മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയയുടെ (മാപ്പ് ) പേരിനും പ്രതാപത്തിനും കോട്ടം വരുത്തുന്ന രീതിയിൽ വ്യാജ വാർത്തകൾ നൽകി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.
ബോർഡ് ഓഫ് ട്രസ്റ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും സംയുക്തമായി എടുത്ത തീരുമാനം എതിർപ്പുണ്ടെങ്കിൽ ജനറൽ ബോഡിയുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് മാറ്റാം എന്നിരിക്കെ പത്ര മാധ്യമങ്ങളിലൂടെ ഇതിനെ വളച്ചൊടിച്ച് വ്യക്തിപരമായ മുതലെടുപ്പിന് ശ്രമിക്കുന്നവർക്ക് സംഘടനയിൽ തുടരാൻ അവകാശമില്ല എന്ന് പ്രസിഡന്റ് ഷാലൂ പുന്നൂസ് വ്യക്തമാക്കി.
വർഷങ്ങളായി വ്യക്തിവൈരാഗ്യങ്ങളുടെ പേരിൽ സമീപ സംഘടനകളിൽ പോലും സഹകരിക്കാൻ പാടില്ല എന്ന പ്രാകൃത നിയമങ്ങൾ മാറ്റി എഴുതിയത് കാലത്തിനനുസരിച്ചുള്ള മാതൃകാപരമായ തീരുമാനമാണ്. കാലാകാലങ്ങളായി സംഘടനയെ കയ്യടക്കി വച്ചിരുന്ന ചില ശക്തികൾ വരും തലമുറയ്ക്ക് നേതൃസ്ഥാനം കൈമാറാനും വ്യക്തി വിദ്വേഷങ്ങൾ മറക്കാനും തയ്യാറാകാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. അതോടൊപ്പം ചില ബാഹ്യശക്തികൾ ഈ സംഘടനയെ അവരുടെ വരുതിക്ക് കൊണ്ടുവരാനും അവരുടെ രഹസ്യ അജണ്ടകൾ നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്.
ഫോമയും ഫൊക്കാനയും ഉൾപ്പടെ മറ്റ് എല്ലാ പ്രാദേശിക സംഘടനകളുമായി സഹകരിക്കാൻ ആണ് മാപ്പിന്റെ തീരുമാനം. അല്ലാതെ ഒരു സംഘടനയിൽനിന്ന് മാറി മറ്റൊരു സംഘടനയിൽ ചേരാൻ അല്ല. ഇത്തരം നല്ല തീരുമാനങ്ങൾക്ക് വലിയ പിന്തുണയാണ് വിവിധ ഭാഗങ്ങളിൽ നിന്നും മാപ്പിന് ലഭിക്കുന്നത്. ഇപ്പോൾ തന്നെ മുപ്പത്തിൽപരം സംഘടനകൾ ഫോമയിലും ഫൊക്കാനയിലും അംഗങ്ങളാണ് എന്നിരിക്കെ മാപ്പിന്റെ മാതൃകാപരമായ ഈ തീരുമാനത്തെ എതിർക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.
കമ്മറ്റിയിലും ജനറൽ ബോഡിയിലും ഒരു രീതിയിലും ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ഇത്തരം വ്യാജ പ്രചാരണങ്ങളും ആയി ചിലർ ഇറങ്ങിയിരിക്കുന്നത്. എല്ലാവരും സത്യം മനസ്സിലാക്കി ഇത്തരം തെറ്റായ വാർത്തകളെയും അവ പ്രചരിപ്പിക്കുന്നവരെയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ
ശാലു പുന്നൂസ്, മാപ്പ് പ്രസിഡന്റ്