'കമല ഹാരിസ് കാണ്‍ട് വിന്‍' എന്ന ശീര്‍ഷകത്തില്‍ ദ ന്യൂയോര്‍ക്ക് ടൈംസില്‍ ഫ്രാങ്ക് ബ്രൂണി എഴുതിയ ലേഖനം യു.എസ്. മാധ്യമരംഗത്ത് വലിയ ചര്‍ച്ച ആയിരിക്കുകയാണ്
രണ്ടാമത്തെ യു.എസ്. പ്രസിഡന്റും ആദ്യത്തെ വൈസ് പ്രസിഡന്റുമായിരുന്ന ജോണ്‍ ആഡംസ് വൈസ് പ്രസിഡന്റ് പദം ഏറ്റവും അവഗണനാര്‍ഹമായ ഒന്നാണെന്ന് വിശേഷിപ്പിച്ചു. ഒരു ബക്കറ്റ് ചൂട് മൂത്രത്തിന്റെ വിലപോലും ഇല്ലാത്ത പദവിയായി സ്പീക്കറും-വൈസ് പ്രസിഡന്റുമായിരുന്ന ജോണ്‍ നാന്‍സ് ഗാര്‍നറും വി പി സ്ഥാനത്തെകുറിച്ച് പറഞ്ഞു. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ കാല്‍മുട്ടിന്റെ സര്‍ജറിക്ക് ശേഷം വിശ്രമിക്കുമ്പോള്‍ ഒരു ദിവസം ഒന്നും ചെയ്തില്ല എന്നൊരു വാര്‍ത്ത വന്നു. വൈസ് പ്രസിഡന്റിന്റെ ഒരു ദിവസം പോലെയുണ്ട് എന്നാണ് ഒരു ലേറ്റ് നൈറ്റ് ഷോ ഹോസ്റ്റ് പറഞ്ഞത്. .
കഴിഞ്ഞ നാല് ദശകങ്ങളുടെ യു.എസ്. രാഷ്ട്രീയം പരിശോധിച്ചാല്‍ വിപി-മാര്‍ക്ക് പ്രസിഡന്റുമാര്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുവാന്‍ ഏല്‍പിച്ചു കൊടുത്തിട്ടുണ്ട് എന്ന് കാണാം. ജോ ബൈഡന്‍ പ്രസിഡന്റ് ഒബാമയുടെ വിപി ആയിരുന്നപ്പോള്‍ ഇക്കണോമിക് സ്റ്റിമുലസ് പ്രോഗ്രാം ബൈഡനെ ഏല്‍പിച്ചു. വി പി ആയ മൈക്ക് പെന്‍സിനെ കോവിഡ്-19 ടാക്‌സ് ഫോഴ്‌സിന്റെ ചുമതല പ്രസിഡന്റ് ട്രമ്പ് ഏല്‍പിച്ചു.
ഈ നടപടികളിലൂടെ ഇവര്‍ക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ജോര്‍ജ് ബുഷ് സീനിയര്‍ ഒഴികെ മറ്റാരും വി പി ആയിരുന്നു കൊണ്ട് നേരിട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ല. ഇതാണ് 184 വര്‍ഷത്തെ ചരിത്രം.
ഈയിടെ വി പി കമല ഹാരിസ് നേരിടുന്ന വിഷമഘട്ടങ്ങള്‍ ഒരു ന്യൂനപക്ഷ സമുദായാംഗമായ വനിതാ വി.പി. മുന്നേറുക എത്രമാത്രം വിഷമകരമാണെന്ന് വ്യക്തമാക്കുന്നു. ബൈഡന്‍ അവരോട് ഏറ്റെടുത്ത് കൈകാര്യം ചെയ്യുവാന്‍ ആവശ്യപ്പെട്ടത് രണ്ട് സുപ്രധാന പ്രശ്‌നങ്ങളാണ്-ഇമ്മിഗ്രേഷനും വോട്ടിംഗ് റൈറ്റ്‌സും. ഈ രണ്ട് വിഷയങ്ങളിലെയും അടിയൊഴുക്കുകളും രാഷ്ട്രീയ പ്രധാനമായ സങ്കീര്‍ണ്ണതയും വിജയം വഴുതി മാറുവാന്‍ സഹായിക്കുന്നതാണ്.
ബൈഡന്റെ പ്രഖ്യാപനത്തില്‍ ഹാരിസിനോട് മെക്‌സിക്കോ, നോര്‍ത്തേണ്‍ അതിർത്തി പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുവാന്‍ പറഞ്ഞു എന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ വാര്‍ത്താമാധ്യമങ്ങള്‍ ഇത് വൈറ്റ് ഹൗസിന്റെ കുടിയേറ്റ പ്രശ്‌നങ്ങളുടെ പോയിന്റ് പേഴ്‌സണായി ഹാരിസിനെ ചുമതലപ്പെടുത്തി എന്നാണ് പറഞ്ഞത്. അതേ കമ്മ്യൂണിക്കേഷനില്‍ തന്നെ ഹാരിസ് ഭരണകൂടത്തിന്റെ ഇമ്മിഗ്രേഷന്‍ വകുപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല എന്ന വിശദീകരണവും ഉണ്ടായി.
റിപ്പബ്ലിക്കനുകള്‍ക്ക് അതിര്‍ത്തി പ്രശ്‌നം രാഷ്ട്രീയമായി മുതലെടുക്കുവാന്‍ കഴിയും. ബൈഡനെക്കാള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന പ്രതിയോഗിയായി ഹാരിസിനെ റിപ്പബ്ലിക്കനുകള്‍ കാണുന്നു. ഹാരിസിനെ ഇമ്മിഗ്രേഷന്‍ സാര്‍ (റഷ്യന്‍ ചക്രവര്‍ത്തി) എന്ന് റിപ്പബ്ലിക്കനുകള്‍ വിളിക്കുവാനും ആരംഭിച്ചു.
ഹാരിസ് ഈ ചൂണ്ടയില്‍ കൊത്താന്‍ തയ്യാറായിരുന്നില്ല. അതിര്‍ത്തി എന്തുകൊണ്ട് സന്ദര്‍ശിക്കുന്നില്ല എന്ന ചോദ്യത്തിന് നേരിട്ട് വ്യക്തമായ ഒരു ഉത്തരം നല്‍കാതെ താന്‍ അതിര്‍ത്തിയില്‍ പോയിട്ടുണ്ട് (സെനറ്ററായിരിക്കുമ്പോള്‍) എന്ന് മറുപടി നല്‍കി ഒഴിഞ്ഞു മാറി. മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളെ പറഞ്ഞ് മനസ്സിലാക്കി സ്ഥിതിഗതികള്‍ ശാന്തമാക്കുവാന്‍ ശ്രമിക്കും എന്ന് പറഞ്ഞു. എന്നാല്‍ 'ആരും വരേണ്ട' എന്ന നിഷേധാത്മക പ്രസ്താവന ഏറെ വിവാദമായി. കുറെക്കൂടി പക്വതയാര്‍ന്ന പ്രതികരണമായിരുന്നു ഒരു യു.എസ്. വി പിയില്‍ നിന്ന് ഉണ്ടാകേണ്ടിയിരുന്നത് എന്ന് ഇന്റര്‍നാഷ്ണല്‍ ലോ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് പ്രസിഡന്റ് പരസ്യമായി കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമ്പോള്‍.
പരിഹാസ്യമായ മറുപടി കുറയ്ക്കുക ആവശ്യമാണ് എന്ന് ഹാരിസിന്റെ സംഭാഷണം കേള്‍ക്കുന്നവര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെടും. നിങ്ങള്‍ (യു.എസും മെക്‌സിക്കോയുമായുള്ള അതിര്‍ത്തിയില്‍ പോയിട്ടില്ല എന്ന ഒരു പത്രപ്രവര്‍ത്തകന്റെ പ്രസ്താവനയ്ക്ക് ഞാന്‍ യുറോപ്പിലും പോയിട്ടില്ല എന്ന ഹാരിസിന്റെ മറുപടി ഒരു വി പിക്ക് ചേര്‍ന്നതായിരുന്നില്ല. മറ്റുളളവര്‍ നിസ്സാരരാണ് എന്ന മനോഭാവം താന്‍ അറിയാതെ ഹാരിസ് പ്രകടിപ്പിച്ചു.
അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്താതെ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനാവില്ല എന്ന് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് ജനപ്രതിനിധികള്‍ പറഞ്ഞു. അതിര്‍ത്തി കടന്ന് ആരും വരേണ്ട എന്ന കടുത്ത നിലപാട് 2019 ല്‍ ബേര്‍ണി സാന്‍ഡേഴ്‌സിന്റെ മെഡി കെയര്‍ ഫോര്‍ ഓള്‍ പദ്ധതി വിശദീകരിക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് പോലെയാണ്.
വോട്ടിംഗ് റൈറ്റ്‌സില്‍ ഹാരിസിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം പൊതുജനസമ്മര്‍ദ്ദം വളര്‍ത്തിയെടുക്കുകയാണ്. രണ്ട് പാര്‍ട്ടി അനുയായികളും പ്രദര്‍ശിപ്പിക്കുന്ന താല്‍പര്യമില്ലായ്മ മാറ്റുവാന്‍ ഹാരിസിന് കഴിയുമോ എന്നതാണ് കാതലായ ചോദ്യം. ഇതുവരെ ഹാരിസ് ടെക്‌സസ് ഡെമോക്രാറ്റിക് നേതാക്കളുമായി മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ.