Image

മലപ്പുറം കൊല; പ്രതി കുടുങ്ങിയതിങ്ങനെ

ജോബിന്‍സ് തോമസ് Published on 18 June, 2021
മലപ്പുറം കൊല; പ്രതി കുടുങ്ങിയതിങ്ങനെ
മലപ്പുറത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ അതി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ അതിവിദഗ്ദമായി കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സമയോചിതമായ പെരുമാറ്റം. ഓട്ടോഡ്രൈവറായ ജൗഹര്‍ രാവിലെ വീടിനു സമിപം ഓട്ടോ റിക്ഷാ കഴുകുമ്പോഴാണ് ഒരാള്‍ ദേഹമാകെ നനഞ്ഞ് രക്തവുമായി എത്തിയത്. 

കുന്നക്കാവില്‍ ഒരു ബൈക്കപകടം നടന്നുവെന്നും അല്‍പ്പം വോഗത്തിലാണ് ഓടിച്ചതെന്നും അതിനാല്‍ ആളുകള്‍ ഉപദ്രവിക്കുമോ എന്ന് ഭയന്നാണ് ഓടി രക്ഷപെട്ടതെന്നും ഇയാള്‍ ജൗഹറിനോട് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ സുഹൃത്തിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ടെന്നും തനിക്ക് പോലീസ് സ്‌റ്റേഷനില്‍ പോകാന്‍ റോഡില്‍ ഇറക്കിയാല്‍ മതിയെന്നും ഇയാള്‍ ജൗഹറിനോട് പറഞ്ഞു. 

യുവാവിന്റെ സംസാരത്തിലും പെരുമാറ്റത്തിലും പന്തികേട് തോന്നിയെങ്കിലും ഇനി സത്യമാണെങ്കിലോ എന്നു വിചാരിച്ച് ഓട്ടോയില്‍ കയറ്റി. സുഹൃത്തുക്കളോട് പറഞ്ഞശേഷമാണ് ജൗഹര്‍ പോയത്. ഓട്ടോയിലിരുന്നത് ഇയാളോട് പലകാര്യങ്ങള്‍ ചോദിച്ചെങ്കിലും പരസ്പരവിരുദ്ധമായിട്ടായിരുന്നു സംസാരമെന്ന് ജൗഹര്‍ പറയുന്നു. 

ഇതിനിടയിലാണ് ജൗഹറിന് സുഹൃത്തിന്റെ കോള്‍ വരുന്നത്. 'എടാ ഇവിടെ ഒരാള്‍ വീട്ടില്‍ കയറി ഒരു പെണ്‍കുട്ടിയെ കുത്തിയശേഷം കടന്നുകളഞ്ഞിട്ടുണ്ട്. നിന്റെ ഒട്ടോയിലുള്ള ആളാണോയെന്ന് സംശയമുണ്ട. അവനെ വിടരുത് ' ഇങ്ങനെയായിരുന്നു സുഹൃത്ത് പറഞ്ഞത്. പെട്ടന്ന് അമ്പരപ്പ് ഉണ്ടായെങ്കിലും ഓട്ടോയിലിരിക്കുന്ന ആള്‍ക്ക് സംശയം തോന്നാതെ സംഭാഷണം അവസാനിപ്പിച്ച് ഓട്ടോ നേരെ സ്‌റ്റേഷനിലേയ്ക്ക് വിട്ടു. പോലീസ് സ്‌റ്റേഷന്‍ റോഡില്‍ കയറിയപ്പോള്‍ യുവാവ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. വഴിയിലൊരു സുഹൃത്തിനെ കണ്ടതോടെ ധൈര്യമായി. ഇവന്‍ രക്ഷപെടാന്‍ ശ്രമിച്ചാല്‍ വിടരുതെന്ന് പറഞ്ഞശേഷം ഓട്ടോ നിര്‍ത്തി പിന്നീട് ഇരുവരും ചേര്‍ന്ന് പ്രതിയെ പിടിച്ച് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക