Image

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 18 June, 2021
ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

സ്വന്തം മാതൃരാജ്യത്തെ ഉപേക്ഷിച്ച് ഭീകരപ്രവർത്തനത്തിനു പോയവരെ എന്തിന്  തിരിച്ച് കൊണ്ടുവരണം?

കുറ്റകൃത്യങ്ങൾക്ക് അന്യരാജ്യത്ത് വച്ച് പിടിക്കപ്പെടുകയും അവിടത്തെ ജയിലാകുകയും ചെയ്തവരെ ഭാരതീയ പൗരന്മാർ എന്ന പരിഗണനയിൽ രക്ഷിക്കാൻ ഇന്ത്യ ഗവന്മെന്റിനു ബാധ്യതയുണ്ടോ? 

അഫ്ഘാനിസ്ഥാനിലെ  ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരത്വമുള്ള നാല് മലയാളി യുവതികളെ  ഇന്ത്യഗവണ്മെന്റ് ഏറ്റെടുക്കണമെന്ന നിർദേശത്തോടു കേന്ദ്രം അനുകൂലിക്കുന്നില്ല എന്ന വാർത്ത മാധ്യമങ്ങൾ പുറത്തു വിട്ടപ്പോൾ മുതൽ കേന്ദ്രത്തിന്റെ തീരുമാനത്തോടു യോജിച്ചും വിയോജിച്ചും അഭിപ്രായങ്ങൾ പലരും പ്രകടിപ്പിക്കുന്നുണ്ട്. സോണിയ സെബാസ്റ്റ്യൻ (ആയിഷ), മെറിൻ ജെയ്ക്കബ് (മറിയം), നിമിഷ നായർ (ഫാത്തിമ ഇസ) റഫീല എന്നിവരാണ് അഫ്ഗാനിസ്ഥാനിലെ ഖൊറാസാൻ പ്രവിശ്യയിൽ ഉള്ള ഇസ്ലാമിക്ക് സ്റ്റെയ്റ്റിൽ കുടുംബസമേതം താമസിക്കാൻ പോയത്. അവിടെവച്ച് ഇവരുടെ ഭർത്താക്കന്മാർ അമേരിക്കൻ വ്യോമസേനയുടെ മിസൈലുകൾ ഏറ്റ്  കൊല്ലപ്പെട്ടു. ഇവരെ അഫ്ഗാനിസ്ഥാൻ ഗവണ്മെന്റ് ഇന്ത്യക്ക് കൈമാറാൻ  ഉദ്ദേശിക്കുന്നു.

സ്വന്തമായി ഇസ്‌ലാമിക് രാഷ്ട്രം  പ്രഖ്യാപിച്ച ഇറാഖിലും സിറിയയിലും സ്വാധീനമുള്ള ഒരു സായുധ സലഫി ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക് സ്റ്റെയ്റ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ISIS). സലഫ് എന്ന് അറിയപ്പെടുന്ന ആദ്യകാല മുസ്ലീമുകളുടെ ചിട്ടകൾ അതേരീതിയിൽ പിന്തുടരുന്നവരാണ് സലഫികൾ.   മുഹമ്മദ് നബിയുടെ ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ  ഖുറാനെയും സുന്നത്തിനെയും മനസ്സിലാക്കുകയും വ്യാഖാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണെന്നു ഇവർ അവകാശപ്പെടുന്നു. 

സുന്ന എന്ന അറബി വാക്കാണ് സുന്നത്ത്. ഇതിന്റെ അർഥം പരമ്പരാഗത മാർഗ്ഗം എന്നാണു. അതായത് പ്രവാചകന്റെ മാർഗ്ഗമെന്നർത്ഥം. 2014 ഇൽ ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിലെ അൽ നൂറി എന്ന പള്ളിയുടെ അകത്തളത്തിൽ വച്ച് ഇസ്‌ലാമിക് സ്റ്റെയ്റ്റിന്റെ നേതാവ് അബുബക്കർ ബാഗ്ദാദി ഖിലാഫത് എന്ന രാജ്യത്തിന്റെ സൃഷ്ടി നടന്നതായി പ്രഖ്യാപിച്ചു. ഇവർ ഘോരമായ ഭീകര പ്രവർത്തനത്തിലൂടെ അനേകായിരങ്ങളെ  കൊന്നൊടുക്കി, നഗരങ്ങളെ നശിപ്പിച്ചു, സ്ഥലങ്ങൾ കയ്യടക്കി അവരുടെ നിയമങ്ങൾ നടപ്പിൽ വരുത്തി.

എന്നാൽ ഇവരുടെ പ്രവർത്തികൾ ഇസ്‌ലാമിക് നിയമങ്ങൾക്ക് വിരുദ്ധമാണെന്നു ഇസ്ലാമിക് പണ്ഡിതർ പ്രസ്താവിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മുസ്‌ലിം നേതാക്കൾ ഇവർക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്ന്  പറയപ്പെടുന്നു.  "ഇസ്ലാമികമല്ലാത്ത അരാജകത്വതം” എന്ന് ഇവരെ വിശേഷിപ്പിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു. കേരളത്തിൽ ഇസ്‌ലാമിക് സ്റ്റെയ്റ്റ് സാന്നിധ്യം തിരുവനന്തപുരം നഗരത്തിലാണ് (2014) ആദ്യം പ്രത്യക്ഷപ്പെട്ടത്. കേരളത്തിലും കർണ്ണാടകയിലും ഗണ്യമായ രീതിയിൽ ഇസ്ലാമിക് സ്റ്റെയ്റ്റ് സാന്നിധ്യമുള്ളതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇസ്‌ലാമിക് സ്റ്റെയിറ്റിലേയ്ക്ക് ഭീകരപ്രവർത്തനങ്ങൾക്ക് പോയ മേൽപ്പറഞ്ഞ നാല് യുവതികളാണ് ഇന്ന് മാധ്യമങ്ങളിൽ  വാർത്താപ്രാധാന്യം നേടുന്നത്.   ഇവരിൽ ഒരാളുടെ   മാതാവ്   തന്റെ മകളെ ഇന്ത്യ ഗവന്മെന്റ് തിരിച്ചുകൊണ്ടുവരണം എന്നു വാർത്താ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുകയുണ്ടായി. കാരണം സെപ്റ്റംബർ 11നു ശേഷം അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിടുമ്പോൾ ഇവരുടെ ജീവൻ അപകടത്തിലാകുമെന്നു അവർ കരുതുന്നു.  മകളെ ഇന്ത്യയിൽ കൊണ്ടുവന്നു  വേണമെങ്കിൽ ശിക്ഷാ നടപടികൾക്ക് വിധേയമാക്കാം എന്നതാണ് ഇവരുടെ അഭ്യർത്ഥന. ഒരുവിഭാഗം ഇത് മനുഷ്യാവകാശ ലംഘനമാണ് എന്നു വിശദീകരിക്കുന്നു. അതേസമയം തീവ്രവാദസംഘടനകളിൽ നിന്നും പരിശീലനം നേടിയ ഇവർ തിരിച്ചെത്തിയാൽ ദേശസുരക്ഷക്ക് അത് ഭീഷണിയാകില്ലേ എന്ന ഒരു ചിന്തയും ഈ പ്രശ്നപരിഹാരത്തിന് മുന്നിൽ ഉയരുന്നു. എന്തായിരുന്നാലും   പ്രശ്നത്തിനുള്ള നടപടി കേന്ദ്രസർക്കാരിന്റേതാണെന്നാണ് കേരളസർക്കാർ മാധ്യമങ്ങളോട് പറഞ്ഞത്.  

ഈ യുവതികളിൽ ആരുംതന്നെ ചെയ്ത തെറ്റിൽ പാശ്ചാത്തപിച്ച് ഇന്ത്യഗവൺമെന്റിനോട് അവരെ തിരിച്ചു വരാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചതായി അറിവില്ല. അവരിൽ ഒരാളുടെ അമ്മയാണ് മകളെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നത്. ആ മകളാകട്ടെ അവരുടെ തെറ്റിൽ ഒട്ടും കുറ്റബോധമുള്ളവളല്ലെന്നാണ് അവരുമായി അഭിമുഖം നടത്തിയവർ മാധ്യമങ്ങളിൽ എഴുതുന്നത്. അമ്മയെ കാണണമെന്നില്ലേ എന്ന ചോദ്യത്തിന് അത് അല്ലാഹുവിന്റെ തീരുമാനം പോലെ എന്നാണവരുടെ മറുപടിയത്രെ.

നാലു പേരിൽ ഒരാളായ സോണിയ പക്ഷെ ഐ.എസുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറാണെന്നും ഇനി ഒരിക്കലും ഐ.എസുമായി അവർ സഹകരിക്കുകയില്ലെന്നും പറഞ്ഞതായി പറയുന്നു. അവരുടെ പ്രതീക്ഷകൾക്ക് വിപരീതമായാണ് എല്ലാം സംഭവിച്ചത്. അതുകൊണ്ട് ഐ.എസിൽ ചേരാനുദ്ദേശിക്കുന്നവർ നല്ല പോലെ ആലോചിക്കണമെന്നാണ് അവർ അഭിപ്രായപ്പെട്ടതത്രെ. ഹിന്ദുമതത്തിൽ നിന്നും മതം മാറി പോയവരെ സ്വീകരിക്കാൻ സംഘപരിവാറും ആർ എസ എസ്സും ഗർവാപ്പസി എന്ന സംവിധാനമൊരുക്കിയിട്ടുണ്ട്. പക്ഷെ അന്യനാട്ടിൽപ്പോയി ഭീകരപ്രവർത്തനങ്ങൾ നടത്തി എന്ന് പറയപ്പെടുന്ന ഇവരെ ഗർ വാപ്പസിയും പരിഗണിക്കുമെന്ന് കരുതികൂടാ.

ഇതിന്റെ പാശ്ചാത്തലത്തിൽ ലവ്ജിഹാദ് എന്ന ആശയം പ്രബലപ്പെടുന്നു. കാരണം ഹിന്ദു/കൃസ്ത്യൻ  യുവതികളെ മുസ്‌ലിം യുവാക്കൾ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്നുവെന്ന ആരോപണങ്ങൾ ഇത്തരം സാഹചര്യങ്ങൾ ശക്തമാക്കുന്നു.  വാസ്തവത്തിൽ  ഇതിനുത്തരവാദി ഒരു പ്രത്യേക മതമാണോ?  എന്തുകൊണ്ടാണ് ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് മനുഷ്യർ ആകൃഷ്ടരാകുന്നത്?

എല്ലാ മനുഷ്യരും ജനിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തിലാണെന്നുള്ള വസ്തുത ഒഴിവാക്കാൻ കഴിയില്ല. എന്നാൽ താൻ ജനിക്കുന്ന മതത്തെകുറിച്ചുള്ള അറിവ് അല്ലെങ്കിൽ മതങ്ങളെക്കുറിച്ചുള്ള വിതജ്ഞാന കുറവു തന്നെയാണ് മതങ്ങളിൽ ഏറ്റക്കുറവുകൾ തോന്നാൻ പ്രധാന കാരണം. ഓരോ മതത്തെകുറിച്ചുള്ള ചിന്തകളും സൂക്ഷ്മമായി പഠിച്ചുകഴിഞ്ഞാൽ മനസ്സിലാകും എല്ലാ മതങ്ങളുടെയും ആശയങ്ങൾ മനുഷ്യനന്മയെ ഉദ്ദേശിച്ചുകൊണ്ടാണ് എന്നത്. സ്വന്തം മതത്തെകുറിച്ചുള്ള അറിവില്ലായ്മ മറ്റുമതങ്ങളിൽ ആകൃഷ്ടരാകുന്നതിന് കാരണമാകുന്നു.

ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം മത സ്വാതന്ത്രം കൂടുതലാണ്. നിങ്ങൾ നിശ്ചയമായും ആരാധാനാലയങ്ങളിൽ വന്നിരിക്കണം അല്ലെങ്കിൽ ഈ പ്രാർത്ഥന ചെയ്തിരിക്കണം എന്ന് മതം അനുശാസിക്കുന്നില്ല. അതേസമയം മതപരമായ പഠനങ്ങൾ നിര്ബന്ധിതമല്ല എന്നുള്ളത് ഹിന്ദുമതത്തിന്റെ ഒരു പോരായ്മായാണ്.   അതുപോലെ ദൈവത്തെ പല രൂപത്തിലും ഭാവത്തിലും ഹിന്ദു ആരാധിക്കുന്നു എന്നുള്ളതും, പണ്ട് കാലങ്ങളിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും ഹിന്ദുമതത്തിലെ പോരായ്മകളായി വിലയിരുത്തുന്നു.  ഭഗവത്ഗീതയിലെ ചാതുർവർണ്യം മയാസൃഷ്ടം എന്ന വചനം വളരേ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.   ഭഗവത്ഗീതയിൽ  ഇങ്ങനെ പറയുന്നണ്ട്, “വിദ്യാവിനയസമ്പന്നെ ബ്രാഹ്മണേ ഗവി ഹസ്തിനി 
ശൂനി ചൈവ ശ്വ പാകേ ച പണ്ഡിതാ: സമദർശിന:” ( അദ്ധ്യായം അഞ്ചു ശ്ലോകം പതിനെട്ട്)

അർത്ഥം "വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാമണനിലും പശുവിലും, ആനയിലും, നായയിലും ചണ്ടാളനിലും ബ്രഹ്മജ്ഞാനികൾ സമദൃഷ്ടികളാകുന്നു.” ഇതനുസരിച്ച് ജാതിയിലെ ഉച്ചനീചത്വങ്ങൾ നിരർത്ഥ കമാണ്.

മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുച്ഛേദം 25-28 ) ഭരണഘടന  അനുവദിക്കുന്നുണ്ട്.  അനുച്ഛേദം 25 മതം പ്രചരിപ്പിക്കുന്നതിനും  പഠിപ്പിക്കുന്നതിനും മതാചാരങ്ങൾ പാലിക്കാനുമുള്ള സ്വാതന്ത്ര്യം. ഇതിന്റെ ഉപവകുപ്പു ഒന്നിൽ പറയുന്നത്    ക്രമസമാധാനം, ധാർമ്മികത, പൊതു ആരോഗ്യം ഈ  വകുപ്പിലെ  മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാവര്ക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആശയങ്ങൾ പ്രചരിപ്പിക്കാനും അവകാശമുണ്ട്.” ക്രമസമാധാനം, ധാർമ്മികത എന്നിവ കണക്കിലെടുത്താൽ സമാധാനപരമായ മതപ്രവർത്തനങ്ങൾ സമൂഹത്തെ ബാധിക്കാതിരിക്കും. എല്ലാ മതങ്ങളെയും പരസ്പരം ബഹുമാനിക്കാതിരിക്കുമ്പോഴും മൗലികാവകാശങ്ങളെ ദുരുപയോഗം ചെയ്യാൻ ആരെങ്കിലും ശ്രമിക്കുമ്പോഴുമാണ് സമാധാനനില തകരുന്നത്.

വിശുദ്ധ യുദ്ധം ചെയ്യാൻ പ്രണയത്തെ കരുവാക്കി യുവതി യുവാക്കളുടെ ജീവിതം വിഷമകരവും ദുഃഖകരവുമാകുന്ന അവസ്ഥ നമ്മളോരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. മിശ്രവിവാഹങ്ങൾ പണ്ടും ഉണ്ടായിരുന്നെങ്കിലും അതൊന്നും ഒരു മതം സ്ഥാപിക്കാനുള്ള മാർഗ്ഗമായി  ആരും  കണ്ടിരുന്നില്ല.  എല്ലാവരും പരസ്പര സ്നേഹത്തോടെ മതസൗഹാർദ്ദത്തോടെ കഴിഞ്ഞിരുന്നതുകൊണ്ട് ഇങ്ങനെ ഒരു ദുരവസ്ഥയില്ലായിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ചിട്ടൂള്ളതോ ധനസഹായം ലഭിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാര്‍ഥിയുടേയോ, വിദ്യാര്‍ഥി പ്രായപൂര്‍ത്തിയായിട്ടില്ലെങ്കിൽ കുട്ടിയുടെ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണെന്നു അനുച്ഛേദം 28 (3) -ൽ  പറയുന്നുണ്ട്. ഈ നിയമ സംഹിതകൾ എത്രമാത്രം കാര്യക്ഷമമായി സർക്കാർ നടപ്പിലാക്കുന്നുണ്ട് എന്നത് പൊതുജനങ്ങൾ വിലയിരുത്തേണ്ടതാണ്

സിറിയയിലേക്കും യെമനിലിലേക്കും അഫ്‌ഗാനിസ്ഥാനിലേക്കും ആടുമേയ്ക്കാൻ പോയവർ എന്നു നമ്മൾ  കേൾക്കുന്ന ഒന്നാണ്. ഈ ലേഖനത്തിന്റെ ആരംഭത്തിൽ സൂചിപ്പിച്ച പോലെ ഇസ്‌ലാമിക് സ്റ്റെയ്റ്റ് ഉദ്ദേശിക്കുന്നത് പ്രവാചകന്റെ ജീവിതകാലം പോലെ ജീവിക്കുക എന്നാണു. ആട് മേയ്ക്കുന്നവർ ശാന്തരും സമാധാനപ്രിയരും ആയിരിക്കെ, അഹങ്കാരികളും പൊങ്ങച്ചക്കാരുമാണ് ഒട്ടകങ്ങളുടെയും കുതിരകളുടെയും കിരാതരായ ഉടമസ്ഥരിൽ  പലരുമെന്നു അവർ വിശ്വസിക്കുന്നു. പക്ഷെ ആട് മേയ്ക്കാൻ പോയവർ മനുഷ്യരാശിക്കെതിരെ യുദ്ധം ചെയ്യുകയും അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നതായിട്ടാണ് പലപ്പോഴും അറിയാൻ കഴിയുന്നത്  .

യുവതി-യുവാക്കളെ പ്രണയക്കുരുക്കിൽപ്പെടുത്തി അവരെ മസ്തിഷ്ക്കപ്രക്ഷാളനം ചെയ്തു മതചൂഷണങ്ങൾക്ക് അടിമകളാക്കുന്നതിനെ തീവ്രവാദം എന്നുതന്നെ മനസ്സിലാക്കണം. ഇതിൽ അകപ്പെട്ടുപോകാതിരിക്കാൻ, ഏതു സാഹചര്യത്തിലും മനസ്സിനെ തുലനപ്പെടുത്താൻ ഏതു മതമാകട്ടെ, സ്വന്തം മതത്തെകുറിച്ചുള്ള ഗഹനമായ  ജ്ഞാനം മറ്റു അറിവുകൾക്കൊപ്പം യുവാക്കൾ നേടിയെടുക്കേണ്ടതാണ്.  ഓരോ മനുഷ്യരും വിശ്വസിക്കുന്ന മതവും  ധാർമ്മിക മൂല്യങ്ങളും കുട്ടികൾ മനസ്സിലാക്കണം.  ഇതവർക്ക്  പറഞ്ഞുകൊടുക്കുന്നതിൽ മാതാപിതാക്കളും, അധ്യാപകരും തുല്യ പങ്കുവഹിക്കേണ്ടതുണ്ട്. അതല്ലാത്ത അവസ്ഥയിൽ നിമിഷ ഫാത്തിമയെപോലെ കുരുക്കുകളിൽ വീണുപോകുന്ന നിരവധി പേര് ഉണ്ടാകും. അവരുടെ അഭിമുഖങ്ങളിൽ നിന്നും മനസ്സിലാകുന്നത് അവർക്കൊന്നും  ചെയ്ത പ്രവർത്തിയിൽ പശ്ചാത്താപമില്ലെന്നാണ്. അത്രത്തോളം അവരുടെ മനസ്സിനെ സ്വാധീനിക്കാൻ മതപരിവർത്തനം ചെയ്യുന്നവർക്ക് കഴിയുന്നുവെന്നത് സമൂഹം മനസ്സിലാക്കണം.

മതിയായ നിയമസംഹിതകൾ നിലനിൽക്കെ മതപരിവർത്തനം എന്നത് (നിർബന്ധിച്ചോ, പ്രലോഭിപ്പിച്ചോ സ്വന്തം മനസ്സോടെയോ) യുവതലമുറക്ക് ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇത് സമൂഹത്തിൽ എന്നു മാത്രമല്ല രാഷ്ട്രങ്ങൾ തമ്മിലും വളരെയധികം പ്രശ്നങ്ങൾക്ക് കാരണമാകുന്ന വളരെ ഗുരുതരമായ ഒരു പ്രശ്നമായി വളർന്നു കൊണ്ടിരിക്കുകയാണെന്ന് മാതാപിതാക്കളും യുവതലമുറയും മനസ്സിലാക്കേണ്ടതുണ്ട്. പ്രണയത്തിന്റെ പേരിലോ മറ്റെന്തോ സാഹചര്യത്തിലോ മതപരിവർത്തനത്തിന് തയ്യാറാകുമ്പോൾ അതിന്റെ പിന്നിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ ഗുരുതരമായിത്തന്നെ കാണേണ്ടതുണ്ട്. ഏതു മതസ്ഥരായാലും സ്വന്തം മതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പൂർണ്ണമായ അറിവ് സ്വായത്തമാക്കിയിട്ടുണ്ടെങ്കിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ നിലനിൽക്കാനും,  സമൂഹത്തിനും, രാഷ്ട്രത്തിനും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനും കഴിയും എന്ന വസ്തുത ഓരോരുത്തരും പ്രത്യേകിച്ചും യുവാക്കൾ മനസ്സിലാക്കേണ്ടതുണ്ട്.   ജന്മനാൽ ലഭിക്കുന്ന മതം ഓരോരുത്തർക്കും മഹത്തായതാണ്. മതപരിവർത്തനത്തിലൂടെ ജീവിതത്തെ മാറ്റിമറിയ്ക്കാം എന്നുള്ളത് മിഥ്യയായ നിഗമനമാണ്.

 

Join WhatsApp News
girish nair 2021-06-18 18:39:05
ഫാത്തിമ എന്നുവിളിക്കുന്ന നിമിഷയുടെ അമ്മ കഴിഞ്ഞ ദിവസങ്ങളിൽ മലയാളം ചാനലുകളിൽ നിറഞ്ഞാടുന്ന ദൃശ്യമാണ് നമ്മൾ കണ്ടത്. തന്റെ കുഞ്ഞു നഷ്ടപ്പെടുമെന്ന ഭയത്തിൽ ഏതൊരു മാതാവിനെയും പോലെ വിഷമിക്കുന്ന ഒരു അമ്മയുടെ കണ്ണുനീർ സഹതാപത്തോടെയാണ് മലയാളികളുടെ ദൃശ്യ മുറിയിലേക്ക് കടന്നു വന്നത്. അവരുടെ കണ്ണുനീർ എല്ലാവരെയും സങ്കടപ്പെടുത്തി. അവരുടെ വിലാപം എല്ലാവരുടെയും നെഞ്ചു തകർത്തു. അതുകൊണ്ടോന്നും തന്റെ മകൾ ചെയ്യ്ത കുറ്റത്തിനുള്ള പരിഹാരമായി ആരും കരുതിയില്ലയെന്നായപ്പോൾ അവരുടെ രൂപഭാവം മാറി ചാനലുകളിൽ അലറിവിളിച്ചുകൊണ്ട് ചർച്ചയിൽ പങ്കെടുക്കുന്നവരെയും കേന്ദ്ര സർക്കാരിനെയ്യും കുറ്റപ്പെടുത്തി. മകൾ മതം മാറി ISISൽ ചേർന്ന് യുദ്ധത്തിനായി പുറപ്പെട്ടത് അറിയാമായിരുന്ന അവർക്ക് എന്തു ധാർമ്മികമായ അവകാശമാണുള്ളത് ഭീകരവാദിയായ തന്റെ മകളേ നാട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പറയാൻ? അതുപോലെ അവർക്ക് എന്തവകാശമാണുള്ളത് നമ്മുടെ കേന്ദ്രസർക്കാരിനെയും രാജ്യത്തെയും അപമാനിക്കാൻ? പതുവുപോലെ ലേഖനം നന്നായി. ആശംസകൾ.
Sudhir Panikkaveetil 2021-06-18 23:05:45
ഭാരതത്തിലെ മത മാറ്റ കോലാഹലങ്ങളും അശാന്തിയും കാണുമ്പോൾ ഞാൻ അതിൽ ഒരു തമാശ കാണുന്നു. ദളിതനായ (അങ്ങനെ പറയേണ്ടിവരുന്നത് തന്നെ കഷ്ടമാണ് കാരണം അദ്ദേഹം ബുദ്ധമതം സ്വീകരിച്ചിരുന്നു. പിന്നെ എന്തിനാ ദളിതൻ എന്നുപയോഗിക്കുന്നത് അതിനുള്ള മറുപടി നമ്മൾ ഇന്ത്യക്കാർ അങ്ങനെയാണ് നമുക്ക് കേരളത്തിൽ പുലയ കൃസ്ത്യാനികൾ ഉണ്ട് സവർണ്ണ കൃസ്താനികൾ ഉണ്ട്.) ഇനി തമാശ വായിക്കുക. ഭാരതത്തിന്റ ഭരണഘടനാ എഴുതിയത് ബാബാസാഹേബ് അംബേക്കർ ആണ്. ശ്രീമതി ജ്യോതിലക്ഷമി ചൂണ്ടിക്കാട്ടിയ ആർട്ടിക്കിൾ 25 വായിക്കുമ്പോൾ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ഞാൻ പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ വായനക്കാർ നെറ്റി ചുളിക്കാം. ദളിതനായി അവശത അനുഭവിച്ച ബാബാസാഹേബ് സവർണ്ണക്കർക്കിട്ട് ഒരു പണി കൊടുത്തതല്ലേ ..മതം പ്രചരിപ്പിക്കാമെന്ന മൗലികാവകാശം. താഴന്ന ജാതിക്കാരാണ് സാധാരണ മതം മാറുന്നത്. എ ഡി 50 മുതൽ നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിൽ പക്ഷെ സവര്ണരാണ് മതം മാറുക. അത് വേറെ കാര്യം. ബാബാ അംബേക്കർ മനസ്സിൽ വിചാരിച്ചുകാണും എല്ലാ താഴ്ന്ന ജാതിക്കാരും മതം മാറി സവര്ണര്ക്ക് പ്രശ്നമാകട്ടെ അങ്ങനെ ഒരു മധുര പ്രതികാരം. അല്ലെങ്കിൽ ആ മത പ്രചാരത്തിനുള്ള അവകാശം എടുത്ത് കളഞ്ഞാൽ എത്രയോ പ്രശ്നങ്ങൾ തീരും. പക്ഷെ ഇനി എടുത്ത് കളഞ്ഞാൽ അവൻ സംഘിയാകും. അല്ലെങ്കിൽ തന്നെ ഒരു മതവിശ്വാസി അവന്റെ മതമാണ് സർവോത്തമം എന്ന് പ്രസംഗിക്കുമ്പോൾ അത് കേട്ടിരിക്കാൻ ഭാരതത്തിലെ ഇതര മതവിശ്വാസികൾക്ക് സഹിഷ്ണത ഉണ്ടായിരുന്നു. പക്ഷെ കാര്യങ്ങൾ കൈവിട്ടുപോയപ്പോൾ പ്രശനം പൊട്ടിപ്പുറപ്പെട്ടു. ഒരു കഥയോ കവിതയോ ഹാസ്യവേഷമോ എഴുതാൻ സ്കോപ് ഉണ്ട്. വായനക്കാർ ഇത് ഒരു തമാശയായി വായിച്ച് രസിക്കുക. പിന്നെ ശ്രീമതി നമ്പ്യാരുടെ ലേഖനം നന്നായിരുന്നു. അഭിനന്ദനം.
Girija Menon 2021-06-19 13:20:53
തീവ്ര വാദികൾ നിഷ്‌ക്കരുണം കൊന്നു തള്ളിയ സൈനികരുടെ ജീവനുമുന്നിൽ, അവരുടെ കുടുംബങ്ങളുടെ വേദനയിൽ, നമ്മുടെ രാജ്യത്തിനു നഷ്ടപ്പെട്ട വീര യോദ്ധാക്കളുടെ ആത്മാവിനു മുന്നിൽ കണ്ണീർ പൊഴിക്കുന്ന രാജ്യസ്നേഹികളായ ജനതയ്ക്ക് ഇത്തരം പ്രഹസനങ്ങൾ കേൾക്കാൻ കഴിയില്ല. എനിക്ക് എന്റെ രാജ്യമാണ് വലുത്. ചാനൽ ചർച്ചകളിലിരുത്തി ഒരമ്മയുടെ വമ്പത്തം പറച്ചിൽ കേൾക്കുമ്പോൾ വറുപ്പാണ്. പൊലിഞ്ഞത് എത്രയോ നിരപരാധികളാണ്. രാജ്യ ദ്രോഹികൾ ഒരിക്കലും മാപ്പർഹിക്കുന്നില്ല. പിന്നെ മതവും ജാതിയും നോക്കാതെയുള്ള എത്രയോ വിവാഹങ്ങൾ നടക്കുന്നു. അവരൊന്നും തീവ്രവാദികളാകുന്നില്ല. ജാതിയോ മതമോ അല്ല പ്രശ്നം മനസ്സിന്റെ വികലമായ ചിന്തകളാണ്. എത്രയോ പെൺകുട്ടികൾ പ്രണയത്തിന്റെ പേരിൽ ഈയാം പാറ്റകളെപ്പോലെ പൊലിയുന്നു. മാതാപിതാക്കൾ സുഹൃത്തുക്കളായിരിക്കണം. മക്കൾക്ക് എല്ലാം തുറന്നു പറയാൻ അവരെ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയുമെങ്കിൽ ഇത്തരത്തിലുള്ള സംഭവങ്ങളെ ഒരു പരിധി വരെ നിലക്ക് നിർത്താൻ കഴിയും. ആശംസകൾ ജ്യോതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക