ബൈഡന്റെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കണമെന്ന ആവശ്യവുമായി മുൻ വൈറ്റ് ഹൗസ് ഫിസിഷ്യനും റിപ്പബ്ലിക്കൻ അംഗങ്ങളും
പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ജോ ബൈഡന് ശാരീരികവും മാനസികവുമായ ആരോഗ്യമുണ്ടെന്ന് തെളിയിക്കാൻ അദ്ദേഹം സമഗ്രമായ പരിശോധനയ്ക്ക് വിധേയനാകണമെന്ന്
മുൻ വൈറ്റ് ഹൗസ് ഫിസിഷ്യനായ റോണി ജാക്സന്റെ നേതൃത്വത്തിൽ ഒരു ഡസനിലധികം റിപ്പബ്ലിക്കൻ അംഗങ്ങൾ വ്യാഴാഴ്ച ആവശ്യപ്പെട്ടു. പരിശോധനാഫലം പുറത്തുവിടണമെന്നും അമേരിക്കൻ ജനതയ്ക്ക് പ്രസിഡന്റിൽ തികഞ്ഞ വിശ്വാസമുണ്ടായിരിക്കാൻ അതറിയണമെന്നും അവർ കത്തിലൂടെ അറിയിച്ചു.
ഏറ്റവും ഉയർന്ന ചുമതലകൾ നിർവഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട നേതാവിന്റെ മാനസികമായ കഴിവുകളിൽ പൂർണമായ സുതാര്യത വേണമെന്ന് അംഗങ്ങൾ കൂട്ടിച്ചേർത്തു .
കഴിഞ്ഞ പതിനെട്ട് മാസമായി ബൈഡന്റെ മാനസികനിലയെക്കുറിച്ചും ഓർമ്മക്കുറവിനെക്കുറിച്ചും കൂടുതൽ വ്യക്തമായിത്തീർന്നിരിക്കുന്നുവെന്നും കത്തിൽ പറയുന്നു. ചീഫ് വൈറ്റ് ഹൗസ് മെഡിക്കൽ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി, നിലവിലെ വൈറ്റ് ഹൗസ് ഫിസിഷ്യൻ ഡോ. കെവിൻ ഓ കോണോർ എന്നിവർക്ക് കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ പേര് പ്രസിഡന്റ് മറന്നതായി കാണപ്പെട്ട സംഭവം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ബൈഡന് ഓർമ്മക്കുറവുണ്ടെന്ന് സമർത്ഥിക്കാൻ നിരത്തിയിരിക്കുന്നത്.
അമേരിക്കൻ ജനതയ്ക്ക് ബൈഡന്റെ മേൽ വിശ്വാസം ജനിപ്പിക്കാൻ അദ്ദേഹത്തിന് ആയിട്ടില്ലെന്നും ജാക്സൺ പറഞ്ഞു.
വിദേശത്തുള്ള സഖ്യകക്ഷികൾക്കും ജോ ബൈഡനിൽ വിശ്വാസമില്ലെന്നും അത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈറ്റ് ഹൗസ് മെഡിക്കൽ യൂണിറ്റിൽ ഒരു പതിറ്റാണ്ടിലേറെ ജോലി ചെയ്തിരുന്ന മുൻ നേവി അഡ്മിറൽ ജാക്സൺ 2018 ജനുവരിയിൽ അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് മികച്ചതും തൃപ്തികരവും എന്ന വിവരണം നൽകിയാണ് മുൻപ് ദേശീയ ശ്രദ്ധ നേടിയത്. ട്രംപിന്റെ കഴിവുകളെക്കുറിച്ച് തനിക്ക് ആശങ്കകളൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുൻപ് മാധ്യമങ്ങൾ ട്രംപിനെ പരിശോധനയ്ക്ക് വിധേയനാക്കാൻ ആവശ്യപ്പെട്ടത് ജാക്സൺ ഓർമ്മപ്പെടുത്തി. എല്ലാ പ്രസിഡന്റുമാരെയും അങ്ങനെ പരിശോധിക്കണമെന്നും വരും കാലങ്ങളിൽ അത് പുതിയ മാനദണ്ഡമായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രത്തലവൻ രാജ്യത്തെ നയിക്കാൻ പ്രാപ്തനാണെന്ന് നമുക്ക് ബോധ്യപ്പെടണമെന്നും ജാക്സൺ വ്യക്തമാക്കി.
കത്തിൽ ജാക്സണും മറ്റ് 13 റിപ്പബ്ലിക്കൻമാരും ഒപ്പുവച്ചിട്ടുണ്ട്.