Image

ആറാം വിവാഹത്തിനൊരുങ്ങിയ 'ആള്‍ദൈവം' അഞ്ചാംഭാര്യയുടെ പരാതിയില്‍ കുടുങ്ങി

Published on 19 June, 2021
ആറാം വിവാഹത്തിനൊരുങ്ങിയ 'ആള്‍ദൈവം' അഞ്ചാംഭാര്യയുടെ പരാതിയില്‍ കുടുങ്ങി


കാന്‍പുര്‍: മുന്‍ഭാര്യമാരില്‍നിന്ന് നിയമപരമായി ബന്ധം വേര്‍പ്പെടുത്താതെ ആറാം വിവാഹത്തിനൊരുങ്ങിയ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഷാജഹാന്‍പുര്‍ സ്വദേശിയായ അനുജ് ചേതന്‍ കത്തേരിയയെയാണ് കിദ്വായി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാംഭാര്യയുടെ പരാതിയിലാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഇയാളെ അറസ്റ്റ് ചെയ്തതെന്നും പ്രതി ആറാം വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് പിടിയിലായതെന്നും സൗത്ത് കാന്‍പുര്‍ ഡി.സി.പി. രവീണ ത്യാഗി പറഞ്ഞു. വിവാഹത്തട്ടിപ്പിന് പുറമേ ഒട്ടേറെ സ്ത്രീകളെ 
പ്രതി ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നും 2016-ല്‍ സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിന് നേരത്തെ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

2005-ല്‍ മെയിന്‍പുരി സ്വദേശിയായ യുവതിയെയാണ് ഇയാള്‍ ആദ്യം വിവാഹം കഴിച്ചത്. ഇവരുടെ വിവാഹമോചന കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. പിന്നീട് 2010-ല്‍ ബരേയ്‌ലി സ്വദേശിയായ യുവതിയെ വിവാഹം ചെയ്തു. ഇവരും പിന്നീട് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. 2014-ല്‍ ആയിരുന്നു മൂന്നാംവിവാഹം. ഔരയ്യ സ്വദേശിയായ 
യുവതിയായിരുന്നു മൂന്നാമത്തെ വധു. പിന്നീട് ഈ യുവതിയുടെ ബന്ധുവിനെയും ഇയാള്‍ വിവാഹം കഴിച്ചു. അനുജിന്റെ മുന്‍വിവാഹങ്ങളെക്കുറിച്ച് അറിഞ്ഞതോടെ ഈ യുവതി ജീവനൊടുക്കി. ഇതിനുശേഷമാണ് 2019-ല്‍ പരാതിക്കാരിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം ഉപദ്രവം പതിവായതോടെ യുവതി ആദ്യം ചകേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെ അനുജ് അവിടെനിന്ന് മുങ്ങുകയും കിദ്വായ് നഗര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസം ആരംഭിക്കുകയുമായിരുന്നു. ഇക്കാര്യമറിഞ്ഞ യുവതി കഴിഞ്ഞമാസം കിദ്വായ് നഗര്‍ പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതി നല്‍കി. ഇതോടെയാണ് പ്രതിയെ പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക