Image

സംസ്ഥാത്ത് 26.2 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി: മന്ത്രി വീണ

Published on 11 June, 2021
സംസ്ഥാത്ത് 26.2 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി: മന്ത്രി വീണ
തിരുവനന്തപുരം : സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്‌സീനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ആദ്യ ഡോസും 22,09,069 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 2011ലെ സെന്‍സസ് അനുസരിച്ച് 26.2 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

ഏറ്റവുമധികം വാക്‌സീന്‍ നല്‍കിയത് തിരുവനന്തപുരത്താണ്. 10,08,936 പേര്‍ക്ക് ആദ്യ ഡോസും 2,81,828 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 12,90,764 ഡോസ് വാക്‌സീനാണ് ജില്ലയില്‍ നല്‍കിയത്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പരമാവധി പേര്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിനാകെ ഇതുവരെ 1,05,13,620 ഡോസ് വാക്‌സീനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്‌സീനാണ് വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡും 9,44,650 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 96,29,330 ഡോസ് വാക്‌സീന്‍ കേന്ദ്രം നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം 1,41,909 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. ജനുവരി 16 നാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. ലഭ്യതക്കുറവ് കാരണം മുന്‍ഗണനാക്രമം അനുസരിച്ചാണ് നല്‍കുന്നത്. ഇപ്പോള്‍ 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നു. ഇതോടൊപ്പം കോവിഡ് മുന്നണി പോരാളികള്‍, അനുബന്ധ രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍ തുടങ്ങിയ 18നും 45നും ഇടയ്ക്ക് പ്രായമുള്ള 56 വിഭാഗങ്ങളിലുള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സീന്‍ നല്‍കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ പോകുന്നവരെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക