തൊണ്ണൂറിലധികം രാജ്യങ്ങളാണ് ചൈനയുടെ കോവിഡ് വാക്സിൻ തങ്ങൾക്ക് പുതുജീവിതം സമ്മാനിക്കുമെന്ന സ്വപ്നം നെയ്തത്. പ്രതിരോധ കുത്തിവയ്പ്പിനു ശേഷം, സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങിയ ഈ നാട്ടുകാർക്ക് മുന്നിൽ ഇടിത്തീ പോലെയാണ് പുതിയ കൊറോണ കേസുകൾ പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്നത്.
മംഗോളിയ, ബഹ്‌റൈൻ, സീഷെൽസ് ,ചിലി എന്നിങ്ങനെ നിരവധി രാജ്യക്കാർ തങ്ങളുടെ പൂർണമായ വിശ്വാസം ചൈന നൽകിയ കോവിഡ് വാക്സിനുമേൽ അർപ്പിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പൊതുവെ ചൈനയുടെ ഉല്പന്നങ്ങളെക്കുറിച്ച് പറയുന്ന തരത്തിൽ മനുഷ്യന്റെ ജീവൻ രക്ഷിക്കുന്ന വാക്സിന്റെ കാര്യത്തിലും ഇവർ ഇറക്കിയത് ഡ്യൂപ്ലിക്കേറ്റ് ആയിരുന്നോ?
സിനോഫാം, സിനോവാക് ബയോടെക്ക് എന്നീ രണ്ട് കോവിഡ് വാക്സിനുകളാണ് ആവശ്യക്കാരായ രാജ്യങ്ങൾക്ക് ചൈന എത്തിച്ചത്.
ഫൈസറിന്റെയും മോഡേണയുടെയും വാക്സിനുകളുടെ ഇരുഡോസുകൾ അമേരിക്കയിലെ 45 ശതമാനം പേർക്ക് വിതരണം ചെയ്തപ്പോൾ തന്നെ, ആറു മാസങ്ങൾക്കിടയിൽ കോവിഡ് നിരക്ക് 94 ശതമാനം ഇടിഞ്ഞു.
ഇങ്ങനൊരു സാഹചര്യമാണ് വാക്സിനേഷനിലൂടെ ഏത് രാജ്യവും നേടാൻ കൊതിക്കുന്നത്. എന്നാൽ ബഹ്‌റൈൻ,ചിലി, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ വാക്സിനേഷൻ നിരക്ക് 68 ശതമാനം പൂർത്തിയായ ശേഷം കോവിഡ് കേസുകൾ ഉയരുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതാണ് ചൈനയുടെ കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെപ്പറ്റിയും ഗുണനിലവാരത്തെപ്പറ്റിയും ആശങ്ക പരത്തുന്നത്.
ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്കുള്ള സീഷെൽസിൽ സിനോഫോം എന്ന ചൈനീസ് വാക്സിൻ വിതരണം ചെയ്തിട്ട് കോവിഡ് കേസുകൾ ഒരു മില്യണിൽ 716 എന്ന തോതിൽ കണ്ടുവരുന്നു. എന്നാൽ, തൊട്ടുതാഴെ വാക്സിനേഷൻ നിരക്കുള്ള (രണ്ടാം സ്ഥാനം) ഇസ്രായേലിൽ ഫൈസർ വാക്സിൻ വിതരണം ചെയ്തതിലൂടെ ഒരു മില്യണിൽ 4.95 എന്ന തോതിലാണ് കേസുകൾ.
ചൈനയുടെ സിനോഫോം വാക്സിൻ, ജനസംഖ്യയുടെ 52 ശതമാനത്തിന് വിതരണം ചെയ്ത മംഗോളിയയിൽ പ്രതിദിന കോവിഡ് കേസുകൾ 2400 ന് മുകളിലാണ്.
ഉയർന്ന വിലയുള്ള ഫൈസറിന്റെയും മോഡേണയുടെയും വാക്സിനുകൾ സമ്പന്ന രാജ്യങ്ങൾക്ക് മാത്രമേ വാങ്ങാൻ സാധിക്കൂ. അതുകൊണ്ടാണ്, വിപണിയിൽ വിലക്കുറവുള്ള ചൈനയുടെ വാക്സിൻ ഇത്രയധികം രാജ്യങ്ങൾ വാങ്ങിയതും. വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പകരം വിപണി കീഴടക്കുക എന്ന ലക്ഷ്യമായിരുന്നോ ചൈനയ്ക്ക്?
ചൈനയുടെ വാക്സിൻ സ്വീകരിച്ചിട്ട് ഒരു മാസം പിന്നിട്ടവർക്കും കോവിഡ് പിടിപ്പെടുന്ന അനേകം റിപ്പോർട്ടുകളാണ് ദിനംപ്രതി കാണുന്നത്.
ഒരു വാക്സിനും വ്യാപനം തടയുന്നില്ലെന്നും, രോഗതീവ്രത കുറയ്ക്കുകയാണ് ലക്ഷ്യമെന്നുമാണ് ചൈന നൽകുന്ന വിശദീകരണം.
വലിയൊരു ശതമാനം ആളുകളിലേക്ക് വാക്സിൻ എത്തിയാലേ ശരിയായ പ്രതിരോധം സാധ്യമാകൂ എന്നുപറഞ്ഞ് ലോകാരോഗ്യസംഘടനയും ചൈനയെ .പിന്തുണയ്ക്കുന്നു. ചൈനീസ് വാക്സിൻ ഫലപ്രദമാണെന്ന് തന്നെയാണ് അവർ അഭിപ്രായപ്പെടുന്നത്.
ജനസംഖ്യയുടെ 85 ശതമാനം വാക്സിൻ സ്വീകരിച്ചതോടെ ചൈന സ്വാഭാവിക പ്രതിരോധം ആർജ്ജിച്ചതായി അവകാശപ്പെട്ടുകൊണ്ട് മറ്റു രാജ്യങ്ങളും വാക്സിനേഷൻ നിരക്ക് ഉയർത്താനാണ് നിർദ്ദേശം.
കോവിഡ് കേസുകളുടെ എണ്ണം ഉയർന്നെങ്കിലും രോഗതീവ്രത ചൈനീസ് വാക്സിൻ കൊണ്ട് കുറയ്ക്കാൻ കഴിഞ്ഞതായാണ് മംഗോളിയ, ബഹ്‌റൈൻ, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളുടെയും പ്രതികരണം.
യു എ ഇ , ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഫൈസറിന്റെയോ സിനോഫോമിന്റെയോ മൂന്നാമതൊരു ബൂസ്റ്റർ ഷോട്ട് കൂടി നല്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്.
ബൈഡൻ ലക്ഷ്യമിട്ട വേഗതയിൽ 70% വാക്സിനേഷൻ സാധ്യമാകില്ലെന്ന് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ, ജൂൺ 23: അമേരിക്കയുടെ സ്വാതന്ത്രദിനമായ ജൂലൈ 4 നകം ജനസംഖ്യയുടെ 70 ശതമാനത്തിന് കോവിഡ് -19 വാക്സിന്റെ ഒരു ഡോസ് എങ്കിലും നൽകുക എന്ന പ്രസിഡന്റ് ജോ ബൈഡന്റെ ലക്ഷ്യം സാധ്യമാകില്ലെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചു. വൈറ്റ് ഹൗസിലെ കോവിഡ് -19 കോർഡിനേറ്റർ ജെഫ് സിയന്റ്സാണ് ഇക്കാര്യം അറിയിച്ചത്. 30 വയസും അതിൽ കൂടുതലുമുള്ളവരിൽ 70 ശതമാനത്തിന് നിശ്ചിതസമയത്ത് വാക്സിൻ നൽകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും 27 വയസും അതിൽ കൂടുതലുമുള്ളവരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതാണ് സമയം കൂടുതൽ എടുക്കുന്നതിന്റെ കാരണമെന്നും റിപ്പോർട്ടുണ്ട്.
ഓരോ അമേരിക്കക്കാരനും വൈറസിനെ ഭയപ്പെടാതെ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നതായും കൂടുതൽ അമേരിക്കക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ പ്രവർത്തിക്കുന്നതായും വ്യക്തമാക്കിയ സിയന്റ്സ്, 70 ശതമാനം എന്നൊരു പരിധിയിൽ വാക്സിനേഷൻ തളച്ചിടില്ലെന്നും കഴിയുന്നത്ര കൂടുതൽ പേർക്ക് വാക്സിൻ നൽകുമെന്നും അഭിപ്രായപ്പെട്ടു.
യുവാക്കളിൽ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ, യുഎസ് ഉദ്യോഗസ്ഥർ സംസ്ഥാന-പ്രാദേശിക നേതാക്കളുമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
ധാരാളം ചെറുപ്പക്കാരായ അമേരിക്കക്കാർ വാക്സിൻ എടുക്കാൻ താല്പര്യം പ്രകടിപ്പിക്കാത്തതിലുള്ള ആശങ്കയും സിയന്റ്സ് പങ്കുവച്ചു. ഡെൽറ്റ വേരിയൻറ് വ്യാപിക്കുന്നത് കൂടുതലും യുവാക്കൾക്കിടയിലാണെന്നതുകൊണ്ട്ത ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.