Image

മകന്റെ മോചനം കാണാനായില്ല: സിദ്ദിഖ് കാപ്പന്റെ മാതാവ് അന്തരിച്ചു

Published on 18 June, 2021
മകന്റെ മോചനം കാണാനായില്ല: സിദ്ദിഖ് കാപ്പന്റെ മാതാവ് അന്തരിച്ചു
മലപ്പുറം : ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ് വേങ്ങര പൂച്ചോലമേട്ടിലെ ഖദീജക്കുട്ടി നിര്യാതയായി. പരേതനായ മുഹമ്മദ് കുട്ടി കാപ്പന്റെ ഭാര്യയാണ്. വിവിധ രോഗങ്ങളാല്‍ അലട്ടിയ 91കാരിയായ ഖദീജ കുട്ടി കിടപ്പിലായിരുന്നു.

ഹാത്രാസ് സന്ദര്‍ശനത്തിനിടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു കാപ്പനെ അറസ്റ്റ് ചെയ്തത്. കേസില്‍ സിദ്ദീഖ് കാപ്പനെതിരെ തെളിവില്ലെന്ന് മഥുര കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് ചുമത്തിയ ഈ കേസില്‍ നിന്ന് കാപ്പനെ മഥുര കോടതി കഴിഞ്ഞ ദിവസം ഒഴിവാക്കുകയും ചെയ്തിരുന്നു.

മകന്‍ ജയിലിലാണെന്ന വിവരം ബന്ധുക്കള്‍ ഉമ്മയെ അറിയിച്ചിരുന്നില്ല. ആശുപത്രിയിലും വീട്ടിലുമായി കഴിഞ്ഞിരുന്ന മാതാവിനെ കാണാന്‍ ഇതിനിടെ, സിദ്ദീഖ് കാപ്പന് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. രോഗക്കിടക്കയില്‍ കഴിയുന്ന മാതാവിന്റെ ആരോഗ്യനില പരിഗണിച്ച്‌ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യൂജെയ സുപ്രിംകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ് കാപ്പന്‍.

ഹാഥ്‌റസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍നിന്നു പോകുന്നതിനിടെ മഥുര ടോള്‍പ്ലാസയില്‍ വച്ച്‌ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണു സിദ്ധിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവെ കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റാന്‍ ഏപ്രില്‍ 29നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചികിത്സയ്ക്കു ശേഷം സിദ്ദിഖിനെ മഥുര ജയിലിലേക്കു മാറ്റി.

അതിനിടെ, സിദ്ദിഖ് കാപ്പനെതിരെ പൊലീസ് ചുമത്തിയ സമാധാനം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഒഴിവാക്കിയത്. ഈ കുറ്റം സംബന്ധിച്ച അന്വേഷണം കേസെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് നടപടി.

ഈ കുറ്റം ചുമത്തിയാണ് സിദ്ധിഖിന്റെ അറസ്റ്റ് ആദ്യം പൊലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് രാജ്യദ്രോഹം, യു.എ.പി.എ കുറ്റങ്ങള്‍ ചുമത്തിയത്. ഇതുസംബന്ധിച്ച കേസില്‍ സിദ്ധിഖിന്റെ ജാമ്യ ഹര്‍ജി 22ന് മഥുര കോടതി പരിഗണിക്കാനിരിക്കെയാണ് ഉമ്മയുടെ അന്ത്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക