കൊച്ചി: പ്രമുഖ യാത്ര വിമാന സർവീസ് ആയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ മുഴുവൻ ജീവക്കാർക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നൽകി കൊണ്ട് യാത്ര നടത്തിയ ഇന്ത്യയിലെ ആദ്യ വിമാന സർവീസ് ആയി. 2021 ജൂൺ 18 ന് ദില്ലി - ദുബായ് സെക്ടറിലായിരുന്നു വിമാനം ചരിത്ര സർവീസ് നടത്തിയത്. രാവിലെ 10.40 ന് ദില്ലിയിൽ നിന്ന് പുറപ്പെട്ട IX 191 ന്റെ പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും അവരുടെ രണ്ട് ഡോസ് പൂർണ്ണ കോവിഡ് -19 വാക്സിൻ ലഭിച്ചു.
ക്യാപ്റ്റൻ ഡി ആർ ഗുപ്ത, ക്യാപ്റ്റൻ അലോക് കുമാർ നായക് എന്നിവർ നിയന്ത്രിച്ച വിമാനത്തിൽ വെങ്കട്ട് കെല്ല, പ്രവീൺ ചന്ദ്ര, പ്രവീൺ ചൗഗലെ , മനീഷ കാംബ്ലെ എന്നിവറായിരുന്നു മറ്റ് ക്രൂ അംഗങ്ങൾ. ഇതേ സംഘം ദുബായ് - ജയ്പൂർ - ദില്ലി സെക്ടറിൽ തിരികെ ഫ്ലൈറ്റ് IX 196 പറത്തുകയും ചെയ്തു.
“എല്ലാ ക്രൂ അംഗങ്ങൾക്കും മുൻനിര സ്റ്റാഫുകൾക്കും ഞങ്ങൾ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. അവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുക മാത്രമല്ല, ഞങ്ങൾക്കൊപ്പം പറക്കുന്ന യാത്രക്കാർക്കും ഈ നടപടി സുരക്ഷിതത്വവും ഉറപ്പും നൽകുന്നു,” എയർ ഇന്ത്യ എക്സ്പ്രസ്സ് പത്രക്കുറിപ്പിൽ പറഞ്ഞു, “കഴിഞ്ഞ 2020 മെയ് 7 ന് അബുദാബിയിൽ നിന്ന് യാത്രക്കാരുമായി ഇന്ത്യയിലേക്ക് വന്ന ആദ്യത്തെ വന്ദേ ഭാരത് മിഷൻ (വിബിഎം) വിമാന സർവീസ് നടത്തിയതും എയർ ഇന്ത്യ എക്സ്പ്രസ് ആയിരുന്നു. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത് വഴി കോവിഡ് പ്രതിരോധത്തിൽ മറ്റൊരു മാതൃക കൂടി സൃഷ്ട്ടിക്കാൻ കഴിഞ്ഞതിൽ സന്തോഷം രേഖപ്പെടുത്തുന്നു.
കഴിഞ്ഞ വർഷം കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പ്രവാസി ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ട് വരുന്നതിൽ കേന്ദ്ര സർക്കാർ ഏറ്റെടുത്ത ലോകത്തിലെ ഏറ്റവും വലിയ സിവിലിയൻ രക്ഷാ ദൗത്യം വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ്സ്. കഴിഞ്ഞ മാസം വരെ 1.63 ദശലക്ഷം യാത്രക്കാരുമായി 7005 വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് നടത്തി.