അവശേഷിക്കുന്നത് 4000 വോട്ടുകളുടെ കാര്യമാണ്. വോട്ടു ശരിയായി ചെയ്യാത്തതിനാൽ അത് ശരിയാക്കാൻ വേണ്ടി വോട്ടർമാർക്ക് തിരിച്ചയച്ചിരിക്കുകയാണ്. അത് കൂടി കിട്ടിക്കഴിഞ്ഞ ശേഷം ഈ മാസം 14-നു അന്തിമ ഫലം വരും.
നാലായിരം വോട്ട് എങ്ങോട്ടു പോയാലും ആഡംസിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
രണ്ടാം സ്ഥാനത്ത് മുൻ സാനിറ്റേഷൻ കമ്മീഷണർ കാതറിൻ ഗാർസിയ ആണ്. തീവ്ര ഇടതുപക്ഷ സ്ഥാനാർഥി മായ വൈലി മൂന്നാം സ്ഥാനത്തായി.
ആദ്യ റൗണ്ട് വോട്ടെടുപ്പിൽ ആഡംസ് ആയിരുന്നു ഏറെ മുന്നിൽ. രണ്ടാമത് വൈലിയും. ആഡംസിനു 31.7%. വൈലീക്ക് 22.3%. ഗാർസിയ മൂന്നാം സ്ഥാനത്ത് ആയിരുന്നു.
എന്നാൽ റാങ്ക്ഡ് ചോയ്‌സ് വോട്ട് എണ്ണിയപ്പോൾ ഗാർസിയ രണ്ടാമത് വന്നു. 347 വോട്ടിന്റെ കുറവിൽ, വൈലി മൂന്നാമതും. ആഡംസിനു അപ്പോൾ ഭൂരിപക്ഷം 15000 വോട്ട് മാത്രം.
അബ്‌സെന്റീ ബാലറ്റ് കൂടി എണ്ണിയതോടെ ആഡംസിനെ തോൽപ്പിക്കാനാവില്ല എന്ന് വ്യക്തമായി. ബ്രൂക്ലിൻ ബോറോ പ്രസിഡന്റായ ആഡംസ് മുൻ പോലീസ് ക്യാപ്റ്റനാണ്. അത് പോലെ സ്റ്റേറ്റ് സെനറ്ററായും പ്രവർത്തിച്ചു.
നാലാം സ്ഥാനത്തുണ്ടായിരുന്ന ആൻഡ്രൂ യാംഗ് നേരത്തെ പിൻവാങ്ങുകയും ഗാര്സിയക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.