Image

ഐഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കാരണമെന്താണ്? ഹൈക്കോടതി

Published on 15 June, 2021
ഐഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കാരണമെന്താണ്?  ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ പോലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ആണ് നടപടി എന്തെല്ലാം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്ന് കോടതി ചോദിച്ചു.

ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിന് 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ്  ഐഷ സുല്‍ത്താനയ്‌ക്കെതിരെ കേസെടുത്തത്. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും ടി.വി. ചര്‍ച്ചയില്‍ നടത്തിയ 'ബയോ വെപ്പണ്‍' പരാമര്‍ശം ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും ഐഷ സുല്‍ത്താന ഹരജിയില്‍ ചൂണ്ടിക്കാട്ടി. രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

ഈ മാസം 20ന് ഹാജരാകാനാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. പോലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്ന ഐഷയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ലക്ഷദ്വീപ് പൊലീസിനോട് വ്യാഴാഴ്ചക്ക് മുമ്പ് മറുപടി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.   ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.  കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥന്‍ അപേക്ഷ നല്‍കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക