ചിക്കാഗോ: നിശബ്ദ സേവനവും കലവറയില്ലാത്ത വ്യക്തി ബന്ധങ്ങളുമാണ് ഹെറാള്‍ഡ് ഫിഗെറാഡോയെ വ്യത്യസ്തനാക്കുന്നത്. 43 വർഷമായി ചിക്കാഗോയിൽ താമസിക്കുനന് ഈ കൊച്ചിക്കാരൻ ആദ്യകാല മലയാളികളുടെ പ്രതിനിധി തന്നെ.
'അന്ന് ഇന്ത്യാക്കാർ കുറവ്. എല്ലാവരും തന്നെ തുടക്കക്കാർ. അപ്പാർട്ട്മെന്റുകളിൽ താമസം. സാധാരണ കാറുകൾ. പോരെങ്കിൽ താനുൾപ്പടെ പലർക്കും നാട്ടിലുള്ള വീട്ടുകാരെ സഹായിക്കണം. അങ്ങനെ പല ഉത്തരവാദിത്തം.
'പക്ഷെ ജാതി മത ഭിന്നതകൾ തീരെ ഇല്ലായിരുന്നു. കത്തോലിക്കർ എല്ലാം ഇംഗ്ലീഷ് പള്ളിയിൽ പോയി. നമുക്ക് സ്വന്തം പള്ളികളോ റീത്ത് വ്യത്യാസമോ ഒന്നുമില്ലായിരുന്നു.
'നാല് പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും സ്ഥിതി മാറി. എല്ലാവരും തന്നെ നല്ല സ്ഥിതിയിൽ. നല്ല വീടും മുന്തിയ കാറും. മിക്കവരുടെയും മക്കൾ നല്ല നിലയിലെത്തി. അങ്ങനെയല്ലാതുള്ള ചുരുക്കം ചിലരാണുള്ളത്. എന്തുകൊണ്ടും നമ്മുടെ സമൂഹം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
'ഇതിനു പ്രധാനമായും നന്ദി പറയേണ്ടത് നഴ്‌സിംഗ് സമൂഹത്തോടാണ്. അവരാണ് നമുക്ക് വഴികാട്ടികളായത്,' ഫിഗെറാഡോ പറയുന്നു.
കൊച്ചിയിൽ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ പഠിക്കുമ്പോൾ യേശുദാസ് സീനിയറായിരുന്നു. തേവര എസ്.എച്ച് കോളേജില്‍ നിന്ന് ബി.കോം ബിരുദം നേടി. വൈകാതെ ചിക്കാഗോയിലെത്തുകയും ബാങ്കിങ്ങില്‍ ഉപരിപഠനം നേടുകയും ചെയ്തു. ബാങ്കിംഗ് രംഗത്തു നിന്ന് റിട്ടയർ ചെയ്തു. ആർ.എൻ. ആയ ഭാര്യ മാരഗരറ്റും റിട്ടയയർ ചെയ്തു വിശ്രമജീവിതത്തിൽ.
ഏക സന്താനമാണ് പുത്രി മെല്‍ഫ. ബിക്കിയാണ് മരുമകന്‍. ജാന്‍ കൊച്ചുമകൻ . കൊച്ചു കുടുംബം, സന്തുഷ്ട കുടുംബം.
ഇന്ന് (ജൂലൈ 5) 'അമ്മ ആഗ്നസിന്റെ 109-മത് ജന്മദിനമാണ്. നാല്പതു വര്ഷം മുൻപ് 1989-ൽ അമ്മ മരിച്ചു. പിതാവ് സിൽവസ്റ്റർ കൊച്ചിൻ പോർട്ട് ട്രസ്റ് ഉദ്യോഗസ്ഥനായിരുന്നു.
നാല് സഹോദരരിൽ ഇളയ ആളാണ് ഫിഗറാഡോ. മറ്റു മൂന്ന് പേരും കാലയവനികക്കുള്ളിൽ മറഞ്ഞു.
വിവിധ സംഘടനകളുടെ തുടക്കക്കാരിൽ ഒരാളാണ് ഫിഗറാഡോ. പക്ഷെ നേതാവാകാൻ കടിപിടി കൂടിയിട്ടില്ല എന്ന് മാത്രം.
അന്താരാഷ്ട്ര ജീവകാരുണ്യ സംഘടന ‘കെയര്‍ ആന്റ് ഷെയര്‍’ യു.എസ്.എയുടെ സ്ഥാപകാംഗമാണ്. ഇപ്പോൾ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്, കേരള ലാറ്റിന്‍ കാത്തലിക്‌സ് ഓഫ് ചിക്കാഗോ, സേക്രഡ് ഹാര്‍ട്ട് കോളേജ് നോര്‍ത്ത് അമേരിക്ക അലുംമ്‌നി അസോസിയേഷന്‍ ചിക്കാഗോ ചാപ്റ്റര്‍ എന്നിവയുടെ പ്രസിഡന്റാണ്.
മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക പ്രസിഡന്റ്, ഇന്ത്യന്‍ റോമന്‍ കാത്തലിക്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (ലാറ്റിന്‍ റൈറ്റ്) വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനെന്ന നിലയില്‍ ജനമധ്യത്തിലിറങ്ങി. ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവിയായിരുന്ന ഫിഗെറാഡോ ഇപ്പോള്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ സഹയാത്രികനാണ്.
സഞ്ചാരപ്രിയനായ ഫിഗെറാഡോ ഓസ്‌ട്രേലിയ, റഷ്യ, ചൈന, മലേഷ്യ, സിങ്കപ്പൂര്‍, ഇറ്റലി, നോര്‍വെ, സ്‌കോട്ട്‌ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇസ്രയേല്‍, മെക്‌സിക്കോ, വെസ്റ്റ് ഇന്‍ഡീസ്, കരീബിയന്‍ ഐലന്റ്‌സ് തുടങ്ങി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അമേരിക്കയിലെ 50 സ്റ്റേറ്റുകളിലും കറങ്ങി.
ലളിതമായ ജീവിത രീതികളും വിനയത്തോടെയുള്ള പെരുമാറ്റവും ആര്‍ദ്രമായ വാക്കുകളുമാണ് ഫിഗെറാഡോയെ വ്യത്യസ്തനാക്കുന്നത്.
”ഞാനാണ്, ഞാനാണ് നേതാവ്…” എന്ന് ഭാവിക്കുന്നവര്‍ നേതാക്കളല്ല. യഥാര്‍ത്ഥ നേതാവ് ഒരു സേവകനായിരിക്കും, ഭൃത്യനായിരിക്കും…ഈ സ്വഭാവ സവിശേഷതകളുള്ള സമൂഹത്തിലെ അപൂര്‍വം ചില വ്യക്തിത്വങ്ങളിലൊരാളാണ് ഹെറാള്‍ഡ് ഫിഗെറാഡോ.
കഴിഞ്ഞ ആഴ്ച ഹൂസ്റ്റണില്‍ നടന്ന ‘നേര്‍കാഴ്ച’ കുടുംബ സംഗമത്തില്‍ ഹെറാള്‍ഡ് ഫിഗെറാഡോയെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി