തിരുവനന്തപുരം: ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
മിന്നല്‍വേഗത്തില്‍ പാട്ടെഴുതാന്‍, വേണമെങ്കില്‍ മാറ്റിയെഴുതാനും ഉള്ള കഴിവാണ് പൂവച്ചലിനെ 1970'80 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവാക്കി മാറ്റിയത്. '
ഏതോ ജന്മകല്പനയില്‍...' (പാളങ്ങള്‍), 'ഇതിലേ ഏകനായ്...' (ഒറ്റപ്പെട്ടവര്‍), 'ഋതുമതിയായ് തെളിമാനം...' (മഴനിലാവ്), 'അനുരാഗിണീ ഇതായെന്‍...' (ഒരു കുടക്കീഴില്‍), 'സിന്ദൂര സന്ധ്യക്ക് മൗനം...' (ചൂള), 'രാജീവം വിടരും നിന്‍ മിഴികള്‍...' (ബെല്‍റ്റ് മത്തായി), പണ്ടൊരു കാട്ടിലൊരാണ്‍സിംഹം (സന്ദര്‍ഭം), 'കരളിലെ കിളി പാടി...' (അക്കച്ചീടെ കുഞ്ഞുവാവ), 'മന്ദാരച്ചെപ്പുണ്ടോ...' (ദശരഥം), 'പൂമാനമേ...' (നിറക്കൂട്ട്) ' പൊന്‍വീണേ...' (താളവട്ടം), 'കിളിയേ കിളിയേ...' (ആ രാത്രി), 'കായല്‍ക്കരയില്‍ തനിച്ചുവന്നത്...' (കയം).... മലയാളികള്‍ ഇന്നും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന പാട്ടുകള്‍. എ.ടി. ഉമ്മറാണ് പൂവച്ചലിന്റെ ഏറ്റവുമധികം രചനകള്‍ക്ക് ഈണംപകര്‍ന്നത്. തൊട്ടുപിന്നില്‍ ശ്യാം, ജോണ്‍സണ്‍, രവീന്ദ്രന്‍.
ആക്കോട്ട് വീട്ടിലെ അമിനാബീവിയാണ് ഭാര്യ. മക്കള്‍: തുഷാര, പ്രസൂന. മരുമക്കള്‍: സലീം (സഹകരണ വകുപ്പ്), അഹമ്മദ് ഷെറിന്‍ (കേരള യൂണിവേഴ്‌സിറ്റി). കബറടക്കം ചൊവ്വാഴ്ച കുഴിയന്‍ കോണം മുസ്ലിം ജമാ അത്ത് പള്ളി കബറിസ്ഥാനില്‍.