Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

Published on 19 June, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)
പ്രതീക്ഷിച്ചിരുന്നതാണ് ഈ സ്ഥലം മാറ്റം . പ്രൊമോഷനോടെ ചെന്നൈയ്ക്ക് ..തൻ്റെ പ്രിയ നഗരം .പഠിപ്പു മുഴവനും അവിടെ ആയിരുന്നതുകൊണ്ട്  നിറയെ സുഹൃത്തുക്കൾ ..  പതിനഞ്ചു വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും ചിരപരിചിതം എല്ലായിടവും . അടുത്ത മാസം തന്നെ ജോയിൻ ചെയ്യണം .ഇനി  കഷ്ടിച്ച് ഇരുപതു ദിവസം . ജോലിയിൽ പ്രവേശിച്ചിട്ടു രണ്ടാഴ്ച അവധി എടുക്കാം .  ഓഫീസിൽ ഉള്ള രേണുക വീട് ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. മോൾക്ക് നല്ല ഒരു സ്കൂൾ കണ്ടുപിടിക്കണം . അതിനടുത്തു മതി വീടും . എന്നിരുന്നാലും മനസ്സിൽ ഒരു അങ്കലാപ്പ് . ജീവിതം പിന്നെയും തുടങ്ങുന്നത് പോലെ ..നനഞ്ഞ 
നക്ഷത്രച്ചിറകുള്ള  ചില ഓർമ്മകൾ ..
അവയ്ക്ക് ചിറകുകൾ നൽകി പാറിപ്പറന്ന ഇടം. പിന്നെ സ്വപ്നങ്ങൾ , ഇതെല്ലാം അവിടെ കുറച്ചെങ്കിലും ബാക്കി കാണും . 
ഈ ഒരു മാറ്റം അനിവാര്യമാണ് . ഇവിടെ ഈ പട്ടണത്തിൽ എന്തോ അവസാനിച്ചു .
പന്ഥാവ് അല്ല  അവസാനിച്ചത്. 
നമ്മൾ ഒന്നിച്ചുള്ള യാത്രകളാണ്. 
മോൾക്ക് ഈ പറിച്ചുനടീൽ ഒട്ടും ഇഷ്ടമായില്ല .
മാറ്റം ഉൾകൊള്ളാൻ എല്ലാ വർക്കും ബുദ്ധിമുട്ടാണ് . പുതിയ സ്ഥലം , സ്കൂൾ . കൂട്ടുകാരെ വിട്ടിട്ടു പോകണം .
" അമ്മക്ക് പ്രൊമോഷൻ വേണ്ട എന്ന് വെക്കാൻ വയ്യേ ?"
" അതെങ്ങനെ സാധിക്കും .ബാങ്ക് പറയുന്നിടത്തേക്കു പോകണം "
" വേറെ ജോലി നോക്കിയാലോ "
മോളുടെ ചോദ്യം കേട്ട് ആമോദിനി ചെറുതായി ചിരിച്ചു , 
" എന്താ മോളെ ഈ പറയുന്നത് , അമ്മക്ക് അമ്പതു വയസ്സാകാൻ ഇനി അത്ര കാലം ഇല്ല . വേറെ ആര് എന്നെ ജോലിക്ക് എടുക്കും , നമുക്ക് ജീവിക്കണ്ടേ ?"
പിന്നെ , നിന്റെ പത്താം ക്ലാസ്സ് കഴിഞ്ഞല്ലോ , രണ്ടു വർഷം അവിടെ പഠിക്കൂ .. ഇഷ്ടമാകുന്നില്ല എങ്കിൽ ഡിഗ്രിക്ക് നമുക്ക് തിരികെ വരാം , "
" അച്ഛനെ കാണാൻ പറ്റില്ലല്ലോ ?"
" മോൾക്ക് എപ്പോൾ അച്ഛനെ കാണാൻ തോന്നുന്നുവോ അപ്പോൾ ഇങ്ങോട്ടു വരാമല്ലോ, അച്ഛനും തീർച്ചയായിട്ടും ചെന്നൈക്ക് ഇടയ്ക്കു മോളെ കാണാൻ വരും ."
പിന്നെ അവൾ ഒന്നും സംസാരിച്ചില്ല . മൗസുമിയുടെ വിഷമം മനസ്സിലാകും . മാധവുമായി പിരിഞ്ഞെങ്കിലും  ആമോദിനിയും മാധവും നല്ല സുഹൃത്തുക്കൾ ആണ് .
മൗസുമിയുടെ പിറന്നാൾ , വിശേഷ ദിവസങ്ങൾ ഒക്കെ അവർ ഒന്നിച്ചാണ് ചിലവഴിക്കുന്നത് . ഒരുവിധത്തിൽ പറഞ്ഞാൽ  ആരും നമ്മുടേതല്ല   നമ്മുടേതായി ഒന്നും തന്നെയില്ല ഇവിടെ പിന്നെ കുറച്ചു കാലം നമ്മുടേതാക്കി വെക്കാം , അല്ലെങ്കിൽ നമ്മുടേതായിരിന്നു എന്ന് സന്തോഷിക്കാം .
പിരിഞ്ഞതെന്തിനെന്ന് ഇപ്പോഴും അവൾക്ക് അറിയില്ല .
മാധവാണ് പിരിയാൻ ആഗ്രഹിച്ചത് .
സത്യത്തിൽ വേർപിരിഞ്ഞതിന്റെ  കാരണം  അറിയാത്തകൊണ്ടു 
മാത്രം ഇന്നും സ്നേഹിച്ചു  പിരിഞ്ഞിരിക്കുന്നവരാണ് ആമോദിനിയും മാധവും.
ആമോദിനി മാധവ് എന്ന പേര് അവൾ സ്വീകരിക്കാഞ്ഞതിൽ തുടങ്ങിയ വഴക്കു പിന്നെ മറ്റു തലങ്ങളിലേക്ക് മാറി . രണ്ടായി പിരിഞ്ഞു . 
ധൃതി കുറച്ചു കൂടിപ്പോയി , ഇപ്പോൾ അതിൽ വിഷമം ഇല്ല .
ഒരു വിധത്തിൽ പറഞ്ഞാൽ തനിയെ കഴിയുന്നതാണ് നല്ലത്., വല്ലപ്പോഴും കാണുമ്പോൾ വല്ലാത്ത ഒരു അടുപ്പം . പിന്നെ തന്നെയിരിക്കുമ്പോൾ ഓർക്കാൻ എന്തെങ്കിലും . നിരയൊത്ത പല്ലുകൾ കാട്ടി ചിരിക്കുന്ന മനുഷ്യരെ കാണുമ്പോൾ നിന്റെ ചിരിക്ക് എന്തൊരു അഴകാണെന്നു മാധവ്  പറഞ്ഞതോർക്കും.. ആരെങ്കിലും അഭിനന്ദനവചനം ഉരുവിടുമ്പോൾ പിന്നെയും ഓർക്കും .
മനസ്സിൽ നിന്നും അങ്ങനെ പടി ഇറങ്ങിയിട്ടില്ല . അപ്പോൾ ചോദിക്കും  ഒന്നിച്ചു ജീവിച്ചു കൂടെ എന്ന് ? 
വേണ്ടെന്നു വെച്ചത് അവനല്ലേ , 
ഓർക്കാതിരിക്കാൻ ഇടയില്ലാത്ത ഒന്നിൽ കൂടിയും ഒരു ദിനവും  കടന്നു പോകുന്നില്ല .
സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി.. സ്വന്തം സ്വപ്നത്തിന് വേണ്ടിയും 
പ്രതീക്ഷയോടെയുള്ള ശേഷിക്കുന്ന ജീവിതം.. മുൻപോട്ടു കൊണ്ടുപോകണം . ഒരുപാട് അങ്ങനെയൊക്കെ ആലോചിച്ചാൽ എങ്ങും എത്തില്ല .

മാധവിനെ ഫോൺ വിളിച്ചു വിവരം പറയാൻ ,തുടങ്ങുന്നതിനു മുൻപേ 
"കൺഗ്രാജുലേഷൻസ് .."
" എങ്ങനെ അറിഞ്ഞു ?"
" മൗസൂ , മെസ്സേജ് ചെയ്തു , അവൾ കുറച്ചു അപ്സെറ്റ് ആണെന്ന് തോന്നുന്നു .
നാളെ ഡിന്നറിനു ഞാൻ അവളെ ഒന്ന് വെളിയിൽ കൊണ്ടുപോകട്ടെ "
" ഓ അതിനെന്താ?"
" സത്യം പറഞ്ഞാൽ , നീ ഇവിടം വിട്ടു പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം "
" അത്ര ദൂരേക്ക് അല്ലല്ലോ , ഫ്ളൈറ്റിൽ കഷ്ടി രണ്ടു മണിക്കൂർ "
"  മോളെ വീക്കെൻഡിൽ കാണാനും പറ്റില്ല "
അവൾ അതിനു മറുപടി കൊടുത്തില്ല .
തൻ്റെ മനസ്സ് അങ്ങനെയാണ് , ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ എന്താണ് അതിന് ഉത്തരം കൊടുക്കേണ്ടത് എന്ന് ആലോചിച്ചു നിശബ്ദയാകും .
ആ നൈമിഷിക നിശ്ശബ്ദതക്കൊടുവിൽ മാധവ് ചോദിച്ചു ..
" ദിനിക്ക് ഡിന്നറിനു ഞങ്ങൾക്കൊപ്പം കൂടാൻ വയ്യേ ?"
എന്തോ സാധ്യമല്ല എന്ന് പറയാൻ തോന്നിയില്ല . 
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ മോൾ അച്ഛനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു , മനസ്സ് മറ്റെവിടയോ ആയിരുന്നു .
പ്രായം അൻപതു കഴിഞ്ഞിട്ടുണ്ടെങ്കിലും  കളർ ചെയ്ത മുടിയിലും  വെട്ടിമിനുക്കിയ താടിയിലും മാധവ് തന്റെ ചെറുപ്പത്തിന്റെ വശ്യത കാത്തു സൂക്ഷിക്കുന്നു . തനിക്ക് ഇതിലൊന്നും വലിയ താല്പര്യം ഇല്ല , വസ്ത്രങ്ങൾ വൃത്തിയുണ്ടായിരിക്കണം. പക്ഷെ നരച്ച മുടി അങ്ങനെ തന്നെ മതി . ബ്രാൻഡഡ് ഉത്പന്നങ്ങൾ മോഹിപ്പിക്കില്ല .പരിസര സംരക്ഷണതല്പര ആയതിനാൽ വിലകൂടിയ ലെതർ ബാഗും മറ്റും ഉപയോഗിക്കില്ല .
മോളോട് സംസാരിക്കുമ്പോഴും  മാധവിന്റെ കണ്ണുകൾ ആമോദിനിയിൽ ആയിരുന്നു . ഇവൾക്കൊന്നു സ്റ്റൈലിഷ് ആയാൽ എന്താ കുഴപ്പം ! എപ്പൊഴും ഈ കോട്ടൺ കുർത്ത , തുണി സഞ്ചി . കണ്ണുകളിൽ മഷി എഴുതും.
കണ്ടാൽ ഒരു അറുപത് അടുത്ത് തോന്നും പ്രായം . ഇന്ത്യയിലെ മികച്ച  ഒരു  പ്രൈവറ്റ് ബാങ്കിന്റെ തലപ്പത്തിരിക്കുന്ന സ്ത്രീ . കഷ്ടം തന്നെ  ഇവളുടെ കാര്യം .
പണ്ട് അവളുടെ പിൻകഴുത്തിലൂടെ  മെല്ലെ ചെവിയുടെ അരികുപറ്റിച്ചേർന്നുകൊണ്ട് ആ ചുണ്ടുകളിലേക്കുള്ള യാത്രകളിലൊക്കെയും അവളുടെ തീവ്രമായ  പ്രണയത്തിന്റെ ആഴങ്ങളിൽ , അതിന്റെ അടിയൊഴുക്കുകളിൽ മുങ്ങിപ്പോയിട്ടുണ്ട് തന്റെ  ചുംബനങ്ങളത്രയും...! പിന്നെ എവിടെയാണ് അതിന്റെ മധുരം നഷ്ടപെട്ടത് . 
അവൾ പെണ്ണായി അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ മുതലല്ലേ..
സ്വന്തം അഭിപ്രായം ഉള്ള സ്ത്രീകൾ തന്നെ എന്നും ക്ഷോഭിപ്പിക്കും.
വിവാഹ മോചനം വേണം എന്ന് പറഞ്ഞപ്പോൾ  ജോലി വിട്ടു തന്റെ കാലു പിടിക്കും ഭയന്നു പോകും എന്ന് കരുതി.
പക്ഷെ കണക്കു കൂട്ടലുകൾ തെറ്റിച്ച് അവൾ നടന്നു നീങ്ങി.
അതും തലയുയർത്തി പിടിച്ച് ...
              തുടരും ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക