ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ കേരളത്തിനേയും ആന്ധ്രാപ്രദേശിനേയും വിമര്‍ശിച്ച് സുപ്രീം കോടതി. പരീക്ഷ നടത്തി കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കരുതെന്ന് കോടതി വിമര്‍ശിച്ചു. കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പരീക്ഷ നടത്താന്‍ അനുവദിക്കില്ല. പരീക്ഷ നടത്താന്‍ വാശിപിടിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി മൂന്നാം തരംഗ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടി.
പരിക്ഷ നടത്തിയ ശേഷമുള്ള പ്രത്യാഘാതം വലുതാണ്. ഓരോ മരണത്തിനും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കുമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാരിനോട് കോടതി പറഞ്ഞു. പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് കാണിച്ച് കേരളം നല്‍കിയ സത്യവാങ്മൂലം അഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കാനാകില്ലെന്നും സെപ്തംബറില്‍ പരീക്ഷ നടത്തുന്നതിനോട് യോജിക്കുന്നില്ലെന്നുമാണ് കോടതി അറിയിച്ചത്..
വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കൊറോണയുടെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.